Breaking News

കോണ്‍ഗ്രസ് നീക്കങ്ങളില്‍ പകച്ച്‌ ബിജെപി നേതാക്കളുടെ മടക്കം തകൃതി..!! തീരുമാനമാകാതെ മന്ത്രിസഭാ വികസനം..

ജ്യോതിരാധിത്യ സിന്ധ്യയേയും 22 കോണ്‍ഗ്രസ് എംഎല്‍എമാരേയും രാജിവെപ്പിച്ച് തങ്ങളുടെ പാളയത്തിലെത്തിച്ചായിരുന്നു മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്തി ബിജെപി അധികാരം പിടിച്ചത്.
സമീപ കാലത്ത് കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു ബിജെപിയുടെ ഈ നീക്കം.
എന്നാല്‍ ഈ കൊഴിഞ്ഞു പോക്ക് സൃഷ്ടിച്ച പ്രതിസന്ധികളെ വിദഗ്ധമായി അതിജീവിക്കുന്നുവെന്ന് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
ഈ നീക്കങ്ങളില്‍ ബിജെപിയില്‍ ചെറുതല്ലാത്ത അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുന്‍ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രേമചന്ദ്ര ഗുഡ്ഡു, സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട സത്യേന്ദ്ര യാദവ്, മുന്‍മന്ത്രിയും സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യയുടെ വിശ്വസ്തനുമായിരുന്ന ബാലേന്ദു ശുക്ര എന്നീ പ്രമുഖരായ നേതാക്കളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചത്.

ജ്യോതിരാധിത്യ സിന്ധ്യയും കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന വാര്‍ത്തയും ഇതോടൊപ്പം തന്നെ പ്രചരിക്കാന്‍ തുടങ്ങിയതും ബിജെപി ക്യാംപില്‍ അങ്കലാപ്പ് സൃഷ്ടിച്ചു.
ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പടെ പാര്‍ട്ടി വിട്ട പല നേതാക്കളും ബിജെപിയില്‍ അസ്വസ്ഥരാണെന്നും അവരെല്ലാം ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നുമായിരുന്നു ബിജെപിയില്‍ നിന്നെത്തിയ സത്യേന്ദ്രനാഥ് യാദവ് അവകാശപ്പെട്ടത്.

ജ്യോതിരാധിത്യ സിന്ധ്യയുടെ ട്വിറ്ററില്‍ ബിജെപി ഇല്ല എന്നതും ഈ പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാല്‍ ഇക്കാര്യത്തെകുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പോലും കൂടുതല്‍ അവകാശവാദങ്ങള്‍ക്ക് തയ്യാറായില്ല.
അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് എത്തിയ ചില നേതാക്കള്‍ ബിജെപിയില്‍ അസംതൃപ്തരാണെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇതിന് എതിരാണ്.
ഇതോടെ രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന തന്ത്രമാണ് മന്ത്രിപദത്തിനായി നേതാക്കള്‍ നടത്തുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ളവരുടെ പിന്തുണയില്‍ 3 സീറ്റില്‍ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ എന്തെങ്കിലും തരത്തിലുള്ള ഭിന്നിപ്പ് ഉണ്ടായാല്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും.
ബിജെപിയില്‍ അസംതൃപ്തരായ എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന കമല്‍നാഥിന്‍റെ അവകാശ വാദവും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.

ഇതോടെ ഉടന്‍ മന്ത്രിസഭാ പുനഃസംഘടന നടത്തേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഇനി മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവുക.
മന്ത്രിസഭാ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു ചൗഹാന്‍ വെള്ളിയാഴ്ച് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല.

കൊറോണ വൈറസ് പ്രതിരോധം, രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ഒന്നാവാര്‍ഷികാഘോഷം, കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കള്‍ എന്നീ കാരണങ്ങള്‍ കൊണ്ടാണ് മന്ത്രിസഭാ വികസനം നീളുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. 
എന്നാല്‍ പാര്‍ട്ടിയുടെ പടലപ്പിണക്കങ്ങളാണ് യതാര്‍ത്ഥ കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളെ ബിജെപി ഗൗരവപരമായാണ് കാണുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേഖലയിലുള്ള അസംതൃപ്തരായ നേതാക്കളെ കോണ്‍ഗ്രസ് നിരന്തരം സമീപിക്കുന്നതായി ബിജെപിക്ക് സൂചന കിട്ടിയിട്ടുണ്ട്. ഇതിന് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നും ബിജെപി വിലയിരുത്തുന്നു.

കോണ്‍ഗ്രസില്‍ നിന്നും എത്തിയവരെ തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളാക്കാനുള്ള ബിജെപി തീരുമാനമാണ് അതൃപ്തിക്ക് പ്രധാന കാരണം.
ഇത്തരം നേതാക്കളേ നേരില്‍ കണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ബിജെപി അനുനയന ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും വഴങ്ങാന്‍ തയ്യാറായിട്ടില്ല.

രാജിവെച്ച 22 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
107 അംഗങ്ങളുടെ പിന്‍ബലത്തിലാണ് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇപ്പോല്‍ മധ്യപ്രദേശില്‍ ഭരണം നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉയരും.

കോണ്‍ഗ്രസിന് പുറമെ സ്വതന്ത്രര്‍, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ കൂടി ചേരുമ്പോള്‍ 99 പേരാണ് പ്രതിപക്ഷത്തുള്ളത്.
ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള വഴികള്‍ വീണ്ടും കോണ്‍ഗ്രസിന് മുന്നിലും തെളിയും. അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പ് വിജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

No comments