Breaking News

പിസി ജോര്‍ജ് വന്നിട്ട് കാര്യമില്ല; പൂഞ്ഞാര്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ലീഗ്.. വിജയമുറപ്പിക്കും.. നിർണായക നീക്കം

 


കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം, ജനതാദള്‍ യു എന്നീ കക്ഷികള്‍ കൊഴിഞ്ഞു പോയതോടെ കഴിഞ്ഞ തവണ ഈ കക്ഷികള്‍ മത്സരിച്ച 17 സീറ്റുകളാണ് യുഡിഎഫില്‍ അധികമായി വന്നിരിക്കുന്നത്. ഈ സീറ്റുകള്‍ സ്വന്തമാക്കാനുള്ള നീക്കം ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുകയാണ് യുഡിഎഫിലെ എല്ലാ ഘടകക്ഷികളും. കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന 15 സീറ്റും തങ്ങള്‍ക്ക് തന്നെ വേണമെന്ന് പിജെ ജോസഫ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതിന് വഴങ്ങില്ലെന്ന കാര്യം ഉറപ്പാണ്. മുസ്ലിം ലീഗും കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാറാണ് അവര്‍ ലക്ഷ്യം വെക്കുന്ന സീറ്റ്.


ജോസ് പോയതോടെ കഴിഞ്ഞ തവണത്തെ 5 ല്‍ നിന്നും എന്തായാലും വലിയൊരു വര്‍ധനവ് ജോസഫിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെഡിയുവിന്‍റെ ഏഴടക്കം പത്തിലേറെ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് അധികമായി വരും. ഇത്തരത്തില്‍ മുന്നണിയിലെ രണ്ട് കക്ഷികൾക്ക് സീറ്റ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ആനുപാതികമായി സീറ്റ്‌ വർധന ആവശ്യപ്പെട്ട് ലീഗും രംഗത്ത് എത്തുന്നത്.


പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പാണക്കാട് എത്തുമ്പോള്‍ ലീഗ് തങ്ങളുടെ ആവശ്യം അറിയിക്കും. മലബാറില്‍ കഴിഞ്ഞ 35 വര്‍ഷത്തോളമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പേരാമ്പ്ര. ജോസ് പോയതോടെ ഈ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ സീറ്റിന് ലീഗും അവകാശവാദം ഉന്നയിക്കും.


ജെഡിയു മത്സരിച്ച കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകളും ലീഗ് നോട്ടമിടുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും പട്ടാമ്പിയിലും ശക്തിയുണ്ടെന്നാണ് മുസ്ലിംലീഗ് വിലയിരുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടവും ലീഗ് ലീസ്റ്റിലുണ്ട്. കോട്ടയത്തേക്ക് എത്തുമ്പോള്‍ പൂഞ്ഞാര്‍ തങ്ങള്‍ക്ക് വേണമെന്നാണ് ലീഗിന്‍റെ ആവശ്യം.


യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പൂഞ്ഞാര്‍. കഴിഞ്ഞ തവണ പിസി ജോര്‍ജിനെതിരെ ജോര്‍ജു കുട്ടി അഗസ്റ്റിനായിരുന്നു യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ജോര്‍ജ്ജിന് മുന്നില്‍ ദയനീയമായി തോറ്റു. 27821 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു സ്വതന്ത്രനായി മത്സരിച്ച ജോര്‍ജിന്‍രെ വിജയം.


മുസ്ലിം ജനവിഭാഗത്തിന്‍ നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയിലായിരുന്നു പിസി ജോര്‍ജ്ജിന്‍റെ ഞെട്ടിച്ച വിജയം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുസ്ലിം ന്യൂന പക്ഷത്തിന്‍റെ പിന്തുണ ജോര്‍ജിനില്ലെന്നും അതിനാല്‍ തങ്ങള്‍ മത്സരിച്ചാല്‍ സീറ്റ് പിടിക്കാമെന്നുമാണ് ലീഗിന്‍റെ അവകാശവാദം.


ഇടക്കാലത്ത് പിസി ജോര്‍ജ്ജ് സ്ഥാപിച്ച ബിജെപി ബന്ധവും വിവാദമായ ഫോണ്‍ സംഭാഷണവുമാണ് ന്യൂനപക്ഷങ്ങളെ പിസി ജോര്‍ജില്‍ നിന്നും അകറ്റിയത്. ഫോണ്‍ സംഭാഷണ വിവാദങ്ങളെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി യൂത്ത് ലീഗ് നടത്തിയ റാലിയില്‍ പിസി ജോര്‍ജിന്‍റെ വീടിന് നേരെ കല്ലേറുണ്ടാകുന്ന സ്ഥിതിയും ഉണ്ടായി.


അതിനിടെ പിസി ജോര്‍ജിനെ യുഡിഎഫില്‍ തിരികെ എത്തിക്കാനുള്ള നീക്കവും സജീവമാണ്. മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത പിസി ജോര്‍ജ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എ വിഭാഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും ശക്തമായ വികാരമാണ് ജോര്‍ജിനെതിരേയുള്ളത്. ലീഗും ഇതേ നിലപാടിലാണ്.


കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിനാണ് ജോര്‍ജ്ജിനെ മുന്നണിയിലേക്ക് എടുക്കണമെന്ന നിലപാട് ഉള്ളത്. ജോസ് കെ മാണി പോയതിന്‍റെ ക്ഷീണം മാറ്റാന്‍ ജോര്‍ജിന്‍റെ വരവ് ഗുണം ചെയ്യുമെന്നും ഇവര്‍ വിലയിരിത്തുന്നു. എന്നാല്‍ ജോര്‍ജ് മത്സരിച്ചാല്‍ വിജയിക്കില്ലെന്നും തങ്ങള്‍ മത്സരിച്ച് സീറ്റ് തിരികെ പിടിക്കാമെന്നുമാണ് ലീഗ് അറിയിച്ചിരിക്കുന്നത്.

No comments