Breaking News

ഇത് സിപിഎം അല്ല, സിപിഐയും അല്ല..!! ഇത് സിപിഐ (എംഎല്‍) ലിബറേഷന്‍; അവരുടെ നേതാവ് പറയുന്നത് കേള്‍ക്കാം..

 


ഇത്തവണത്തെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് ആരെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) ലിബറേഷന്‍. ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ സിപിഐ(എംഎല്‍) ലിബറേഷന്‍ 7 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 5 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.

ഈ തിരഞ്ഞെടുപ്പില്‍ ഒരു മോദി തരംഗവും ഉണ്ടായിട്ടില്ല എന്നാണ് സിപിഐ(എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറയുന്നത്. തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിനെ കുറിച്ച് ബിഹാറിലെ പുത്തന്‍ താരോദയമായി മാറിക്കഴിഞ്ഞ പാര്‍ട്ടിയുടെ സെക്രട്ടറി പറയുന്നത് കേള്‍ക്കാം...


ഇത്തവണത്തേത് ശരിക്കും പ്രചോദനാത്മകമായ ഒരു തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു എന്നാണ് ദീപാങ്കര്‍ ഭട്ടാചാര്യ പറയുന്നത്. തൊഴിലാളികളുടേയും യുവാക്കളുടേയും യഥാര്‍ത്ഥ കുതിപ്പ് പോലെ ആയിരുന്നു ഇത്. തിരഞ്ഞെടുപ്പിന്റെ അജണ്ട രൂപപ്പെടുത്തിയതുവഴി ബിഹാറിനെ ജനങ്ങള്‍ സുപ്രധാന വിജയം നേടിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.


മഹാസഖ്യത്തില്‍ സിപിഐ(എംഎല്‍) ലിബറേഷനും മറ്റ് ഇടതുപാര്‍ട്ടികളും മെച്ചപ്പെട്ട പ്രാതിനിധ്യം കിട്ടിയിട്ടുണ്ട് എന്ന തന്നെയാണ് തന്റെ ഊഹം എന്ന് ദീപാങ്കര്‍ ഭട്ടാചാര്യ പറയുന്നു. നേരത്തെ തന്ന സഖ്യമുണ്ടാക്കിയതും സഹായിച്ചിട്ടുണ്ടാകാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.


ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു മോദി തരംഗവും ഉണ്ടായിട്ടില്ല എന്നാണ് ദീപാങ്കര്‍ ഭട്ടാചാര്യയുടെ വിലയിരുത്തല്‍. എന്നാല്‍ ബിജെപി തുറന്നുവിട്ട വര്‍ഗ്ഗീയ പ്രചാരണം തിരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങളെ സ്വാധീനിച്ചതായും അദ്ദേഹം വിലയിരുത്തുന്നുണ്ട്.


നിതീഷ് കുമാറിനെതിരെയുള്ള ദേഷ്യമാണ് ബിഹാറിലെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. നിതീഷ് സര്‍ക്കാരിന്റെ പരാജയത്തില്‍ ബിജെപിയ്ക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. സര്‍ക്കാര്‍ ജനങ്ങളെ ഉപേക്ഷിച്ചപ്പോള്‍ ഞങ്ങളുടെ സഖാക്കള്‍ സാധാരണക്കാര്‍ക്കൊപ്പം നിലകൊണ്ടു എന്നും അദ്ദേഹം പറയുന്നു.


എഴുപത് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 20 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കാന്‍ സാധിച്ചുള്ളു. കോണ്‍ഗ്രസിന് വേണ്ടത്ര സംഘടനാശേഷി ഇല്ലാത്തതുകൊണ്ടാകാം ഇത് സംഭവിച്ചത് എന്നാണ് അദ്ദേഹത്തിന്റെ പ്രാധമിക വിലയിരുത്തല്‍. എന്നിരുന്നാലും യഥാര്‍ത്ഥ വിശകലനങ്ങള്‍ക്കായി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ ആയിരുന്നു സിപിഐ(എംഎല്‍) ലിബറേഷന്‍ വിജയിച്ചത്. ബല്‍റാംപുര്‍, ദരോളി, തരാരി മണ്ഡലങ്ങളില്‍ ആയിരുന്നു അന്ന് വിജയം. ഇത്തവണ 7 മണ്ഡലങ്ങളില്‍ വിജയിക്കുകയും അഞ്ചിടത്ത് മുന്നിട്ട് നില്‍ക്കുകയും ആണ് സിപിഐ(എംഎല്‍) ലിബറേഷന്‍.


ചാരു മജൂംദാറിന്റെ മരണശേഷം സിപിഐഎംഎല്ലിന്റെ ശിഥിലീകരണവും പിളര്‍പ്പുമാണ് രാജ്യം കണ്ടത്. അതിന് ശേഷം ആണ് സിപിഐഎംഎല്‍ ലിബറേഷന്റെ രൂപീകരണം. തൊണ്ണൂറുകള്‍ക്ക് ശേഷം ബിഹാറില്‍ മുഖ്യധാര ഇടതുപാര്‍ട്ടികളേക്കാള്‍ സ്വാധീനം സിപിഐഎംഎല്‍ ലിബറേഷന്‍ സ്വന്തമാക്കിത്തുടങ്ങിയിരുന്നു. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ ബിഹാറിലെ ഒരു നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് സിപിഐ(എംഎല്‍) ലിബറേഷന്‍.

No comments