Breaking News

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്..!! സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്..!! ദ്വിമുഖ പദ്ധതി സജ്ജം..!!

 
മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവിനെ വീണ്ടും കോണ്‍ഗ്രസുമായി അടുപ്പിക്കാനുള്ള നീക്കം തകൃതി. സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് മാറുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം തിടുക്കത്തില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.
പഞ്ചാബില്‍ ജനകീയനായ സിദ്ദു കോണ്‍ഗ്രസ് വിട്ടാന്‍ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിടേണ്ടി വരികയും ചെയ്യും.

 ഇക്കാര്യം മനസിലാക്കിയാണ് കോണ്‍ഗ്രസ് പുതിയ പദ്ധതി തയ്യാറാക്കിയത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ടാണ് പഞ്ചാബില്‍ പുതിയ നീക്കം നടത്തുന്നത്. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഉടക്കിയാണ് സിദ്ദുവിന്റെ നില്‍പ്പ്. മന്ത്രിപദവി രാജിവച്ച അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ല.
ഈ സാഹചര്യത്തില്‍ അമരീന്ദര്‍ സിങിനും സിദ്ധുവിനും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആശങ്കകള്‍ ഒഴിവാക്കാമെന്ന് ഹൈകമാന്റ് വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിദ്ദു മന്ത്രിപദവി രാജിവച്ചത്. മന്ത്രിയായി അദ്ദേഹം ശോഭിച്ചില്ലെന്ന് അമരീന്ദര്‍ സിങിന് അഭിപ്രായമുണ്ടായിരുന്നു.

രാജിവച്ച ശേഷം സിദ്ദു രാഷ്ട്രീയ മേഖലയില്‍ സജീവമല്ല. ചണ്ഡീദഡ് വിട്ട് അദ്ദേഹം അമൃതസര്‍ കേന്ദ്രമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസ് പഞ്ചാബ് പ്രസിഡന്റ് പദവി സിദ്ദുവിന് നല്‍കാനാണ് ഒരു ആലോചന. നിലവിലെ പ്രസിഡന്റ് സുനില്‍ കുമാര്‍ ജഖാര്‍ ഇതിന് തയ്യാറാണെന്ന് അറിയിച്ചുകഴിഞ്ഞു. സിദ്ദുവിനെ വീണ്ടും കോണ്‍ഗ്രസില്‍ സജീനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കഴിഞ്ഞാഴ്ച പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആശ കുമാരി മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ചര്‍ച്ച നടത്തിയിരുന്നു.
സിദ്ദുവിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കുന്ന കാര്യത്തിലായിരുന്നു ചര്‍ച്ച. നേരത്തെയുള്ള വകുപ്പ് ഇനി സിദ്ധുവിന് നല്‍കില്ല. മറ്റൊരു വകുപ്പ് നല്‍കാന്‍ അമരീന്ദര്‍ സിങ് തയ്യാറായി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സിദ്ദു കോണ്‍ഗ്രസില്‍ നിന്ന് അകന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ എഎപി സ്വാഗതം ചെയ്തിരുന്നു. സിദ്ദു എഎപിയില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും.
2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ആംആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പഞ്ചാബില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പക്ഷെ പഞ്ചാബ് ശ്രദ്ധിക്കുന്നുമില്ല.
അവര്‍ക്ക് പഞ്ചാബില്‍ ഒരു പ്രമുഖ നേതാവിനെ ലഭിച്ചാല്‍ മുന്നേറാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് സിദ്ദുവിനെ നോട്ടമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ശിരോമണി അകാലിദളുമായി ഉടക്കി നില്‍ക്കുന്ന മുന്‍ പഞ്ചാബ് ധനമന്ത്രി പര്‍മീന്ദര്‍ സിങ് ധിന്‍ദ്‌സ അടുത്തിടെ ചില പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
സിദ്ദുവിനെ ചേര്‍ത്ത് പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. സിദ്ദു ഒപ്പമുണ്ടെങ്കില്‍ പഞ്ചാബില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കാന്‍ സാധിക്കുമെന്നും പര്‍മീന്ദര്‍ പറയുന്നു.

സിദ്ദു എഎപിയില്‍ ചേര്‍ന്നാലും സ്വന്തമായി പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചാലും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. വലിയ ഭൂരിപക്ഷം നേടി സിദ്ദുവിന്റെ പാര്‍ട്ടി അധികാരത്തിലെത്തില്ല.
പക്ഷേ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ നഷ്ടമാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് സിദ്ദുവിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഇതുവരെ സിദ്ദുവുമായി ഒരു പാര്‍ട്ടിയും ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഏതെങ്കിലും കക്ഷി ചര്‍ച്ച തുടങ്ങുംമുമ്പ് സിദ്ദുവിനെ കോണ്‍ഗ്രസില്‍ സജീവമാക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതൃത്വ തലത്തില്‍ അഴിച്ചുപണി നടത്താനാണ് ഇപ്പോള്‍ ആലോചന.

കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ ജൂണ്‍ 18ന് ഛാണ്ഡീഗഡില്‍ ആശാ കുമാരി മുന്‍കൈയ്യെടുത്ത് യോഗം വിളിച്ചിട്ടുണ്ട്. സിദ്ദുവിന് നിര്‍ണായകമായ പദവി നല്‍കുന്നത് സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമുണ്ടാകും.
പാര്‍ട്ടിയില്‍ പ്രധാന പദവി നല്‍കുക, അല്ലെങ്കില്‍ മന്ത്രിസഭയില്‍ വീണ്ടുമെത്തിക്കുക എന്നതാണ് കോണ്‍ഗ്രസ് തീരുമാനം.

പ്രവാസി വിഷയത്തില്‍ ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് പ്രത്യേക പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്തുകയാണ് ആദ്യ പരിപാടി.
ജൂണ്‍ 28ന് ഈ പരിപാടിക്ക് തുടക്കമാകും. സിദ്ദുവിനെയാണ് പ്രഥമ പ്രാസംഗികനായി കോണ്‍ഗ്രസ് കാണുന്നത്. അതുവഴി അദ്ദേഹത്തെ പാര്‍ട്ടിയില്‍ സജീവമാക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

No comments