Breaking News

അത് മാവോയിസ്റ്റ് പാര്‍ട്ടിയല്ല, അവര്‍ മാവോയിസ്റ്റുകളുമല്ല; സിപിഐ (എംഎല്‍) ലിബറേഷന്‍ വേറെ ലെവലാണ്..


 ബിഹാറില്‍ ഇടതുപക്ഷം ഇത്തവണ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. മത്സരിച്ച സീറ്റുകള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ കോണ്‍ഗ്രസിനെ അപേക്ഷിച്ച് വന്‍ മുന്നേറ്റമാണ് ഇടതുപക്ഷം ഒന്നാകെ നേടിയത്.


ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനേക്കാള്‍ സീറ്റുകള്‍ നേടിയത് സിപിഐ(എംഎല്‍)- ലിബറേഷന്‍ ആയിരുന്നു. സിപിഎം രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. സിപിഐ മൂന്നിടത്തും. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സിപിഐ(എംഎല്‍)- ലിബറേഷന്‍ ഒമ്പതിടത്ത് ജയിക്കുകയും മൂന്നിടത്ത് ലീഡ് ചെയ്യുകയും ആണ്. എന്നാല്‍ കേരളത്തില്‍ പ്രചരിക്കുന്ന കഥകള്‍ അതീവരസകരങ്ങളാണ്... കണ്ടുനോക്കാം...


ഇതിനിടെയാണ് കേരളത്തില്‍ കൊണ്ടുപിടിച്ച് ഒരു പ്രചാരണം നടക്കുന്നത്. കേരളത്തിലെ ഇടതുസര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലില്‍ തള്ളിയ അലന്റേയും താഹയുടേയും പാര്‍ട്ടിയാണ് സിപിഐ(എംഎല്‍)- ലിബറേഷന്‍ എന്നതാണത്. ആ പാര്‍ട്ടിയേക്കാള്‍ പിറകിലാണ് സിപിഎമ്മും സിപിഐയും എന്നാണ് പരിഹാസം.


എന്നാല്‍ സത്യം അതല്ല. സിപിഐ(മാവോയിസ്റ്റ്) എന്നതാണ് ഇന്ത്യയിലെ മാവോയിസ്റ്റ് സംഘടന. അവര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ലെന്ന് മാത്രമല്ല, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും അല്ല. ബിഹാറില്‍ മികച്ച വിജയം നേടിയ സിപിഐ(എംഎല്‍)- ലിബറേഷന് നിലവില്‍ മാവോയിസ്റ്റുകളുമായി ബന്ധമൊന്നും ഇല്ലതന്നെ.


ചാരു മജൂംദാറിന്റെ മരണശേഷം സിപിഐ(എംഎല്‍) ല്‍ ഉണ്ടായ അന്ത:ഛിദ്രങ്ങളും പിളര്‍പ്പുകള്‍ക്കും എല്ലാം ശേഷമാണ് ഇപ്പോഴത്തെ സിപിഐ(എംഎല്‍) ലിബറേഷന്‍ രൂപീകരിക്കുന്നത്. ദീപാങ്കര്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറിയായിട്ടുള്ള സിപിഐ(എംഎല്‍) ലിബറേഷന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്.


2015 ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐയ്ക്കും ആര്‍എസ്പിയ്ക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും എസ് യുസിഐ(സി)യ്ക്കും ഒപ്പം ഇടതുമുന്നണിയായി മത്സരിച്ച പാര്‍ട്ടിയാണ് സിപിഐ(എംഎല്‍) ലിബറേഷന്‍. മഹാസഖ്യത്തിനും എന്‍ഡിഎയ്ക്കും എതിരെ മത്സരിച്ച് അന്ന് ഇടതുപക്ഷം സ്വന്തമാക്കിയ മൂന്ന് സീറ്റിലും വിജയിച്ചത് സിപിഐ(എംഎല്‍) ലിബറേഷന്‍ സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു.


ബിഹാര്‍ വിഭജിച്ച് രൂപീകരിച്ച ഝാര്‍ഖണ്ഡിലും സിപിഐ(എംഎല്‍) ലിബറേഷന് വ്യക്തമായ സ്വാധീനമുണ്ട്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗിരിദി ജില്ലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരുന്നു ലിബറേഷന്‍ പാര്‍ട്ടി. 2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും സ്വന്തമാക്കിയിരുന്നു.


ബിഹാറിലും ഝാര്‍ഖണ്ഡിലും മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടിയല്ല സിപിഐ(എംഎല്‍) ലിബറേഷന്‍. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ദില്ലി, രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടകം, അസ്സം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും പാര്‍ട്ടിയ്ക്ക് സാന്നിധ്യമുണ്ട്.


ഫ്യൂഡല്‍ ഭൂപ്രഭുക്കളുമായി ഇപ്പോഴും സമരം തുടരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐ(എംഎല്‍) ലിബറേഷന്‍. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നിന്നുകൊണ്ടുള്ള സമരപരിപാടികളാണ് പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കിയത്. ആദിവാസി മേഖലയിലും സിപിഐ(എംഎല്‍) ലിബറേഷന്‍ ശക്തമാണ്.

No comments