Breaking News

രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്..

 


കേരളത്തില്‍ കൊമ്പുകോര്‍ക്കുന്നവരാണ് ഇടതുപക്ഷവും കോണ്‍ഗ്രസും. അതിര്‍ത്തി കടന്നാല്‍ ഇതൊന്നുമല്ല ചിത്രം. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുമാണ് ശത്രുപക്ഷത്ത്. ശത്രു ശക്തനാണെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ വൈരം മറന്ന് സിപിമ്മും കോണ്‍ഗ്രസും ഭായി ഭായി ആയി മാറി.


ബിഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ കൊട്ടികലാശം ഇന്ന് നടക്കുമ്പോള്‍ ഇടതുചേരിയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന മുദ്രാവാക്യത്തില്‍ രാഹുല്‍ ഗാന്ധിക്കും അഭിവാദ്യങ്ങളുണ്ട്. ജാതി രാഷ്ട്രീയത്തില്‍ പൊലിഞ്ഞു പോയ വര്‍ഗരാഷ്ട്രീയം തിരിച്ചുപിടിക്കുകയാണ് ഇവിടെ ഇടതുപക്ഷം. വിശദാംശങ്ങള്‍....


ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാണ് ഇടതുപക്ഷം. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് സഖ്യത്തിലെ വല്യേട്ടന്‍. പിന്നെ കോണ്‍ഗ്രസ്. ശേഷമാണ് ഇടതുപാര്‍ട്ടികള്‍. സിപിഐ എംഎല്‍, സിപിഐ, സിപിഎം എന്നീ കക്ഷികളാണ് ഇടതുപക്ഷത്തുള്ളത്. ഇവരുടെ കൂട്ടത്തില്‍ അംഗബലം കൂടുതല്‍ സിപിഐ എംഎല്ലിനാണ്.


243 അംഗ നിയമസഭയാണ് ബിഹാറിലേത്. മഹസഖ്യത്തില്‍ സീറ്റുകള്‍ വിഭജിച്ചപ്പോള്‍ ആര്‍ജെഡി സ്വന്തമാക്കിയത് 144 സീറ്റുകള്‍. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ ലഭിച്ചു. ഇടതുപാര്‍ട്ടികള്‍ക്ക് എല്ലാവര്‍ക്കുമായി 29 സീറ്റ് കിട്ടി. ഇതില്‍ സിപിഐ എംഎല്‍ 19 സീറ്റില്‍ മല്‍സരിക്കും. സിപിഐ 6 സീറ്റിലും സിപിഎം 4 സീറ്റിലും മല്‍സരിക്കുന്നു.


ബിഹാറിലെ ഗ്രാമീണ മേഖലയില്‍ ഇടതുപാര്‍ട്ടിക്ക് ശക്തമായ വോട്ട് ബാങ്കുണ്ട്. അതുതന്നെയാണ് ഇത്തവണയും പ്രതീക്ഷ. മഹാസഖ്യത്തിന്റെ ഭാഗമയി നിന്ന് കൂടുതല്‍ കരുത്തു നേടാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ലാലുവിന്റെ ഇളയ മകന്‍ തേജസ്വി യാദവാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഇടതുപാര്‍ട്ടികള്‍ തേജസ്വിയെ പിന്തുണയ്ക്കുന്നു.


മഹാസഖ്യം അധികാരത്തിലെത്തിയാല്‍ പക്ഷേ, ഇടതുപാര്‍ട്ടികള്‍ തേജസ്വി സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് നേതാക്കള്‍ പറയുന്നു. പുറത്ത് നിന്നു പിന്തുണയ്ക്കും. ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയ പോലെ. തിരുത്തല്‍ ശക്തിയായി മാറും. നേരിയ സീറ്റുകളുടെ മുന്‍തൂക്കം മാത്രമേ ഏത് കക്ഷികള്‍ക്കും പ്രവചിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ചെറിയ കക്ഷികള്‍ പോലും ബിഹാറില്‍ കിങ്‌മേക്കറായേക്കാം.


ഒരുകാലത്ത് ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമാണ് ബിഹാര്‍. 1970കളില്‍ സിപിഐ പ്രതിപക്ഷ നേതൃപദവി അലങ്കരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിന്നീട് ജാതി രാഷ്ട്രീയം തലപൊക്കിയപ്പോള്‍ ഇടതുപക്ഷത്തിന് അടിത്തറ നഷ്ടമായി. ഇന്ന് തുച്ഛമാണ് ഇടതുസാന്നിധ്യം.


