Breaking News

തേജസ്വിയേക്കാള്‍ നിതീഷ് ഭയപ്പെടുന്നത് തേര്‍ഡ് ഫ്രണ്ടിനെ.., 10 ശതമാനം വോട്ട് ഗെയിം ചേഞ്ചര്‍..!!

 


ബീഹാറില്‍ നിതീഷ് കുമാറിന് തേജസ്വി യാദവിനേക്കാളും വലിയ ഭീഷണി മൂന്നാം സഖ്യത്തില്‍ നിന്ന്. ബദല്‍ സഖ്യമെന്നും മതേതര ജനാധിപത്യ മഹാ മുന്നണിയെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇത് പല മണ്ഡലങ്ങളിലും ജെഡിയുവിന്റെയും ബിജെപിയുടെയും അന്തകനാവും. ജെഡിയുവിന്റെ വോട്ടില്‍ നിന്ന് വളര്‍ന്ന പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി. ഇവര്‍ക്ക് എന്ത് തന്നെ ഈ തിരഞ്ഞെടുപ്പില്‍ കിട്ടിയാലും അത് നേട്ടമാണ്. അതുകൊണ്ട് എല്ലാവരും ഗ്രൗണ്ടില്‍ സജീവ പ്രവര്‍ത്തനത്തിലാണ്. മഹാസഖ്യം ഇവരെ പ്രതീക്ഷയോടെയാണ് കാണുന്നത്.


ബീഹാറില്‍ രണ്ട് മുന്നണികളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട പാര്‍ട്ടികളെ ചേര്‍ത്താണ് ഉപേന്ദ്ര കുശ്വാഹ പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നത്. പല മണ്ഡലങ്ങളിലും ഇവര്‍ സ്‌പോയിലറുകളാവും. മുസ്ലീം-ദളിത്-ഒബിസി-പിന്നോക്ക വിഭാഗം വോട്ടുകളെ ചേര്‍ത്തുള്ള നീക്കമാണിത്. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഇവരുടെ ക്യാമ്പില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഉയരുന്നുണ്ട്. ഉപേന്ദ്ര കുശ്വാഹയുടെ മേല്‍നോട്ടത്തിലാണ് ഈ സഖ്യം കരുത്ത് കാണിക്കുന്നത്. ജെഡിയുവിന് ചിരാഗ് പാസ്വാനൊപ്പം ഇവരെയും നേരിടേണ്ട അവസ്ഥയാണ്.


71 സീറ്റുകളില്‍ ആദ്യ ഘട്ട പ്രചാരണം നടന്നപ്പോള്‍ 62 സീറ്റുകളില്ലെങ്കിലും മൂന്നാം സഖ്യം പ്രചാരണം ശക്തമാക്കിയിരുന്നു. ഇതാണ് നിതീഷിന്റെ ആശങ്ക. ഇവര്‍ പത്ത് ശതമാനം വോട്ടുകളെങ്കിലും സ്വന്തമാക്കുമെന്ന് ട്രെന്‍ഡ് സൂചിപ്പിക്കുന്നു. ഇത്തവണ അവര്‍ കിംഗ് മേക്കറായി വരുമെന്നാണ് വ്യക്തമാകുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ ബിജെപി ഇവരുടെ സഹായം തേടാനും സാധ്യതയില്ല. 2015ല്‍ ആര്‍എല്‍എസ്പിക്ക് 3.6 ശതമാനം വോട്ട് ശതമാനം വോട്ട് ലഭിച്ചിരുന്നു. രണ്ട് സീറ്റും ലഭിച്ചു. ബിഎസ്പിക്ക് ഇത് രണ്ട് ശതമാനത്തില്‍ അധികമായിരുന്നു.


ആര്‍എല്‍എസ്പി 104 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 80 സീറ്റിലും മജ്‌ലിസ് പാര്‍ട്ടി 20 സീറ്റിലും മത്സരിക്കുന്നു. ആര്‍എല്‍എസ്പിക്ക് ഔറംഗബാദ്, കൈമൂര്‍, റോത്തസ്, ഈസ്റ്റ് ചമ്പരണ്‍, ബക്‌സര്‍, ഷേക്ക്പുര, ജമൂയി, മുഗേര്‍ എന്നിവിടങ്ങളില്‍ വന്‍ സ്വാധീനമുണ്ട്. മജ്‌ലിസ് പാര്‍ട്ടിക്ക് സീമാഞ്ചലില്‍ നല്ല വേരോട്ടമുണ്ട്. ഇവര്‍ ജെഡിയുവിന്റെ മുസ്ലീം വോട്ട് തീര്‍ച്ചയായും ഇല്ലാതാക്കും. അതേസമയം യുപിയുമായി അതിര്‍ത്തി പങ്കിടുന്ന കൈമൂര്‍, ഗോപാല്‍ഗഞ്ച്, റോത്തസ് എന്നിവിടങ്ങളില്‍ ബിഎസ്പിയും കരുത്തുറ്റ സാന്നിധ്യമാണ്. ചെറിയ മാര്‍ജിനില്‍ ജെഡിയു ജയിക്കാന്‍ സാധ്യതയുള്ളവയില്‍ ഇവര്‍ വില്ലനായി മാറും.


