പൈലറ്റിന്റെ തന്ത്രം പാളി..!! വിമതരെ കെട്ട് കെട്ടിക്കാൻ കോൺഗ്രസ്..!! കിടിലൻ പണി..
ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ പുറത്താക്കിയതോടെ രാജസ്ഥാനിൽ രാഷ്ട്രീയ നാടകങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്. സച്ചിനൊപ്പം പോയ രണ്ട് മന്ത്രിമാരേയും കോൺഗ്രസ് പുറത്താക്കിയിട്ടുണ്ട്. ഇന്ന് ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ നിന്നും വിട്ട് നിന്ന പിന്നാലെയായിരുന്നു നടപടി. മുഴുവൻ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
അതേസമയം പുറത്താക്കൽ നടപടിയോടെ ഇനി രാജസ്ഥാനിൽ എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. വിശ്വാസ വോട്ടെടുപ്പിന് വേണ്ടിയുള്ള നീക്കങ്ങൾക്ക് ബിജെപി ചരടുവലി നടത്തുകയാണ്. അതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ സന്ദർശിച്ചു.
സമ്മർദ്ദം ചെലുത്തി മുഖ്യമന്ത്രി പദം നേടിയെടുക്കാമെന്ന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾക്കാണ് ഇന്ന് കോൺഗ്രസ് തിരിച്ചടി നൽകിയിരിക്കുന്നത്. എംഎൽഎമാർക്കൊപ്പം രാജസ്ഥാൻ വിട്ട പൈലറ്റിനെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കാനുള്ള ശക്തമായ ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം നടത്തിയിരുന്നു. ഹൈക്കമാന്റും വിഷയത്തിൽ സച്ചിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഇന്ന് നടക്കുന്ന നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാനായിരുന്നു നേതാക്കൾ പൈലറ്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു സമവായത്തിന് ഇല്ലെന്ന നിലപാടിലായിരുന്നു പൈലറ്റ്. യോഗത്തിൽ പങ്കെടുക്കില്ലെന്ന വെല്ലുവിളിച്ച പൈലറ്റ് തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും കോൺഗ്രസ് ന്യൂനപക്ഷമാണെന്നും ഭീഷണി ഉയർത്തി.
ഇതിന് പിന്നാലെയാണ് പൈലറ്റിനെ പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കിയത്. സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ട് മന്ത്രിമാരേയും കോൺഗ്രസ് പുറത്താക്കിയിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്. പുറത്താക്കൽ നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി ഗെഹ്ലോട്ട് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സച്ചിനെ നീക്കിയ നടപടി ഗവർണർ അംഗീകരിച്ചു. ഗോവിന്ദ് സിംഗ് ദോത്സാരയെയാണ് പുതിയ പിസിസി അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്ത് രാഷ്ട്രീയ ഗൂഡാലോചന നടക്കുകയാണെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ബിജെപി രാജ്യത്ത് ഉടനീളം കുതിരക്കച്ചവട നീക്കം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ ഈ നീക്കം ജനാധിപത്യത്തിന് ഭൂഷണമല്ല,.സച്ചിൻ പൈലറ്റിനെ മുൻനിർത്തി ബിജെപിയാണ് ഈ നീക്കങ്ങൾ നടത്തുന്നത്. പൈലറ്റ് ക്യാമ്പിന് റിസോർട്ട് ഒരുക്കി കൊടുത്തത് ബിജെപിയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ ബിജെപിയുടെ അതേ ടീം തന്നെയാണ് രാജസ്ഥാനിലും കോൺഗ്രസിനെതിരെ ചരടുവലി നടത്തുന്നതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
30 എംഎൽഎമാരെ മാത്രം വെച്ച് പുതിയ പാർട്ടി രൂപീകരിക്കാനാകില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് ഓർമ്മിച്ചു. അതേസമയം പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി സംബന്ധിച്ച് കോൺഗ്രസ് ഉടൻ തിരുമാനം കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
17 എംഎൽഎമാരാണ് ഇപ്പോൾ സച്ചിൻ പൈലറ്റ് ക്യാമ്പിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ 30 പേരുടെ പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്. അതേസമയം പൈലറ്റിനെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിൽ സമ്മർദ്ദ തന്ത്രത്തിൽ നിന്നും പിൻമാറി എംഎൽഎമാർ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ജുലൈ 16 ന് നടക്കുമെന്ന് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് നടപടിയിൽ ആദ്യമായി പ്രതികരിച്ച് സച്ചിൻ പൈലറ്റ് രംഗത്തെത്തി.സത്യത്തെ ഉപദ്രവിക്കാം എന്നാൽ തോൽപ്പിക്കാൻ ആകില്ല, പൈലറ്റ് പ്രതികരിച്ചു.
പുറത്താക്കൽ നടപടിക്ക് പിന്നാലെ സച്ചിൻ തന്റെ ട്വിറ്റർ ബയോയിലും മാറ്റം വരുത്തി. ടോങ്കിൽ നിന്നുള്ള എംഎൽഎ, മുൻ കേന്ദ്രമന്ത്രി, ടെറിടോറിയൽ ആർമി കമ്മീഷൺഡ് ഓഫീസർ എന്നിങ്ങനെയാണ് ഇപ്പോൾ ട്വിറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം സച്ചിൻ ബിജെപിയുമായി ചർച്ച നടത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം സർക്കാർ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സർക്കാർ സുരക്ഷിതമാണെന്ന് വാക്ക് കൊണ്ട് പറഞ്ഞാൽ പോരെന്നും ഗെഹ്ലോട്ട് വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്നും ബിജെപി വ്യക്തമാക്കി. 102 പേർ നിലവിൽ തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
സംസ്ഥാനത്ത് കോൺഗ്രസിന് 107 എംഎൽഎമാാരാണ് ഉള്ളത്. 200 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്.13 സ്വതന്ത്രരുടെയും അഞ്ച് പ്രാദേശിക പാർട്ടിയൽ നിന്നുള്ള എംഎൽഎമാരുടേയും പിന്തുണയോടെയാണ് സർക്കാർ ഭരിക്കുന്നത്.

No comments