Breaking News

വെറും 2 സീറ്റിൽ മത്സരിച്ച ജോസഫിന് 9 സീറ്റ് നൽകി..!! 2 സീറ്റ് ചോദിച്ച ലീഗിന് മുന്നിൽ കൈമലർത്തി..!! എരുമേലിയിലും പൂഞ്ഞാറിലുമടക്കം 5 സീറ്റിൽ മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്.. ജോസഫ് കോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവോ..??

 


തദ്ദേശ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ മുന്നണികള്‍ വേഗത്തിലാക്കുന്നതിനിടെ യുഡിഎഫിന് തലവേദനയേറുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയുളള ചര്‍ച്ചകള്‍ യുഡിഎഫില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുളള ഏറ്റുമുട്ടലിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.


ജോസ് കെ മാണി മുന്നണി വിട്ടതോടെയാണ് കോട്ടയത്തെ സീറ്റുകള്‍ യുഡിഎഫില്‍ തര്‍ക്ക വിഷയമായിരിക്കുന്നത്. ചോദിച്ച സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തമായി മത്സര രംഗത്തേക്ക് ഇറങ്ങാനാണ് മുസ്ലീം ലീഗിന്റെ നീക്കം. ഇത് യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ വഷളാക്കിയേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ..


കേരള കോണ്‍ഗ്രസ് എമ്മിന് വലിയ സ്വാധീനമുളള കോട്ടയത്ത് നേരത്തെ ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുകളില്‍ ആയിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. ഇക്കുറി ജോസ് കെ മാണി ഇല്ലാത്ത സാഹചര്യത്തില്‍ ആ സീറ്റുകള്‍ക്ക് വേണ്ടി പിജെ ജോസഫും മുസ്ലീം ലീഗും അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണം എന്നാണ് പിജെ ജോസഫ് ആവശ്യപ്പെട്ടത്.


11 ചോദിച്ചയിടത്ത് 9 സീറ്റുകള്‍ നല്‍കിയാണ് കോണ്‍ഗ്രസ് പിജെ ജോസഫിനെ തൃപ്തിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും കോട്ടയത്ത് സീറ്റുണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി എരുമേലി ഡിവിഷനാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. മലബാറില്‍ നിന്ന് മധ്യകേരളത്തിലും വേരുറപ്പിക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാനുളള ലീഗിന്റെ ശ്രമം.


ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുസ്ലീം ലീഗ് എരുമേലി സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ലീഗിന് സീറ്റ് വിട്ട് നല്‍കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. 2005ല്‍ മുസ്ലീം ലീഗ് മത്സരിച്ച സീറ്റാണ് എരുമേലി. ഈ സീറ്റ് കോണ്‍ഗ്രസിന് വിട്ട് കൊടുക്കുകയായിരുന്നു. വനിതാ സംവരണം ആയിരുന്നു കാരണം.


എന്നാല്‍ പിന്നീട് സീറ്റ് ലീഗിന് തിരിച്ച് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എരുമേലി കൂടാതെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മൂന്ന് സീറ്റുകളും ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയില്‍ മറ്റ് ജനറല്‍ സീറ്റുകള്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് എരുമേലി വിട്ട് നല്‍കാനുളള കോണ്‍ഗ്രസിന്റെ വിമുഖത. ഇതോടെ ലീഗ് ഉടക്കിലാണ്.


കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് ലീഗിന്റെ നീക്കം. തങ്ങള്‍ പുതിയ ആവശ്യമല്ല മുന്നണിയില്‍ ഉന്നയിക്കുന്നത് എന്നും തങ്ങളുടെ സീറ്റാണ് തിരികെ ആവശ്യപ്പെടുന്നത് എന്നുമാണ് ലീഗിന്റെ വാദം. ജില്ലാ പഞ്ചായത്തില്‍ 9 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയതിലും മുസ്ലീം ലീഗിന് കടുത്ത അതൃപ്തിയുണ്ട്.


എരുമേലി സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തളളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് അഞ്ച് സീറ്റുകളില്‍ തനിച്ച് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും മുസ്ലീം ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എരുമേലി കൂടാതെ പൂഞ്ഞാറിലും കാഞ്ഞിരപ്പളളിയിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.


ബാക്കി രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ പാര്‍ട്ടി ഉടന്‍ കണ്ടെത്തുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. മുസ്ലീം ലീഗ് കോട്ടയം ജില്ലാ പ്രസിഡണ്ട് അസീസ് ബഡായില്‍ എരുമേലിയില്‍ മത്സരിക്കും. ജില്ലാ സെക്രട്ടറി റഫീഖ് മണിമലയെ ആണ് പൂഞ്ഞാറില്‍ മത്സരിപ്പിക്കുക. കാഞ്ഞിരപ്പളളി മണ്ഡലം പ്രസിഡണ്ടായ അബ്ദുള്‍ കരീം മുസല്യാരും മത്സരിക്കാനിറങ്ങും.


അബ്ദുള്‍ കരീം മുസല്യാര്‍ ഏത് ഡിവിഷനില്‍ മത്സരിക്കണം എന്നുളളത് പിന്നീട് തീരുമാനിക്കുമെന്നും മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി. വാഴൂര്‍, കാഞ്ഞിരപ്പളളി, വണ്ടംപതാല്‍, എരുമേലി, ചേനപ്പാടി ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും മുസ്ലീം ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കോണ്‍ഗ്രസിനെതിരെ മുസ്ലീം ലീഗ് നേതൃത്വം വിമര്‍ശനം ഉന്നയിച്ചു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളില്‍ വേണ്ടത്ര പ്രാധാന്യം തങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയില്ലെന്നാണ് ആരോപണം.

No comments