പ്രചാരണത്തില്‍ മായാവതിയും കുശ്വാഹയും വന്നിരുന്നു. ബിഎസ്പയുടെ കോട്ടകളായ കരാഹ്ഗര്‍, ബാബുവ എന്നിവിടങ്ങളിലായിരുന്നു ഇരുവരുടെയും റാലികള്‍. കുശ്വാഹയും ഒവൈസിയും ചേര്‍ന്ന് 18 സംയുക്ത തെരഞ്ഞെടുപ്പ് യോഗങ്ങളാണ് ചേര്‍ന്നത്. 45 സീറ്റിലെങ്കിലും 5000 മുതല്‍ 35000 വരെ സീറ്റുകള്‍ മൂന്നാം സഖ്യത്തിന് ലഭിക്കുമെന്ന് ആര്‍എല്‍എസ്പി കരുതുന്നു. ഇക്കാര്യം ജനറല്‍ സെക്രട്ടറി രാഹുല്‍ കുമാറും സ്ഥിരീകരിച്ചു. ജെഡിയുവിനെ തന്നെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ആര്‍എല്‍എസ്പി നേതാവ് പറഞ്ഞു. കോരി-കുര്‍മി-ദാനൂക്ക് വിഭാഗത്തിന്റെ വോട്ട് പിളര്‍ത്താനാണ് സഖ്യത്തിന്റെ ശ്രമം.


മുസ്ലീം വോട്ടുബാങ്ക് ഇത്തവണ ഒവൈസി കൊണ്ടുപോകുമെന്നാണ് സൂചന. കിഷന്‍ഗഞ്ച്, പൂര്‍ണിയ, അരാരിയ, കാത്തിഹാര്‍ ജില്ലകളിലെ വോട്ടാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇവിടെ ഒവൈസി വന്‍ ജനപ്രീതി നേടിയിരിക്കുകയാണ്. കിഷന്‍ഗഞ്ചില്‍ നേരത്തെ വിജയിക്കുകയും ചെയ്തിരുന്നു. മജ്‌ലിസ് പാര്‍ട്ടിയുടെ ബീഹാര്‍ അധ്യക്ഷന്‍ അക്രത്ത് ഉല്‍ ഇമാന്‍ അമോറില്‍ നിന്നാണ് മത്സരിക്കുന്നത്. കൊച്ചദാമന്‍, ബഹാദൂര്‍ഗഞ്ച് എന്നിവയും മജ്‌ലിസ് പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. മുസ്ലീം വിഷയത്തെ കുറിച്ച് ആകെ സംസാരിക്കുന്നത് ഒവൈസി മാത്രമാണെന്ന് മജ്‌ലിസ് പാര്‍ട്ടി പറയുന്നു.


മൂന്നാം സഖ്യത്തിന് ബിജെപിയുമായി അടുപ്പമുണ്ടെന്ന വാദം ശക്തമാണ്. ബിഎസ്പിയുടെയും മജ്‌ലിസ് പാര്‍ട്ടിയുടെയും നിലപാടുകള്‍ പലപ്പോഴും സംശയാസ്പദമാണ്. അതേസമയം ബിഎസ്പിക്ക് ബീഹാറില്‍ സീറ്റുകളൊന്നുമില്ല. യുപിയില്‍ എസ്പിയെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് വരെ വോട്ടു ചെയ്യുമെന്ന അവരുടെ നിലപാട് മൂന്നാം സഖ്യത്തെ ദുര്‍ബലമാക്കുന്നുണ്ട്. എസ്ബിഎസ്പിയും ഒരുവശത്ത് സമ്മര്‍ദവുമായി രംഗത്തുണ്ട്. ഇവരൊക്കെ ഉണ്ടെങ്കിലും ഉപേന്ദ്ര കുശ്വാഹയുടെ കരുത്താണ് വിജയിക്കാനായി മറ്റ് കക്ഷികള്‍ ഉപയോഗിക്കുന്നത്. പക്ഷേ ആര്‍എല്‍എസ്പിയില്‍ നിന്ന് നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് വിചാരിച്ച കരുത്ത് ഇവര്‍ക്കുണ്ടോ എന്നറിയാന്‍ ഫലം വരേണ്ടി വരും.

No comments