Breaking News

രാജസ്ഥാനിൽ വീണ്ടും നാടകീയ നീക്കങ്ങൾ..!! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം..!! 24 എംഎൽഎമാർ..

രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്തെ നാടകീയതകള്‍ക്ക് ശേഷം രാജസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ നാടകം. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി വീണ്ടും ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണം.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആണ് ബിജെപിക്ക് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 20 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയുടെ അട്ടിമറി ശ്രമങ്ങള്‍ തുറന്ന് കാട്ടി മുന്നോട്ട് വന്നത്. 

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ തങ്ങളുടെ എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.
ഇപ്പോള്‍ ഓപ്പറേഷന്‍ കമല ബിജെപി വീണ്ടും പൊടി തട്ടിയെടുക്കുകയാണെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

മധ്യപ്രദേശിലെ അതേ തന്ത്രം ബിജെപി രാജസ്ഥാനിലും പയറ്റുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ ഗുജറാത്തില്‍ അടക്കം കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ ആ നീക്കം ഗെഹ്ലോട്ടും കൂട്ടരും സമര്‍ത്ഥമായി തടഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജസ്ഥാനില്‍ അട്ടിമറിയുടെ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ 24 എംഎല്‍എമാരാണ് വെള്ളിയാഴ്ച രാത്രിയോടെ ബിജെപിക്കെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കം ബിജെപി നടത്തുന്നു എന്നാണ് ഇവരുടെ ആരോപണം.

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയില്‍ ബിജെപിയുടെ ഉന്നത നേതൃത്വവും പങ്കാളികളാണ് എന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.
ബിജെപി നേതൃത്വത്തിലെ ആരുടേയും പേരെടുത്ത് പറയാതെ ആണ് ആരോപണം. ബിജെപി നേതാക്കള്‍ ഈ ആരോപണത്തോട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

കോണ്‍ഗ്രസ് എംഎല്‍എമാരെ പലവിധത്തില്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് പ്രസ്താവനയില്‍ പറയുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരെ മാത്രമല്ല സ്വതന്ത്ര എംഎല്‍എമാരെയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തങ്ങള്‍ ബിജെപിയുടെ ശ്രമം വിജയിക്കാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എമാര്‍ പറയുന്നു.

ചീഫ് വിപ്പ് മഹേഷ് ജോഷി, ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നും 24 എംഎല്‍എമാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്.

ഇത്തരത്തിലുളള നീക്കങ്ങളെ തങ്ങള്‍ അപലപിക്കുന്നതായി എംഎല്‍എമാര്‍ പറയുന്നു. ഏതെങ്കിലും തരത്തിലുളള വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച് നീട്ടി എംഎല്‍എമാരും ഐക്യം തകര്‍ക്കാന്‍ ബിജെപിക്ക് സാധിക്കില്ല.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുക തന്നെ ചെയ്യും എന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പാര്‍ട്ടി മാറുന്നതിനും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിക്കുന്നതിനുമായി 15 കോടി രൂപയാണ് ഒരു എംഎല്‍എയ്ക്ക് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നത് എന്നാണ് അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കൊവിഡില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നും ഗെഹ്ലോട്ട് ആരോപിച്ചു.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരുടെ പിന്തുണ ആണുളളത്. 12 സ്വതന്ത്ര എംഎല്‍എമാരും കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.
കൂടാതെ സിപിഎം, രാഷ്ട്രീയ ലോക് ദള്‍, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയും അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനാണ്. ബിജെപിക്ക് 76 എംഎൽഎമാരുടെ പിന്തുണയാണ് സംസ്ഥാനത്തുളളത്.

No comments