Breaking News

ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലേക്ക്..!! എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍ ഇങ്ങനെ..!!

ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പകള്‍ സജീവമാക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. മുന്നണികള്‍ക്കിടയില്‍ സീറ്റ് വിഭജന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ആര്‍ജെഡിയുമായി സംഖ്യം രൂപീകരിച്ച് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇതിന് പുറമെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒരു കക്ഷിയെ അടര്‍ത്തിയെടുക്കാനുള്ള നീക്കവും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം നടത്തുന്നുണ്ട്.

രാഹുല്‍ ഗാന്ധി നേരിട്ടാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി വെര്‍ച്വല്‍ മീറ്റിങ് നടത്തിയ രാഹുല്‍ ഗാന്ധി, ജുലൈ അവസാനത്തോടെ തന്നെ സഖ്യ നീക്കങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശം ഉണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ തീരുമാനമയെങ്കിലും മുൻ മുഖ്യമന്ത്രി ജിതൻ റാം മഞ്ജിയുടെ എച്ച്എഎം (എസ്), ഉപേന്ദ്ര കുശ്വാഹയുടെ ആർ‌എൽ‌എസ്‌പി, മുകേഷ് സാഹ്‌നിയുടെ വികാസ്-ഷീൽ ഇൻസാൻ പാർട്ടി (വിഐപി) തുടങ്ങിയ ചെറിയ പാർട്ടികളുമായുള്ള ചര്‍ച്ചകളില്‍ ഇതുവരെ അന്തിമ ധാരണയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ഇടതുപാർട്ടികളായ സിപിഎം, സിപിഐ എന്നിവരുമായി ചർച്ച നടക്കുകയാണെന്നും അന്തിമ തീരുമാനം ഉടൻ പ്രതീക്ഷിക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.
ഇതോടൊപ്പം തന്നെയാണ് ബിജെപി സഖ്യത്തില്‍ നിന്ന് ചില കക്ഷികളെ അടര്‍ത്തിയെടുക്കുന്നതിനെ കുറിച്ചും രാജ്യസഭാ എം‌പി അഖിലേഷ് പ്രസാദ് സിംഗ് സൂചിപ്പിച്ചത്.

എന്‍ഡിഎ സഖ്യത്തിലെ ചില കക്ഷികള്‍ അവിടെ സന്തുഷ്ടരല്ലെന്നും ഇവര്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാംവിലാസ് പാസ്വാന്‍റെ എല്‍ജെപിയെ കുറിച്ചാണ് അഖിലേഷ് പ്രസാദ് സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാസ്വാന്‍റെ മകന്‍ ചിരാഗ് പാസ്വാന്‍ മുഖേന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

2014 എല്‍ജെപി സഖ്യം ഉണ്ടാക്കിയത് ബിജെപിയുമായിട്ടാണ്, അല്ലാതെ ജെഡിയു ആയിട്ടുമല്ലെന്നുമാണ് എല്‍ജെപി ദേശീയ പ്രസിഡന്‍റ് ചിരാഗ് പാസ്വാന്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ദേശീയ തലത്തിലെ സഖ്യവും സംസ്ഥാന തലത്തിലെ സഖ്യവും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജെഡിയുവും എല്‍ജെപിയും തമ്മിലുള്ള ചേരായ്മ ബിഹാറിലെ പരസ്യമായ രഹസ്യമാണ്. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങള്‍ക്ക് എല്‍ജെപി എതിരാണ്.
നിതീഷിന് പ്രായമായെന്നും യുവനേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമാണ് എല്‍ജെപിയുടെ ആവശ്യം

ചിരാഗ് പാസ്വാനെയാണ് എല്‍ജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ നിയമസഭയില്‍ കേവലം രണ്ട് അംഗങ്ങള്‍ മാത്രമുള്ള എല്‍ജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ എന്ന പരിഹാസ രൂപത്തിലുള്ള മറുപടിയാണ് ജെഡിയുവിന് ഉള്ളത്.
എന്നാല്‍ 2015 ല്‍ നിന്നും നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നും എല്‍ജെപി ചൂണ്ടിക്കാണിക്കുന്നു.

പട്ടിക വിഭാഗ സംവരണം എടുത്തു കളയാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആര്‍ജെഡിയുടെ ആരോപണം എല്‍ജെപിയുടെ ഏറ്റു പിടിച്ചിരുന്നു.
സംവരണം മൗലികാവകാശമല്ലായിരിക്കുമെങ്കിലും ഭരണഘടനാപരമായ അവകാശമാണെന്നും പാസ്വാൻ പറഞ്ഞു. ഇത് 9-ാം ഷെഡ്യൂളിലുൾപ്പെടുത്തിയാൽ ഇടയ്ക്കിടയ്ക്ക് ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ അവസാനിപ്പിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ എന്‍ഡിഎക്കുള്ളില്‍ എല്‍ജെപി നിരന്തരം വിമത സ്വരം ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ് എല്‍ജെപിയെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കാന്‍ തുടങ്ങിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ ബീഹാറിലെത്തി ചിരാഗും രാംവിലാസ് പാസ്വാനുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു സൂചന. ഉപമുഖ്യമന്ത്രി പദം അടക്കമുള്ള വാഗ്ദാനങ്ങളും ഇവര്‍ക്ക് മുന്നില്‍ വെച്ചെന്നാണ് റിപ്പോര്‍ട്ട്.

എല്‍ജെപിയെ പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെ, പ്രതിരോധവുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ തന്നെ ഉയര്‍ത്തിക്കാട്ടുകയല്ലാതെ ബിജെപിക്ക് വേറെ പോംവഴിയില്ല. ഈ സാഹചര്യത്തില്‍ എല്‍ജെപിക്ക് മുന്നില്‍ മറ്റ് ചില വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.

ബിഹാറിലെ ബിജെപി, ജെഡിയു, എൽജെപി എന്നിവരടങ്ങുന്ന എൻഡിഎ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനെ ഒത്തൊരുമയോടെ നേരിടും .
നിതീഷ് കുമാർ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മുഖമായിരിക്കും എന്ന് ഞങ്ങൾക്ക് വ്യക്തമാണ്. എൽ‌ജെ‌പി സഖ്യത്തിന്റെ ഭാഗമാണ്, ഞങ്ങൾ ഒരുമിച്ച് പോരാടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നുമായിരുന്നു .
കഴിഞ്ഞ ഏതാനും ദിവസങ്ങളായി എൽ‌ജെ‌പി പ്രകടിപ്പിച്ച ചില അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടത്.

മുന്നണിയില്‍ കൂടുതല്‍ സീറ്റ് നേടാനുള്ള തന്ത്രമാണ് എല്‍ജെപിയുടേതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നിരുന്നാലും എല്‍ജെപിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ കരുതലോടെയാണ് ബിജെപിയുടെ നീക്കങ്ങള്‍.
ബിഹാറിലെ പാസി വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉളള പാര്‍ട്ടിയാണ് എല്‍ജെപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 6 സീറ്റില്‍ വിജയിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു.

No comments