Breaking News

മഹാസഖ്യത്തെ തോല്‍പ്പിച്ചത് കോണ്‍ഗ്രസല്ല, വോട്ടുശതമാനത്തില്‍ കുതിപ്പ്, പിഴച്ചത് 13 സീറ്റുകളില്‍.. കാരണം..

 


ബീഹാറില്‍ വോട്ടുശതമാനത്തില്‍ മഹാസഖ്യവും എന്‍ഡിഎയും തുല്യശക്തികള്‍. ഏകദേശം ഒരേപോലെയാണ് രണ്ട് പാര്‍ട്ടികളും വോട്ട് ശതമാനത്തില്‍ വന്നിരിക്കുന്നത്. പക്ഷേ മഹാസഖ്യം വീണത് വോട്ട് മറ്റൊരു കാര്യത്തിലാണ്. ഫോട്ടോ ഫിനിഷിലേക്ക് നീണ്ട പല സീറ്റുകളിലും വിജയം നേടാനാവാത്തതാണ് ശരിക്കും പ്രതിസന്ധി ഉണ്ടാക്കിയത്. 13 സീറ്റുകളിലെ ഫലമാണ് ഇപ്പോള്‍ എന്‍ഡിഎയ്ക്ക് അധികാരം നേടി കൊടുക്കുന്ന സാഹചര്യം ഉണ്ടാക്കിയത്.


എന്‍ഡിഎയ്ക്ക് 37.26 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്. എന്നാല്‍ മഹാസഖ്യവും ഏകദേശം അതിന് തുല്യമാണ്. 37.23 ശതമാനം വോട്ടും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റുകളിലെ വ്യത്യാസമാണ് ആര്‍ജെഡിയെ അധികാരത്തില്‍ നിന്ന് അകറ്റിയത്. 2015ലും സമാന അവസ്ഥയുണ്ടായിരുന്നു. അന്ന് 24.4 ശതമാനം വോട്ട് നേടിയ ബിജെപി അധികാരത്തില്‍ നിന്ന് അകറ്റപ്പെട്ടു. പകരം ആര്‍ജെഡി-ജെഡിയു സഖ്യം അധികാരത്തിലെത്തി. ഇത്തവണ വോട്ടുശതമാനത്തില്‍ മുന്നില്‍ ആര്‍ജെഡിയാണ്. 23.11 ശതമാനം വോട്ട് അവര്‍ക്കുണ്ട്. എന്നിട്ടും അവര്‍ക്ക് അധികാരം നേടാനായില്ല.


മഹാസഖ്യത്തെ വോട്ട് ശതമാനം കൊണ്ട് കോണ്‍ഗ്രസ് തോല്‍പ്പിച്ചു എന്ന് പറയാനാവില്ല. 9.48 ശതമാനം വോട്ട് അവര്‍ ഇത്തവണ നേടിയിട്ടുണ്ട്. 2015ല്‍ ഇത് 6.7 ശതമാനം മാത്രമായിരുന്നു. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുശതമാനം ഇത്തവണ ഉയര്‍ന്നു എന്നത് തന്നെ അവര്‍ വിജയപാതയിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ്. പക്ഷേ ശതമാന കണക്കുകള്‍ എപ്പോഴും സീറ്റുകളിലെ ജയത്തിലേക്ക് മാറാറില്ല. അതാണ് ആര്‍ജെഡിയെ ഇത്തവണ വീഴ്ത്തിയത്.


കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പിഴച്ചത് 13 സീറ്റുകളിലാണ്. കോണ്‍ഗ്രസ് 27 സീറ്റ് 2015ല്‍ നേടിയപ്പോള്‍, ഇത്തവണ അത് 19 ആയി കുറഞ്ഞു. അതിനര്‍ത്ഥം എട്ട് സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി എന്നാണ്. പക്ഷേ ആര്‍ജെഡി വന്‍ കുതിപ്പ് നടത്തി എന്ന് അവകാശപ്പെടുമ്പോഴും ഇത്തവണ അവരുടെ സീറ്റുകള്‍ കുറയുകയാണ് ചെയ്തത്. കഴിഞ്ഞ തവണ 80 സീറ്റുകള്‍ നേടിയിരുന്ന പാര്‍ട്ടിക്ക് ഇത്തവണ അഞ്ച് സീറ്റുകള്‍ നഷ്ടമായി. 75 സീറ്റുകളാണ് ആര്‍ജെഡിക്കുള്ളത്. ഇങ്ങനെ 13 സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇത് ലഭിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റുകള്‍ മറികടക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു.


ഇടതുപാര്‍ട്ടികള്‍ ഇത്തവണ കാര്യമായി നേട്ടം കൊയ്തിട്ടുണ്ട്. പ്രത്യേകിച്ച സിപിഎംഎല്ലാണ് നേട്ടമുണ്ടാക്കിയത്. സിപിഎംഎല്‍ 1.5 ശതമാനം വോട്ടാണ് ആകെ നേടിയത്. സിപിഐ 1.4 ശതമാനവും സിപിഎം 0.6 ശതമാനവുമാണ് നേടിയിരുന്നത്. സിപിഎംഎല്‍ ഇത്തവണ 3.16 ശതമാനം വോട്ടാണ് നേടിയത്. രണ്ടിരട്ടിയില്‍ അധികം വോട്ടുകളാണ് വര്‍ധിപ്പിച്ചത്. സിപിഎം 0.65 ശതമാനവും സിപിഐ 0.83 ശതമാനവുമാണ് നേടിയത്. സിപിഎംഎല്‍ 12 സീറ്റുകളും സിപിഎം, സിപിഐ എന്നിവര്‍ രണ്ട് സീറ്റുകളും നേടി. ഇവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ വിജയം ചിലപ്പോള്‍ മഹാസഖ്യത്തിനാവുമായിരുന്നു.


ചെറുപാര്‍ട്ടികള്‍ ഇത്തവണ വോട്ട് കൊണ്ടുപോയത് ശരിക്കും രണ്ട് സഖ്യത്തെയും ബാധിച്ചിട്ടുണ്ട്. അസാദുദ്ദീന്‍ ഒവെസിയുടെ മജ്‌ലിസ് പാര്‍ട്ടി 1.24 ശതമാനം വോട്ടാണ് നേടിയത്. അഞ്ച് സീറ്റ് ഇവര്‍ കൊണ്ടുപോയി. സീമാഞ്ചല്‍ മേഖലയാണ് എന്‍ഡിഎയുടെ വിജയം നിര്‍ണിയച്ചത്. അതിന് കാരണമായത് ഒവൈസിയാണ്. ബിഎസ്പി 1.49 ശതമാനവും, ആര്‍എല്‍എസ്പി 1.77 ശതമാനവും വോട്ട് നേടി മഹാസഖ്യത്തെ ദുര്‍ബലമാക്കി. എന്‍ഡിഎയിലെ പുതിയ പാര്‍ട്ടികള്‍ വിഐപി 1.52 ശതമാനവും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച 0.89 ശതമാനം വോട്ട് നേടി അധികാരമുറപ്പിക്കുന്നതിന് നിര്‍ണായക ശക്തികളാണ്. ഇവരാണ് എട്ട് സീറ്റുമായി എന്‍ഡിഎയെ താങ്ങി നിര്‍ത്തുന്നത്.

No comments