Breaking News

"എസ്പിയെ തോൽപ്പിക്കാൻ വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യും.."!! മയാവതിക്ക് കനത്ത തിരിച്ചടി; 5 എംഎല്‍എമാര്‍ എസ്പിയിലേക്ക്..!! ബിജെപിയോട് അടുക്കുന്ന മായാവതി..

 


ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍ വിമത സ്വരം ഉയര്‍ത്തിയ 5 എംഎല്‍എമാര്‍ അഖിലേഷ് യാദവ് നയിക്കുന്ന എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചു. അടുത്തമാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏക സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ച 10 എം‌എൽ‌എമാരിൽ നാലുപേരും തങ്ങളുടെ പിന്തുണ പിന്‍വലിക്കുകയായിരുന്നു. രാജ്യസഭാ സ്ഥാനാർഥി റാംജി ഗൗതമിനെ പിന്താങ്ങിക്കൊണ്ടുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്നും ഇവര്‍ വ്യക്തമാക്കി. ഇവരോടൊപ്പം മറ്റ് രണ്ട് എംഎല്‍എമാര്‍ കൂടിയുണ്ട്.


ഉത്തർപ്രദേശിൽ ബിജെപിയുമായി നീക്കുപോക്കെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് ബിഎസ്പിയില്‍ ആഭ്യന്തര കലാപം ശക്തമായത്. സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനെ കണ്ടുവെന്ന് വിമത എംഎല്‍എമാരില്‍ ഒരാള്‍ സമ്മതിച്ചിട്ടുണ്ട്. സ്വന്തം പാർട്ടിയുടെ സമീപകാല പ്രവര്‍ത്തനങ്ങളിലുള്ള പ്രതിഷേധമാണ് തങ്ങളുടെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.


എസ്പിയിലേക്ക് പോവുന്നത് എംഎല്‍എമാര്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും രാജ്യസഭാ രാജ്യസഭാ സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രികയിലെ ഒപ്പുകള്‍ വ്യാജമാണെന്ന വാദത്തില്‍ ഉറച്ച് നിന്നാല്‍ റാം ജി ഗൗതമിന്‍റെ സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോവും. ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ട അംഗബലം ബിഎസ്പിക്ക് ഇല്ലെങ്കിലും മറ്റ് പാര്‍ട്ടികളുടെ പിന്തുണയായിരുന്നു അവരുടെ ലക്ഷ്യം.


പാര്‍ട്ടി അധ്യക്ഷ മായാവതിയോട് എതിർപ്പില്ലെന്നും ചില കോഓർഡിനേറ്റർമാരാണു പാർട്ടിയുടെ മുന്നോട്ട് പോക്കിനുള്ള തടസ്സമെന്നുമാണു വിമതരുടെ വാദം. റാം ജി ഗൗതമിനെ രാജ്യസഭയിലേത്തിക്കാനുള്ള ബിഎസ്പിയുടെ ശ്രമത്തിന് തടയിടാന്‍ എസ്പി സ്വതന്ത്രനെ രംഗത്ത് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.


10 സീറ്റുകളിലാണ് യുപിയില്‍ നവംബര്‍ 9 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 9 സീറ്റില്‍ ബിജെപിക്ക് വിജയിക്കായിരുന്നെങ്കിലും എട്ട് സീറ്റില്‍ മാത്രമേ അവര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുള്ള. മറ്റ് രണ്ട് സീറ്റുകളില്‍ ഓരോന്ന് വീതം എസ്പിക്കും ബിഎസ്പിക്കും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്.


എസ്പിക്ക് 46 ഉം ബിഎസ്പിക്ക് 18 എംഎല്‍എമാരാണ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഉള്ളത്. എസ്പി അവസാന ദിവസം സ്വതന്ത്രനായ പ്രകാശ് ബജാജിനെ പിന്തുണ നൽകി രംഗത്തിറക്കുകയായിരുന്നു. ഇതോടെ ബിഎസ്പി സ്ഥാനാര്‍ത്ഥി ജയിക്കണമെങ്കില്‍ ബിജെപിയുടെ കൂടി വോട്ട് കിട്ടണമെന്നായി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ബിജെപി പിന്തുണ നേടാനുള്ള തീരുമാനവുമായി മുന്നോട്ടു പോവാനായിരുന്നു നേതൃത്വത്തിന്‍റെ തീരുമാനം.


അസ്‌ലം ചൗധരി, അസ്‌ലം റൈനി, മുസ്തബ സിദ്ദിഖി, ഹകം ലാല്‍ ബിന്ദ്, ഗോവിന്ദ് ജാതവ് എന്നിവരാണ് പിന്തുണ പിന്‍വലിച്ച അഞ്ച് എംഎല്‍എമാര്‍. അതേസമയം പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി എംഎല്‍എ ഉമ ശങ്കര്‍ സിംഗ് രംഗത്തെതി. കൂടുമാറ്റത്തിന് അഞ്ച് എംഎല്‍എമാര്‍ക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ബിഎസ്പി എംഎല്‍എ ഉമ ശങ്കര്‍ സിംഗ് ആരോപിച്ചു.


ദളിത് നേതാവായ രാംജി ഗൗതം രാജ്യസഭയിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭയിലേക്ക് വ്യവസായി പ്രകാശ് ബജാജിന്റെ നാമനിർദ്ദേശം സമയം അവസാനിക്കാന്‍ 2 മണിക്കൂര്‍ മുമ്പ് മാത്രം നല്‍കിയതും കൃത്യമായ ഗൂഡാലോചനയുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു. എംഎല്‍എമാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെതി.

No comments