Breaking News

കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ തിരഞ്ഞെടുപ്പ്, രാഹുല്‍ ഗാന്ധി തിരിച്ചുവരും, 2022 വരെ, മാറ്റങ്ങള്‍ ഇവ..!!

 


കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം നേരത്തെ ശക്തമായതാണ്. ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഇത് ശക്തമായിരുന്നു. എന്നാല്‍ ഈ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുകയാണ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനായി ഡിജിറ്റല്‍ തിരഞ്ഞെടുപ്പ് സംഘടനാ തലത്തില്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസില്‍. നിലവില്‍ രാഹുലിന്റെ സ്ഥാനത്തിന് ഭീഷണിയൊന്നുമില്ല. എന്നാല്‍ രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏതെങ്കിലും സീനിയര്‍ താരം മത്സരിച്ചേക്കാമെന്ന് സൂചനയുണ്ട്.


ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ മാര്‍ഗമാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അസം തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ വരുമോ എന്നാണ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. ഡിജിറ്റല്‍ രൂപത്തിലുള്ള ഐഡി കാര്‍ഡുകള്‍ എഐസിസി അംഗങ്ങള്‍ക്ക് വിതരണം ചെയ്യും. ഇവര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടാവുക. രാഹുല്‍ തന്നെയാണ് വരികയെന്ന് നേതാക്കള്‍ ഉറപ്പിച്ചിരിക്കുകയാണ്. കപില്‍ സിബലിനും ആനന്ദ് ശര്‍മയ്ക്കും ഗുലാം നബി ആസാദിനും തിരിച്ചുവരവുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും. അതിനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ഏകദേശം 1500 എഐസിസി അംഗങ്ങള്‍ അടങ്ങിയ വോട്ടര്‍മാരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതികളില്‍ നിന്ന് ഡിജിറ്റല്‍ ഫോട്ടോ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുമ്പ് ഒരിക്കലും നടന്നിട്ടില്ല. അതേസമയം രാഹുലിനെതിരെ ആരെങ്കിലും മത്സരിച്ചാല്‍ കോണ്‍ഗ്രസില്‍ അത് വലിയ പ്രതിസന്ധികളുണ്ടാക്കും. അതേസമയം രാഹുല്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസിലെ ഏറ്റവും പോപ്പുലര്‍ നേതാവ് രാഹുല്‍ തന്നെയാണെന്ന് ഉറപ്പിക്കാനാവും.


രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയുണ്ടായാല്‍ കൃത്യമായ ഷെഡ്യൂളില്‍ വോട്ടിംഗ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും. അതിനായി ബാലറ്റ് വോട്ടിംഗ് അടക്കം ഇതില്‍ ഉള്‍പ്പെടും. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നൊഴിച്ച് ബാക്കി എല്ലാ ഇടത്ത് നിന്നും വോട്ടിംഗിന് നേതാക്കളെത്തും. രാഹുല്‍ ഗാന്ധിക്ക് തന്നെയാണ് ഇവരെല്ലാം പിന്തുണ നല്‍കുന്നത്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവും. 2017ല്‍ രാഹുല്‍ അധ്യക്ഷനായി തിരിച്ചുവന്നപ്പോഴുണ്ടായിരുന്ന അതേ എഐസിസി നേതാക്കളുടെ പട്ടിക തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക.


വോട്ടിംഗിന് നല്‍കുന്ന ഐഡി കാര്‍ഡില്‍ ബാര്‍ കോഡുണ്ടാവും. അതില്‍ വോട്ടര്‍മാരുടെ എല്ലാ വിവരങ്ങളുമുണ്ടാകും. അതിലൂടെ തിരഞ്ഞെടുപ്പ് കുറ്റമറ്റതാകും. അതേസമയം സോണിയാ ഗാന്ധി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. പക്ഷേ പുതിയ അധ്യക്ഷന്റെ കാലാവധി രണ്ട് വര്‍ഷത്തേക്കാണ്. 2022 ഈ പ്രസിഡന്റ് സ്ഥാനമൊഴിയും. ആ സമയം ഫുള്‍ ടേം അധ്യക്ഷന്‍ സ്ഥാനമേറ്റെടുക്കും. രാഹുല്‍ ഗാന്ധി വേറെ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയായി വെക്കാനുള്ള സാധ്യത ഈ തിരഞ്ഞെടുപ്പില്‍ കാണുന്നുണ്ട്. ഫുള്‍ ടേമിന് മടങ്ങി വന്നാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിക്കാനും സാധ്യതയുണ്ട്.


