Breaking News

കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം..?

 


ഉത്തര്‍ പ്രദേശ് പിടിക്കുന്നവര്‍ക്ക് രാജ്യം ഭരിക്കാമെന്നത് വളരെ പഴക്കമുള്ള രാഷ്ട്രീയ ചൊല്ലാണ്. യുപി കോണ്‍ഗ്രസിന് നഷ്ടമായ വേളയില്‍ തന്നെയാണ് കേന്ദ്ര ഭരണത്തിലും ഇടര്‍ച്ച സംഭവിച്ചത്. ബിജെപിയുടെ കാര്യത്തില്‍ മറിച്ചും പറയാം. എന്നാല്‍ യുപിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മറിച്ചാണ്. ഏറ്റവും ഒടുവില്‍ രാജ്യം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഹത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസാണ് പ്രതിഷേധ കൊടിയുമായി മുന്നിലുള്ളത്.


ഇരയാക്കപ്പെട്ടത് ദളിത് പെണ്‍കുട്ടിയാണെങ്കിലും മായാവതിയുടെ ബിഎസ്പി വരെ വളരെ വൈകിയാണ് എത്തിയത്. ഇവിടെ രാഷ്ട്രീയ സാഹചര്യം ഏറ്റവും ഗുണപരമായി ഉപയോഗിക്കുകയാണ് രാഹുലും പ്രിയങ്കയും. കോണ്‍ഗ്രസ് തിരിച്ചുവരുന്നു എന്ന പ്രതീതിയുണ്ടാക്കാനും ഇരുവര്‍ക്കും സാധിച്ചു...


ഹത്രാസ് സംഭവത്തിന് പിന്നില്‍ എത്ര നിഷേധിച്ചാലും ജാതി വിഷയം ഉള്‍പ്പെട്ടിട്ടുണ്ട്. ഹത്രാസില്‍ മാത്രമല്ല, യുപിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം ജാതീയത ഒരു ഘടകമാണ്. ആക്രമണത്തിന് ഇരകളാക്കപ്പെടുന്നത് 95 ശതമാനവും പിന്നാക്കക്കാരാണ് എന്നത് കഴിഞ്ഞ കാല സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.


ദളിതരുടെ ക്ഷേമവും മുന്നേറ്റവും ലക്ഷ്യമിട്ട് രൂപീകരിച്ച പാര്‍ട്ടിയാണ് ബിഎസ്പി. കാന്‍ഷിറാമിന്റെ തേരിലേറി രാഷ്ട്രീയത്തില്‍ കളം നിറഞ്ഞ മായാവതി പക്ഷേ, അടുത്ത കാലത്തായി സജീവമായ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഹത്രാസ് സംഭവത്തിലും മായാവതി വളരെ വൈകിയാണ് ഉണര്‍ന്നത്.


മായാവതി ഉണര്‍ന്ന് എത്തുന്നതിന് എത്രയോ മുമ്പേ കോണ്‍ഗ്രസ് പ്രതിഷേധ ഗോദയില്‍ കളം നിറഞ്ഞിരുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയെ തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. പ്രിയങ്ക ഗാന്ധിയായിരുന്നു ഇതിന് മുന്നില്‍ നിന്നത്. കൂടെ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും.


കോണ്‍ഗ്രസിന് രാഷ്ട്രീയ ഉണര്‍വുണ്ടാക്കാന്‍ ഹത്രാസ് പ്രതിഷേധം വഴി സാധിച്ചു. യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു എന്ന തോന്നല്‍ രാഷ്ട്രീയ ഇടനാഴികളില്‍ ഉണ്ടായി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കടുംപിടിത്തം ഒഴിവാക്കി രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹത്രാസിലെ കുടുംബത്തെ കാണാന്‍ അനുവദിച്ചതും ഈ രാഷ്ട്രീയ അടിയൊഴുക്ക് മനസിലാക്കിയിട്ടാണ്.


