Breaking News

മധ്യ കേരളത്തില്‍ 5 ജില്ല; ഇടത് ലക്ഷ്യം 30 സീറ്റ്, ജോസ് മാത്രമല്ല, നേട്ടമൊരുക്കാന്‍ മറ്റൊരു നീക്കവും..!! സ്വപ്നം മാത്രമെന്ന് കോൺഗ്രസ്..!! ജോസിനെ..

 


കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാനത്ത് സജീവമാകുമ്പോഴും ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തന്നെയാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം ഒരു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി ഉടന്‍ തുടക്കം കുറിക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിടിച്ചെടുത്ത ചില സീറ്റുകളില്‍ ചിലത് യുഡിഎഫ് ഇത്തവണ തിരികെ പിടിക്കുമെന്ന് സിപിഎം കണക്കാക്കുന്നുണ്ട്.


ഇതിന് പകരം വെക്കാന്‍ കഴിയുന്ന സീറ്റുകള്‍ ലക്ഷ്യമിട്ടാണ് സിപിഎം തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. അതിനായി യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ മധ്യകേരളത്തില്‍ വിള്ളല്‍ വീഴ്ത്താനാണ് പാര്‍ട്ടി ശ്രമം.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് 90 ലേറെ സീറ്റുകള്‍ നേടിയപ്പോഴും മധ്യകേരളത്തില്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണ ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം മലബാറിലും തെക്കന്‍ കേരളത്തിലും കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകള്‍ പിടിച്ചെടുക്കുന്നതോടെ അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.


എന്നാല്‍ യുഡിഎഫിന് അവരുടെ കോട്ടയായ മധ്യകേരളത്തില്‍ തന്നെ അടി നല്‍കുമെന്നുറപ്പിച്ചാണ് സിപിഎം നീക്കം. കേരള കോണ്‍ഗ്രസ് മുന്നണി മാറിയെത്തിയത് തന്നെ ഇടതിന് വലിയ അനുകൂല ഘടകമാണ്. കോട്ടയത്തെ യുഡിഎഫിന്‍രെ ആധിപത്യം തകര്‍ക്കാന്‍ ഇതിലൂടെ ഇടതുപക്ഷത്തിന് സാധിക്കും.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ 9 സീറ്റുകളില്‍ 2 എണ്ണത്തില്‍ മാത്രമായിരുന്നു ഇടതുപക്ഷത്തിന് വിജയിക്കാന്‍ സാധിച്ചത്. വൈക്കവും ഏറ്റുമാനുരും. പുഞ്ഞാര്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് പിടിച്ചപ്പോള്‍ ശേഷിക്കുന്ന 6 സീറ്റിലും വിജയിച്ചതും യുഡിഎഫ് ആയിരുന്നു. ഇതില്‍ 4 എണ്ണത്തില്‍ (പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി) കേരള കോണ്‍ഗ്രസും 2 ഇടത്ത് (പുതുപ്പള്ളി, കോട്ടയം) കോണ്‍ഗ്രസും ജയിച്ചു.


കെഎം മാണിയുടെ നിര്യാണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലാ പിന്നീട് എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജോസിന്‍റെ വരവോടെ കോട്ടയം ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫ് വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്. ആറോളം സീറ്റുകളാണ് ജില്ലയില്‍ മാത്രം മുന്നണി ലക്ഷ്യം വെക്കുന്നത്, പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകളിലാണ് വിജയ പ്രതീക്ഷ.


ട്രെന്‍ഡ് അനുകൂലമായാല്‍ കോട്ടയവും ചങ്ങനാശ്ശേരിയും കൂടെ പോന്നെക്കുമെന്നും കണക്ക് കൂട്ടുന്നു. പാലായുടെ കാര്യത്തില്‍ എന്‍സിപി ഇടഞ്ഞ് നില്‍ക്കുന്നത് മാത്രമാണ് ഏക പ്രതികൂല ഘടകം. പാലാ സീറ്റ് ഒരു കാരണവശാലും ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. സീറ്റ് വിഷയത്തിലുടക്കി എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടാനുള്ള സാധ്യതയും ശക്തമാണ്.


പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ 5 ല്‍ നാലും ഇടതുപക്ഷമായിരുന്നു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും പിടിച്ചതോടെ അത് അഞ്ചായി. കേരള കോണ്‍ഗ്രസ് കൂടി എത്തിയതോടെ ഇത്തവണയും ഈ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോട്ടയത്തിന്‍റെ അത്രയില്ലെങ്കിലും മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും കേരള കോണ്‍ഗ്രസിന് ശക്തമായ സ്വാധീനം ഉണ്ട്.


ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. യുഡിഎഫ് 2, എല്‍ഡിഎഫ് 3 എന്നതായിരുന്നു ജില്ലയിലെ കഴിഞ്ഞ തവണത്തെ വിജയ നില. എല്‍ഡിഎഫില്‍ ദേവികുളത്ത് എസ് രാജേന്ദ്രനും ഉടുമ്പോന്‍ചോലയില്‍ എംഎം മണിയും പീരുമേട്ടില്‍ ഇഎസ് ബിജുമോളും വിജയിച്ചപ്പോള്‍ യുഡിഎഫില്‍ തൊടുപുഴയില്‍ പിജെ ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും വിജയിച്ചു.


മുന്നണി മാറ്റത്തിലൂടെ റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫില്‍ എത്തിയതോടെ 4:1 എന്നതാണ് ജില്ലയിലെ നില. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ മാതൃകയിലുള്ള വിജയം അവര്‍ പ്രതീക്ഷിക്കുന്നു. എറണാകുളത്തെ 14 ല്‍ 9 ജില്ലകളും കഴിഞ്ഞ തവണ യുഡിഎഫിനായിരുന്നു വിജയം. ഇത്തവണ ഇവിടെ ഒപ്പത്തിനൊപ്പം പിടിക്കാനുള്ള ശ്രമാണ് ഇടതുപക്ഷ നടത്തുന്നത്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ അത് വലിയ മുന്നേറ്റമാവും.


ആലപ്പുഴയിലെ 9 ല്‍ 8 സീറ്റും കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വന്തമാക്കി. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമായിരുന്നു നഷ്ടമായത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അരൂരും യുഡിഎഫ് സ്വന്തമാക്കി. എന്നാല്‍ ഇത്തവണയും ജില്ലയിലെ മേധാവിത്വം തുടരാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. 9 സീറ്റും ലക്ഷ്യമാക്കി തന്നെയാണ് പ്രവര്‍ത്തനം. 8 ഉറപ്പിക്കുന്നു.


ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ മധ്യകേരളത്തില്‍ സഭയുടെ വിസ്വാസം ആര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനം സര്‍ക്കാറിന്‍റെയും പാര്‍ട്ടിയുടേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സംവരണം, എയ്ഡഡ് സ്കൂളുകളിലെ 2016-മുതലുള്ള അധ്യാപക നിയമനത്തിനുള്ള അംഗീകാരം, പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ തുടങ്ങിയ നീക്കങ്ങള്‍ സഭയും തീരുമാനത്തില്‍ നിര്‍ണ്ണായകമാവും.


ജോസ് കെ. മാണിയുടെ വരവും ഇത്തരം അനുകൂല തീരുമാനങ്ങളും ചേരുമ്പോള്‍ മധ്യകേരളത്തിലെ 5 ജില്ലകളില്‍ നിന്നായി 30 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഇത് ആകെ 22 ആയിരുന്നു. ഇതില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നത് 8 സീറ്റുകളാണ്. കോട്ടയത്ത് മാത്രം 4 സീറ്റുകളോളം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുള്ളതിനാല്‍ ഈ ലക്ഷ്യം പൂര്‍ത്തികരിക്കപ്പെടുമെന്നാണ് ഇടത് മുന്നണിയുടെ വിശ്വാസം.

No comments