ജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മധ്യകേരളം പിടിക്കാൻ മറുനീക്കവുമായി കോൺഗ്രസ്, സൂചന നൽകി എംഎം ഹസൻ..
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം മധ്യതിരുവിതാംകൂറിലുൾപ്പെടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ ജോസിന്റെ അഭാവം സൃഷ്ടിച്ച ക്ഷീണം പരിഹരിക്കുകയാണ് യുഡിഎഫിനെ മുന്നിലെ പ്രധാന വെല്ലുവിളി.
പരമാവധി കക്ഷികളെ യുഡിഎഫിലെത്തിച്ച് ഇടത് മുന്നേറ്റത്തിന് തടയിടാനാണ് യുഡിഎഫ് നേതൃത്വം ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ പല രാഷ്ട്രീയ അട്ടിമറികളും ഉണ്ടാകുമെന്ന സൂചനയാണ് പറത്തുവരുന്നത്.
ജോസ് കെ മാണിയുടെ വരവോടെ മധ്യകേരളം ചുവക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.കോട്ടയം ജില്ലയിൽ സമാഗ്രാധിപത്യം ഉറപ്പിക്കാനാകുമെന്ന് പാർട്ടി കണക്കാക്കുന്നുണ്ട്. ഒപ്പം പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും ക്രൈസ്തവ വോട്ടുകളും സിപിഎം ലക്ഷ്യം വെയ്ക്കുന്നുണ്ട്.
അതേസമയം സീറ്റ് ചർച്ചകളിൽ അന്തിമ ധാരണ ആയിട്ടില്ല. ജോസ് വിഭാഗത്തെ പിണക്കാതെ പരമാവധി സീറ്റുകൾ തർക്കങ്ങളില്ലാതെ പങ്കുവെയ്ക്കുകയെന്ന തിരുമാനത്തിലാണ് സിപിഎം. അതേസമയം എൻസിപിയുടെ സീറ്റായ പാലായും സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയും എൽഡിഎഫിന് തലവേദനയാകുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇരു സീറ്റുകളും ജോസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.പാലാ ഇല്ലാതെ ചർച്ച ഇല്ലെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. അതേസമയം എൻസി നിലപാടാകട്ടെ പാലാ വിട്ട് കൊടുത്ത് ഒു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്നതാണ്. പാലാ എംഎൽഎ മാണി സി കാപ്പൻ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ്. ഇക്കഴിഞ്ഞ എൽഡിഎഫ് യോഗത്തിലും കാപ്പൻ ആശങ്ക പങ്കുവെച്ചിരുന്നു.
പാലാ സീറ്റ് സംബന്ധിച്ച് എന്തെങ്കിലും ധാരണകൾ ആയെങ്കിൽ അറിയിക്കണമെന്നായിരുന്നു കാപ്പൻ പറഞ്ഞത്. എന്നാൽ സീറ്റ് ചർച്ചകൾ പിന്നീട് മതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞത്. പാലാ വിട്ട് നൽകാൻ സിപിഎം ആവശ്യപ്പെടില്ലെന്ന് മാണി സി കാപ്പൻ മാധ്യമങ്ങൾക്ക് മുൻപിൽ ആവർത്തിക്കുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ എന്ന് പകൽ പോലെവ്യക്തം.
കാപ്പൻ ഇടഞ്ഞാലും പാലാ സീറ്റ് വിട്ട് കൊടുക്കാൻ തന്നെയാണ് നിലവിൽ സിപിഎം ആലോചന. സീറ്റിനെ ചൊല്ലി കാപ്പൻ മുന്നണി വിടുകയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകില്ലെന്ന് സിപിഎം കരുതുന്നു.ഇതോടെ കാപ്പനേയും ഒരു വിഭാഗം എൻസിപി നേതാക്കളേയും മുന്നണിയിലെത്തിക്കാനാണ് യുഡിഎഫ് നീക്കം.
എൽഡിഎഫ് വിട്ടാൽ എൻസിപിയുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. എന്നാൽ ആദ്യം നിലപാടെടുക്കേണ്ടത് അവരാണെന്നും ഹസൻ വ്യക്തമാക്കി. ഇടതുമുന്നണി വിട്ടെത്തുന്ന എൻസിപിയെ ഘടകകക്ഷിയാക്കാനാണ് യുഡിഎഫ് ആലോചന. ഒപ്പം പാലാ സീറ്റിൽ മാണി സി കാപ്പനെ തന്നെ മത്സരിപ്പിക്കാനും.
പാലാ ജോസിന് വിട്ട് നൽകിയാൽ ജോസ് തന്നെയാകും മണ്ഡലത്തിൽ സ്ഥാനാർത്ഥി. നിലവിലെ സാഹചര്യത്തിൽ ജോസിനെതിരെ മത്സരിപ്പിക്കാൻ പോന്നൊരു എതിരാളിയെ കണ്ടെത്തുകയ പിജെ ജോസഫിനും കോൺഗ്രസിനും എളുപ്പമല്ല. ഇതോടെയാണ് ആലോചനകൾ കാപ്പനിൽ ചെന്ന് അവസാനിച്ചിരിക്കുന്നത്.
അതേസമയം കാപ്പൻ എൽഡിഎഫുമായി ഇടഞ്ഞാലും മന്ത്രി എകെ.ശശീന്ദ്രന്റെ നിലപാട് നിർണായകമാണ്. മുന്നണി വിടാൻ ശശീന്ദ്രന് താത്പര്യമില്ല. അതിനിടെ പാലാ സംബന്ധിച്ച ചർച്ചയ്ക്ക് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർസംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനെയും കാപ്പനെയും മുംബൈയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരും. അതേസമയം കാപ്പൻ എത്തിയില്ലേങ്കിൽ മറ്റൊരു സാധ്യത പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ആണ്. യുഡിഎഫില്‍ ചേരാനുളള താല്‍പര്യം പിസി ജോര്‍ജ്ജ് പല തവണ പരസ്യമാക്കിക്കഴിഞ്ഞു.അനൗദ്യോഗികമായി കോണ്‍ഗ്രസ് സംസ്ഥാന തല നേതാക്കളുമായും പ്രദേശിക നേതാക്കളുമായും പിസി ജോര്‍ജ്ജ് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും പിസി ജോര്‍ജ്ജ് വരുന്നതിനോട് യോജിപ്പാണുളളത്.എന്നാൽ എ വിഭാഗത്തിന് ജോർജ്ജിന്റെ വരവിൽ താത്പര്യമില്ല.മാത്രമല്ല ജില്ലാ നേതൃത്വവും ശക്തമായ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ സീറ്റ് മുസ്ലീം ലീഗിന് നൽകിയേക്കും.
പൂഞ്ഞാർ മുസ്ലീം ലീഗിന് നൽകിയേക്കും. മലബാറിന് പുറത്ത് സീറ്റുകൾ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെച്ചിട്ടുണ്ട്. പൂഞ്ഞാറിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.ഈരാറ്റുപേട്ട മുസ്ലൂം ഭൂരിപക്ഷ മേഖലയാണെന്നതിനാലാണ് ഉത്. ലീഗിന്റെ ഈ ആവശ്യത്തോട് കോൺഗ്രസിനും അനുകൂല നിലപാടാണ്.

No comments