Breaking News

കോട്ടയത്തിന് പിന്നാലെ ഇടുക്കിയിലും പിടിവിടാതെ ജോസഫ്..!! മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ഫലമില്ല, ഒരൊറ്റ സീറ്റും കുറയ്ക്കില്ല..!! മുന്നണിക്ക് ബാധ്യതയായി ജോസഫ്..

 


ഇടുക്കിയിലെ സീറ്റ് വിഭജനം യുഡിഎഫിനുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗുമായി പ്രശ്‌നം ഒരിടത്ത് പരിഹരിച്ചതാണ്. അതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസും കടുപ്പിച്ചിരിക്കുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ തവണ ലഭിച്ച അത്രയും സീറ്റുകള്‍ ഇത്തവണയും വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി വലിയ തര്‍ക്കത്തിലാണ് ജോസഫ് വിഭാഗം. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ തൊടുപുഴയിലെത്തി മാരത്തോണ്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലൊന്നും ജോസഫ് അയഞ്ഞിട്ടില്ല.


കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇത്തവണ യുഡിഎഫില്‍ പിടിമുറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. സഖ്യകക്ഷികള്‍ ഓരോന്നായി ആവശ്യങ്ങള്‍ കടുപ്പിക്കുന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടി ദുര്‍ബലമാണെന്ന സന്ദേശം കൂടി ഇത് അണികള്‍ക്കിടയില്‍ നല്‍കുന്നുണ്ട്. അതേസമയം കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച സീറ്റുകളെല്ലാം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തോറ്റ സീറ്റുകളുടെ കാര്യത്തില്‍ ചില ആശങ്കകളുണ്ട്. ഇവിടെ വിജയസാധ്യത നോക്കി മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താം എന്നാണ് തീരുമാനം. പക്ഷേ ഇത് ജോസഫ് വിഭാഗം അംഗീകരിച്ചിട്ടില്ല.


കോണ്‍ഗ്രസിന്റെ ഫോര്‍മുല അംഗീകരിക്കാനാവില്ലെന്ന് ജോസഫ് വിഭാഗം തുറന്ന് പറഞ്ഞു. ഇതോടെ സീറ്റ് വിഭജനവും പ്രതിസന്ധിയിലാവുകയായിരുന്നു. പ്രാദേശിക തലത്തില്‍ നടന്ന ചര്‍ച്ചകളൊന്നും തീരുമാനം ഉണ്ടായില്ല. ഇതോടെ സംസ്ഥാന തലത്തില്‍ നിന്ന് നേതാക്കളെത്തുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണവനും ജോസഫ് വാഴയ്ക്കനും അടക്കമുള്ള നേതാക്കളാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ഇവര്‍ പിജെ ജോസഫുമായി ചര്‍ച്ച നടത്തി. ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്തില്‍ ജോസഫ് വിഭാഗം മത്സരിച്ച എല്ലാ സീറ്റും അവര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ജോസഫിന്റെ പിടിവാശിക്ക് മുന്നില്‍ വഴങ്ങുകയായിരുന്നു.


കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ജില്ലാ പഞ്ചായത്തിലെ പ്രശ്‌നം പരിഹരിച്ചെങ്കിലും തര്‍ക്കം തുടരുകയാണ്. തൊടുപുഴ, കട്ടപ്പന നഗരസഭകളുടെയും ഹൈറേഞ്ചിലെ പഞ്ചായത്തുകളുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് ഫോര്‍മുല അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറല്ല. ഹൈറേഞ്ചില്‍ കേരള കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജോസ് വിഭാഗം പോയതോടെ കേരള കോണ്‍ഗ്രസ് ദുര്‍ബലമായെന്നും കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും ജോസഫ് വിഭാഗം പറയുന്നു. കേരള കോണ്‍ഗ്രസിന്റെ ആവശ്യം അനുസരിച്ച് സീറ്റ് നല്‍കിയാല്‍ അതില്‍ വിജയസാധ്യത ഉണ്ടാവുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.

No comments