യെഡിയൂരപ്പയുടെ കൗണ്‍ഡൗണ്‍ തുടങ്ങി; ബിജെപിയിൽ പോര്.. മോദി പ്രഖ്യാപിക്കും..!! ഉടന്‍ തെറിക്കുമെന്ന് ബിജെപി എംഎല്‍എയും.. കോൺഗ്രസിന്റെ..
കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി യെഡിയൂരപ്പയെ ഉടന്‍ നീക്കുമെന്ന് സൂചന. ബിജെപി എംഎല്‍എ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎല്‍എയുടെ വീഡിയോ വൈറലായതോടെ ബിജെപിയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് തുടക്കമായി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച ബിജെപിയില്‍ വിമത ശല്യം രൂക്ഷമാണ്.
വടക്കന്‍ കര്‍ണാടകയിലെ ബിജെപി നേതാക്കളാണ് യെഡിയൂരപ്പയ്ക്ക് പാരയുമായി രംഗത്തുള്ളത്. യെഡിയൂരപ്പ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒഴിഞ്ഞാല്‍ ബിജെപി കൂടുതല്‍ വെട്ടിലാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...
വടക്കന്‍ കര്‍ണാടകയിലെ വിജയപുര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആണ് യെഡിയൂരപ്പയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ മാറ്റുമെന്ന് പറഞ്ഞത്. ബിജാപൂരില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ യെഡിയൂരപ്പയ്ക്ക് പകരം ആര് എന്ന ചര്‍ച്ചയ്ക്കും തുടക്കമായി.
ബിജെപി കേന്ദ്ര നേതൃത്വം യെഡിയൂരപ്പയെ വൈകാതെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 77കാരനായ അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ കൂടുതല്‍ തിളങ്ങാനാകുന്നില്ല എന്ന ആരോപണവുമുണ്ട്. മകന്റെ കൂടുതലായി ഭരണത്തില്‍ ഇടപെടുന്നു എന്ന് ബിജെപി എംഎല്‍എമാര്‍ തന്നെ പരാതിപ്പെട്ടിരുന്നു.
വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നേതാവാകും അടുത്ത മുഖ്യമന്ത്രി. യെഡിയൂരപ്പയെ ഉടന്‍ മാറ്റും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം പ്രഖ്യാപിക്കും. വടക്കന്‍ കര്‍ണാടകത്തിലെ ബിജെപി എംഎല്‍എമാരുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതെന്നും ബസനഗൗഡ പാട്ടീല്‍ പറഞ്ഞു.
കര്‍ണാടകയിലെ പ്രബലരായ ലിംഗായത്ത് സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് വടക്കന്‍ കര്‍ണാടക. യെഡിയൂരപ്പ ലിംഗായത്ത് സമുദായംഗമാണ്. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് 100 എംഎല്‍എമാരെ തിരഞ്ഞെടുക്കുന്നത് വടക്കന്‍ കര്‍ണാടകത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അടുത്ത മുഖ്യമന്ത്രി വടക്കന്‍ കര്‍ണാടകത്തില്‍ നിന്നാകുമെന്നും ബസനഗൗഡ പാട്ടീല്‍ പറയുന്നു.
കര്‍ണാടക ബിജെപിയില്‍ പ്രാദേശിക വാദം രൂക്ഷമാണ്. വടക്കന്‍ കര്‍ണാടകയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. യെഡിയൂരപ്പ മുഴുവന്‍ ഫണ്ടും സ്വന്തം മണ്ഡലത്തിലും ശിവമോഗയുടെ സമീപ മേഖലയിലും മാത്രമാണ് ചെലവഴിക്കുന്നത് എന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. ഈ വിവാദം കനക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വം വെട്ടിലാകുകയാണ്.
യെഡിയൂരപ്പയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഡിസംബറില്‍ മാറ്റുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് പ്രചാരണമുണ്ടായിരുന്നു. യെഡിയൂരപ്പയെ മാറ്റി വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ജഗദീഷ് ഷെട്ടാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഷെട്ടാറിന്റെ വീട്ടില്‍ നിരവധി ബിജെപി എംഎല്‍എമാര്‍ക്ക് അത്താഴവിരുന്ന് നടത്തിയതും ഈ ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നു.
പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ജഗദീഷ് ഷെട്ടാറുടെ അഭിപ്രായം തേടി. വാര്‍ത്തകള്‍ നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്. യെഡിയൂരപ്പ തങ്ങളുടെ നേതാവാണെന്നും അദ്ദേഹം തന്നെ മുഖ്യമന്ത്രി പദവിയില്‍ തുടരുമെന്നും ഷെട്ടാര്‍ വ്യക്തമാക്കി. നിലവില്‍ മാറ്റം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയും പറഞ്ഞു.

No comments