Breaking News

ജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്..!! ആശയക്കുഴപ്പം..

 


ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫിന്റെ ഭാഗമായിരിക്കുകയാണ്. ജോസ് വിഭാഗത്തില്‍ നിന്ന് ജോസഫ് വിഭാഗത്തിലേക്കും ജോസഫ് വിഭാഗത്തില്‍ നിന്ന് ജോസ് വിഭാഗത്തിലേക്കും കൊഴിഞ്ഞുപോക്കുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.


അതിനിടെയാണ് ജോസിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൊഴിഞ്ഞുപോക്ക്. എല്‍ഡിഎഫ് ഭരിക്കുന്ന തലനാട് പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് എം അംഗം മേരിക്കുട്ടി ആന്‍ഡ്ര്യൂസ് ആണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ടു എന്നതിലപ്പുറം, മേരിക്കുട്ടി ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നതാണ് ജോസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.


പാലാ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഭരണമുള്ള പഞ്ചായത്താണ് തലനാട്. 2011 വരെ തലനാട് പഞ്ചായത്ത് പൂഞ്ഞാര്‍ മണ്ഡലത്തിന് കീഴിലായിരുന്നു. പിന്നീടാണ് ഇത് പാലായോട് കൂട്ടിച്ചേര്‍ത്തത്.


പഞ്ചായത്തിലെ പത്താം വാര്‍ഡ് ആയ മറവിക്കല്ലില്‍ നിന്നുളള പഞ്ചായത്ത് അംഗമായിരുന്നു മേരിക്കുട്ടി ആന്‍ഡ്ര്യൂസ്. ജോസ് കെ മാണി വിഭാഗത്തിനൊപ്പം നിലകൊണ്ടിരുന്ന മേരിക്കുട്ടി ആന്‍ഡ്ര്യൂസ് ആണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് പുറത്ത് പോയിരിക്കുന്നത്.


ജോസ് വിഭാഗത്തെ ഉപേക്ഷിച്ച് മേരിക്കുട്ടി ആന്‍ഡ്ര്യൂസ് എത്തിയിരിക്കുന്നത് എന്‍സിപിയില്‍ ആണ് എന്നതാണ് പ്രത്യേകത. മേരിക്കുട്ടിയെ അംഗത്വ നല്‍കി എന്‍സിപിയിലേക്ക് സ്വീകരിച്ചത് പാലായിലെ എല്‍ഡിഎഫ് എംഎല്‍എ മാണി സി കാപ്പനും. ഷാള്‍ അണിയിച്ചാണ് മേരിക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.


ജോസ് കെ മാണിയുമായി എന്തെങ്കിലും വിയോജിപ്പുള്ളതുകൊണ്ടാണ് പാര്‍ട്ടി വിട്ടത് എന്ന് മേരിക്കുട്ടി ആന്‍ഡ്ര്യൂസ് പറയുന്നില്ല. എന്നാല്‍ മാണി സി കാപ്പന്റെ ജനക്ഷേപ പദ്ധതികളില്‍ ആകൃഷ്ടയായിട്ടാണ് എന്‍സിപിയില്‍ ചേരുന്നത് എന്നാണ് വിശദീകരണം. എംഎല്‍എ എന്ന നിലയില്‍ കാപ്പന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും എന്നും മേരിക്കുട്ടി പറയുന്നുണ്ട്.


പാലാ നിയമസഭ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥ എന്നതില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. പാല വേണം എന്ന് ജോസും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയിലെ ഒരു ജനപ്രതിനി മാണി സി കാപ്പനൊപ്പം പോകുന്നത് ജോസ് കെ മാണി വിഭാഗത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.


പാലാ മണ്ഡലം ഏറെ കഷ്ടപ്പെട്ട് പിടിച്ചെടുത്തതാണ് എന്നും അതുകൊണ്ട് വിട്ടുകൊടുക്കാന്‍ ആവില്ല എന്നുമാണ് മാണി സി കാപ്പന്റെ നിലപാട്. ഈ വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ പിന്തുണയും കാപ്പന്‍ തേടിയിട്ടുണ്ട്. സിപിഎം നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് ശരദ് പവാര്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.


പാലാ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് തലനാട്. പതിമൂന്ന് അംഗങ്ങളില്‍ സിപിഎമ്മിന് നാല് അംഗങ്ങളും സിപിഐയ്ക്ക് രണ്ട് പേരും ഉണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിനും രണ്ട് അംഗങ്ങളുണ്ട്.


മേരിക്കുട്ടി ആന്‍ഡ്ര്യൂസ് ജോസ് വിഭാഗം വിട്ട് ജോസഫ് പക്ഷത്ത് ചേര്‍ന്നില്ല എന്നതാണ് പ്രാദേശിക എല്‍ഡിഎഫ് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നത്. ഘടകക്ഷിയായ എന്‍സിപിയില്‍ ചേര്‍ന്നതോടെ മുന്നണിയുടെ ശക്തിയ്ക്ക് കോട്ടംതട്ടില്ലെന്നതാണ് പ്രതീക്ഷ.


പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് പാലാ നഗരസഭയിലും ജോസ് കെ മാണി വലിയ വെല്ലുവിളി നേരിടുകയാണ്. പാലായിലെ 17 കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാരില്‍ ഏഴ് പേരാണ് ജോസഫ് പക്ഷത്തേക്ക് പോയത്. ഈ ചോര്‍ച്ച എങ്ങനെ പരിഹരിക്കും എന്ന ആശങ്കയും ജോസ് പക്ഷത്തിനുണ്ട്.

No comments