ഉത്തരേന്ത്യയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വോട്ടുബാങ്കുകളാണ് നിലവിലുള്ളത് എന്ന കാര്യം നഗ്ന യാഥാര്‍ഥ്യമാണ്. ഓരോ ജാതികളുടെയും വോട്ടുകള്‍ ഓരോ പാര്‍ട്ടികള്‍ കൈവശം വച്ചിരിക്കുന്നു. മുസ്ലിം വോട്ടുകള്‍ മാത്രമാണ് വിവിധ കക്ഷികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്നത്. ഇക്കാര്യം മനസിലാക്കിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.


യുപിയില്‍ മുസ്ലിം വോട്ടുകളുടെ സിംഹ ഭാഗം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. കൂടാതെ എസ്പി, ബിഎസ്പി എന്നിവര്‍ക്കും മുസ്ലിം വോട്ടുകള്‍ ലഭിക്കുന്നുണ്ട്. അതേസമയം, യുപിയിലെ വോട്ടുബാങ്കില്‍ 25 ശതമാനമാണ് ദളിതുകള്‍. ഇവരെ കൂടെ നിര്‍ത്താന്‍ പുതിയ പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസിന് സാധിച്ചാല്‍ വരുന്ന ദിവസങ്ങളില്‍ അത് നേട്ടമാകും.


ദളിത് വോട്ടുകള്‍ കൂടുതല്‍ ലഭിക്കുന്ന പാര്‍ട്ടി ബിഎസ്പിയാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിഎസ്പിക്കും ദളിതുകള്‍ വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് ദളിത് വോട്ടുകള്‍ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ രണ്ടാണ് നേട്ടം. മുസ്ലിം-ദളിത് വോട്ടുകള്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് മതിയായ അംഗബലം നല്‍കുമെന്ന് തീര്‍ച്ചയാണ്.


സിഎഎ വിരുദ്ധ സമരം, കഫീല്‍ ഖാന്‍ വിഷയം എന്നിവയിലും സമരമുഖത്ത് നിറഞ്ഞുനിന്നത് കോണ്‍ഗ്രസാണ്. മുസ്ലിം വോട്ടുകള്‍ ഒന്നുകൂടി അരക്കെട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ സാധിച്ചു. ഹത്രാസ് പ്രതിഷേധത്തിലൂടെ ദളിത് വോട്ടുകള്‍ കൂടി കോണ്‍ഗ്രസിന് കൂടെ നിര്‍ത്താന്‍ സാധിച്ചേക്കും. യുപി നിയമസഭയില്‍ അംഗബലം കുറവാണെങ്കിലും പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് മുന്നിലാണ്.


ബിജെപിയുടെ തകര്‍ച്ച മാത്രം കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ സഹായിക്കില്ല. പകരം കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എസ്പിയുടെയും ബിഎസ്പിയുടെയും തളര്‍ച്ച കൂടി അനിവാര്യമാണ്. ഹത്രാസ് സമരം വഴി കോണ്‍ഗ്രസ് കളം നിറയുന്നതിലൂടെ ഈ രണ്ടു കാര്യങ്ങളിലും ലക്ഷ്യം കണ്ടേക്കാം.


പഴയ വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാന്‍ സാധിച്ചാല്‍ പ്രിയങ്കയുടെ ലക്ഷ്യം വേഗത്തില്‍ നേടാന്‍ സാധിക്കും. 2022ലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 300ലധികം സീറ്റുകള്‍ നേടി മികച്ച ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ഭരണം. ഇത് അത്രവേഗം തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്ന ഒന്നല്ല. പുതിയ കോണ്‍ഗ്രസ് നീക്കങ്ങള്‍ മനസിലാക്കി ഹത്രാസ് പ്രശ്‌നം വേഗത്തില്‍ ഒതുക്കാനാണ് ബിജെപിയുടെ ശ്രമം.


ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധിക്ക് യുപിയുടെ ചുമതല നല്‍കിയത്. സംഘടനാതലത്തില്‍ കാര്യമായ അഴിച്ചുപണി നടത്തിയ അവര്‍ പ്രതിഷേധത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മായാവതിയെയും അഖിലേഷിനെയും പിന്തള്ളിയാണ് പ്രിയങ്കയുടെ കളം നിറയല്‍. ഹത്രാസ് സംഭവത്തിലൂടെ ദളിതുകളെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ് ലക്ഷ്യത്തിലേക്ക് അടുക്കുമെന്ന് തീര്‍ച്ച.

No comments