Breaking News

നിതീഷ് എൻഡിഎ സംഖ്യം വിടും, 2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്ക് വെല്ലുവിളിയാകും; തുറന്നടിച്ച് പാസ്വാൻ.. ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം ഇത് നടക്കും

 


ബീഹാരിൽ തിരഞ്ഞെടുപ്പിനായുള്ള തിരക്കിലാണ് മുന്നണികള്‍. ശക്തമായ പ്രചരണ പരിപാടികള്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുന്നണികളെല്ലാം പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഓരോ ദിവസും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച പരാമര്‍ശമാണ് ഇപ്പോള്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. വിശദാംശങ്ങളിലേക്ക്..


ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണി വിട്ട് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസംഖ്യത്തിലേക്ക് പോകുമെന്ന് ചിരാഗ് പാസ്വാന്‍ പറയുന്നു. 2024ല്‍ നടക്കുന്ന ലോക്‌സഭ പൊതുതിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുമെന്നും ചിരാഗ് പറയുന്നു.


നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയായ നളന്ദയില്‍ വച്ചായിരുന്നു ചിരാഗിന്റെ പരാമര്‍ശം. എന്‍ഡിഎ സംഖ്യത്തെ കുറ്റപ്പെടുത്തിയും ചിരാഗ് രംഗത്തെത്തി. ബിജെപി-ജെഡിയുവും ചേര്‍ന്ന സംഖ്യത്തിന് സത്യന്ധമായ കൂട്ടുകെട്ടല്ലെന്നും ചിരാഗ് പറഞ്ഞു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും പോസ്റ്ററുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അതില്‍ നിതീഷ് കുമാറിന്റെ ചിത്രമില്ല. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതിനാല്‍ 2014 ല്‍ മോദിയെ നിതീഷ് കുമാര്‍ വെല്ലുവിളിച്ചതിനാല്‍ സഖ്യത്തിന് സത്യസന്ധതയില്ലെന്നും പാസ്വന്‍ വ്യക്തമാക്കി.


ഇന്ന് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പമായിരിക്കും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞാല്‍ അദ്ദേഹം 2024ല്‍ മഹാസംഖ്യത്തിനൊപ്പം പോകുമെന്നും പാസ്വാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് പാസ്വാന്റെ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നങ്ങോട്ട് നിതീഷിനെതിരെ രൂക്ഷവിമര്‍ശനമാണ് ചിരാഗ് ഉന്നയിച്ചത്.


നിതീഷ് കുമാറിന് ആരും വോട്ട് ചെയ്യില്ലെന്ന് അറിയുന്നതുകൊണ്ടാണ് നരേന്ദ്ര മോദി ഇത്രയധികം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ജനപ്രീതിയില്ലായ്മയാണ് ഇതിന് കാരണമെന്നും ചിരാഗ് തുറന്നടിച്ചു. സംസ്ഥാനത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ മിക്കവയിലും പങ്കെടുക്കുന്നത് നരേന്ദ്ര മോദിയാണ് ഈ സാഹചര്യത്തിലായിരുന്നു ചിരാഗിന്റെ വിമര്‍ശനം.


സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് പോലും ബീഹാറിലെ ജനങ്ങള്‍ക്ക് അറിയില്ല. ഈ സത്യം മോദിക്കും മനസിലായിട്ടുണ്ട്. ജനപ്രിയനല്ലാത്ത നിതീഷിന് വേണ്ടിയാണ് മോദി വിവിധ നിയോജക മണ്ഡലങ്ങളില്‍ റാലി സംഘടിപ്പിക്കുന്നതെന്നും ചിരാഗ് വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാറുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് എല്‍ജെപി മുന്നണി വിട്ടത്. തുടര്‍ന്ന് ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എല്‍ജെപി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

No comments