2021ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പാര്‍ട്ടിക്ക് അധ്യക്ഷനില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ല. കേരളം അടക്കമുള്ള തിരഞ്ഞെടുപ്പുകള്‍ രാഹുലിന് പ്രധാനമാണ്. 2018ല്‍ മധ്യപ്രദേശില്‍ അടക്കം പ്രചാരണം നടത്തിയത് പോലെ മുന്നില്‍ നിന്ന് കോണ്‍ഗ്രസിനെ നയിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനുവരിയില്‍ നേതാക്കള്‍ എഐസിസി സെഷന്‍ ചേരും. അതേസമയം പ്ലീനറി സെഷന്റെ ആവശ്യമില്ലാതെ തന്നെ ഇടക്കാല അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ നിയമമുണ്ട്. അരവിന്ദര്‍ സിംഗ് ലവ്‌ലി, രാജേഷ് മിശ്ര, കൃഷ്ണ ബൈര ഗൗഡ, ജ്യോതിമണി, മധുസൂദന്‍ മിസ്ത്രി എന്നിവരാണ് തിരഞ്ഞെടുപ്പ് അതോറിറ്റിയില്‍ ഉള്ളത്.


കോണ്‍ഗ്രസിലെ ജി23 ഒരു സമിതിയിലും ഉണ്ടാവില്ല. രാഹുല്‍ ഇവരെ ഒതുക്കി നിര്‍ത്താന്‍ കാത്തിരിക്കുകയാണ്. കപില്‍ സിബല്‍ അടക്കമുള്ളവരെ ഒതുക്കുന്നതോടെ പിന്നീട് വിമര്‍ശനവും ഉണ്ടാവില്ല. തിരഞ്ഞെടുപ്പെന്ന ആവശ്യവും അതോടെ നടപ്പായി. ടീം രാഹുലിലെ ഭൂരിഭാഗം പേരും ഇത്തവണ തിരിച്ചെത്തും. പുതിയ നേതാക്കളെ രാഹുല്‍ പ്രത്യേകം കണ്ടെത്തി വെച്ചിട്ടുണ്ട്. പരമാവധി സീനിയര്‍ താരങ്ങള്‍ ഹൈക്കമാന്‍ഡില്‍ നിന്ന് പുറത്താവും. അശോക് ഗെലോട്ടും അഹമ്മദ് പട്ടേലും മാത്രമായി സമിതി മാറാനും സാധ്യതയുണ്ട്.


രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച നേതാവിന് കാരണം കാണിക്കല്‍ നോട്ടീസും ഇതിനിടെ ലഭിച്ചു. ജാര്‍ഖണ്ഡിലെ സീനിയര്‍ നേതാവ് ഫുര്‍ഖാന്‍ അന്‍സാരിക്കാണ് നോട്ടീസ് ലഭിച്ചത്. ബീഹാറിലെ ജനങ്ങളുമായി സംവദിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന് അന്‍സാരി പഞ്ഞു. രാഹുല്‍ പറഞ്ഞതൊന്നും ജനങ്ങള്‍ക്ക് മനസ്സിലായില്ല. രാഹുല്‍ തന്റെ ഉപദേഷ്ടാക്കളെ മാറ്റിയാല്‍ തന്നെ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടും. ജാര്‍ഖണ്ഡില്‍ നിന്ന് നിരവധി പേര്‍ രാഹുലിന്റെ റാലി കാണാന്‍ പോയിരുന്നു. ഞങ്ങള്‍ പറഞ്ഞിട്ടായിരുന്നു അത്. അധികവും സ്ത്രീകളാണ് എത്തിയത്. രാഹുലിന്റെ റാലി കണ്ടെന്നും, എന്നാല്‍ ഒന്നും മനസ്സിലായില്ലെന്നുമാണ് അവര്‍ പറഞ്ഞതെന്നും ഫുര്‍ഖാന്‍ അന്‍സാരി പറഞ്ഞു.

No comments