ഒരു പ്രത്യേക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനമുണ്ട് എന്ന് പറയാന്‍ സാധിക്കാത്ത സംസ്ഥാനമാണ് ബിഹാര്‍. ഗ്രാമീണ ബിഹാറിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ ചായ്‌വുള്ളവരുണ്ട്. പക്ഷേ ആര് ജയിക്കണമെന്ന് ഇവര്‍ക്ക് തീരുമാനിക്കാനുള്ള ശക്തിയില്ല. അതുകൊണ്ടുതന്നെയാണ് മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.


ബിജെപി-ജെഡിയു ഉള്‍പ്പെടുന്ന എന്‍ഡിഎയാണ് മറുപക്ഷത്ത്. ഇവരെ എതിര്‍ക്കുന്നതില്‍ പ്രധാനികള്‍ മഹാസഖ്യമാണ്. ഒറ്റയ്ക്ക് നിന്നാല്‍ എവിടെയും എത്തില്ലെന്ന് ഇടതുപാര്‍ട്ടികള്‍ക്ക് അറിയാം. അതുകൊണ്ടാണ് പ്രത്യയശാസ്ത്ര പരമായ അന്തരം മാറ്റിവച്ച് മഹാസഖ്യത്തിനൊപ്പം ചേര്‍ന്നത്. വലിയ ശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ.


മഹാസഖ്യത്തിനൊപ്പം നിന്ന് ശക്തി കൂട്ടുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. അധികാരത്തില്‍ സ്വധീനം ചെലുത്താനായാല്‍ അടിത്തറ വ്യാപിപ്പിക്കാമെന്ന് ഇടതുപക്ഷം കരുതുന്നു. അതുകൊണ്ടുതന്നെയാണ് തേജസ്വി സര്‍ക്കാരില്‍ ഭാഗമാകില്ലെന്ന് ഇടതുപാര്‍ട്ടികള്‍ പറയാന്‍ കാരണം. പുറത്ത് നിന്ന് സര്‍ക്കാരിന്റെ തിരുത്തല്‍ ശക്തിയായി നിലകൊള്ളും.


അതേസമയം, ബിഹാറില്‍ കോണ്‍ഗ്രസ് നടത്തുന്നത് വ്യത്യസ്തമായ പ്രചാരണ തന്ത്രമാണ്. കാടിളക്കിയുള്ള പ്രചാരണം ഇത്തവണ കോണ്‍ഗ്രസ് നടത്തുന്നില്ല. പുറത്തുനിന്നുള്ള നേതാക്കളെ കൂടുതലായി പ്രചാരണത്തിന് എത്തിക്കേണ്ട എന്നാണ് തീരുമാനം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മാത്രമാണ് പുറത്ത് നിന്ന് ബിഹാറില്‍ പ്രചാരണത്തിനെത്തുന്ന നേതാക്കള്‍.


ഹൈക്കമാന്റ് നിയോഗിച്ച രണ്‍ദീപ് സുര്‍ജേവാലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രചാരണം കോ ഓര്‍ഡിനേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ അവര്‍ പ്രചാരണ വേദികളില്‍ നിറഞ്ഞുനില്‍ക്കുന്നില്ല. അണിയറയിലാണ് പ്രവര്‍ത്തനം. പൂര്‍ണമായും പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയ പ്രചാരണ തന്ത്രവും ഇതായിരുന്നു.


പ്രാദേശിക വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കിയാല്‍ മതി എന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബിജെപി ദേശീയ വിഷയങ്ങളും കശ്മീര്‍ , പാകിസ്താന്‍, തീവ്രവാദം, അയോധ്യ തുടങ്ങിയ കാര്യങ്ങളും പ്രചാരണ വിഷമാക്കുന്നുണ്ട്. എന്നാല്‍ അത്തരം വിഷയങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. പകരം പ്രാദേശിക നേതാക്കളെ കൂടുതലായി പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.


വിദ്വേഷം നിറഞ്ഞതോ, വര്‍ഗീയ വിഷയങ്ങളോ പ്രചാരണത്തിന് ഉപയോഗിക്കരുത്. ബിജെപിയുടെ പ്രചാരണത്തിന് മറുപടി നല്‍കി സമയം കളയരുത് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പ്രചാരണ തന്ത്രമാണ് കോണ്‍ഗ്രസ് ബിഹാറില്‍ പയറ്റുന്നത്. ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം തീര്‍ത്തും പ്രാദേശിക വിഷയത്തിലൂന്നിയാണ് പ്രചാരണം നടത്തിയത്. അവിടെ മികച്ച വിജയം നേടുകയും ചെയ്തു.

No comments