Breaking News

ബിജെപിക്ക് വീണ്ടും തിരിച്ചടി..?? ഖഡസ്യ്ക്ക് പിന്നാലെ പങ്കജ മുണ്ടെയും എന്‍സിപിയിലേക്ക്...

 


ഏക്നാഥ് ഖഡ്സെയ്ക്കു പിന്നാലെ മുതിര്‍ന്ന നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളും മുന്‍ മന്ത്രിയുമായിരുന്ന പങ്കജ മുണ്ടയും ബിജെപി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഖഡ്സയെ പോലെ പങ്കജ മുണ്ടയും എന്‍സിപിയില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി വേദി പങ്കിട്ടതിന് പിന്നാലെയാണ് ഈ ഈ അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. പിന്നാലെ പവാറിനെ പുകഴ്ത്തി പങ്കജ മുണ്ടെ ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചതും അഭ്യഹങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു.


ബിജെപിയിലെ പ്രമുഖ പിന്നാക്ക സമുദായ നേതാവായിരുന്നു പങ്കജ മുണ്ടെയുടെ പിതാവ് ഗോപിനാഥ് മുണ്ടെ. ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിക്കും പങ്കജയ്ക്കും ഇടയില്‍ നിരവധി അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ എതിര്‍ ചേരിയിലായിരുന്നു ഖഡ്സെയും പങ്കജ മുണ്ടെയും.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് പിന്നാലെ ആരോപണങ്ങളുമായി പങ്കജ മുണ്ടെ രംഗത്തെത്തിയിരുന്നു. ഔദ്യോഗിക പക്ഷം കാലുവാരിയതോടെയാണ് താന്‍ പരാജയപ്പെട്ടതെന്നായിരുന്നു മുണ്ടെയുടെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് അവര്‍ കരുതിയിരുന്നു.


എന്നാല്‍ അവസാന നിമിഷം പങ്കജ മുണ്ടയെ തഴയുകയായിരുന്നു. ഇതോടെ അവരുടെ അതൃപ്തി വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാന ബിജെപിയിലെ കോർ കമ്മിറ്റിയിൽനിന്ന് അവർ വിട്ടുനിൽക്കുകയാണ്. ഇതിനിടയിലാണ് ശരദ് പവാറുമായി പങ്കജ മുണ്ടെ പുണൈയില്‍ വേദി പങ്കിട്ടത്.


സംസ്ഥാനത്തെ കരിമ്പുകര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ചടങ്ങിലായിരുന്നു ശരദ് പവാറുമായി പങ്കജ മുണ്ടെ വേദി പങ്കിട്ടത്. ഇതിന് പിന്നാലെ പവാറിനെ പ്രശംസിച്ച് ട്വിറ്ററില്‍ കുറിപ്പിടുകയും ചെയ്തു. പകർച്ചവ്യാധിയുടെ കാലത്തും യോഗങ്ങളും ചർച്ചകളും യാത്രകളുമായി നടക്കുന്ന പവാറിന്റെ ഊർജം അപാരമാണ് എന്നായിരുന്നു കുറിപ്പ്.


രാഷ്ട്രീയമായി ഏതിര്‍ ചേരിയിലാണെങ്കിലും കഠിനാധ്വാനം ചെയ്യുന്നവരെ ആദരിക്കാതിരിക്കാനാവില്ലെന്നും അച്ഛന്‍ പഠിപ്പിച്ചത് അതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ബീഡിൽ നടന്ന ദസറാറാലിയിൽ പാർട്ടിയിലെ എതിര്‍ പക്ഷത്തിനെതിരെ പങ്കജ മുണ്ടെ തുറന്നടിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പങ്കജ മുണ്ടെ പറഞ്ഞത്.


കര്‍ഷകരുടെ ക്ഷേമത്തിനായി പണം അനുവദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അവര്‍ പ്രശംസിക്കുകയും ചെയ്തു. പങ്കജ മുണ്ടെയ്ക്ക് പാര്‍ട്ടിയുടെ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഖഡ്സേയെപ്പോലെ അവര്‍ രാജിവെക്കില്ലെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. ഗോപിനാഥ് മുണ്ടെയുടെ മരണശേഷം മഹാരാഷ്ട്രയിൽ ബിജെപിയിലെ ഏറ്റവും വലിയ പിന്നാക്ക സമുദായ നേതാവായിരുന്ന ഖഡ്‌സേ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.


ബിജെപി വിട്ട ഏക്നാഥ് ഖഡ്സേ വെള്ളിയാഴ്ചയായിരുന്നു എന്‍സിപിയില്‍ ചേര്‍ന്നത്. ഇത്രയും കാലം ബിജെപിക്ക് വേണ്ടി ബലി നല്‍കിയ ജീവിതമായിരുന്ന തന്‍റേത്. ഇനിയുള്ള കാലം അത് എന്‍സിപിക്ക് വേണ്ടി ഉഴിഞ്ഞുവെക്കുകയാണെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് ഖഡ്സെ പറഞ്ഞു. ഖഡ്‌സേയെ നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാനാണ് എൻ.സി.പിയുടെ പദ്ധതി.


അദ്ദേഹത്തെ മന്ത്രിസഭയില്‍ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ശിവസേനയുമായുള്ള വെച്ചുമാറ്റത്തിലൂടെ അദ്ദേഹത്തിന് കൃഷിവകുപ്പു നൽകാനും ആലോചനയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഖഡ്സയുടെ മകള്‍ രോഹിണിയുടെ അച്ഛനോടൊപ്പം എന്‍സിപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

No comments