Breaking News

ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു, പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം..

 


മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജയ്‌സിങ് റാവു ഗെയ്ക്ക്‌വാദ് ആണ് കടുത്ത അവഗണന ചൂണ്ടിക്കാട്ടി ബിജെപി വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന് അദ്ദേഹം രാജിക്കത്തയച്ചു. മഹാരാഷ്ട്രയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവായ ഗെയ്ക്ക്‌വാദ് രാജിവച്ചത് ബിജെപിക്ക് കനത്ത ക്ഷീണമുണ്ടാക്കും.


ശിവസേനയുടെയും എന്‍സിപിയുടെയും നീക്കമാണോ ഇതിന് പിന്നിലെന്ന് ബിജെപി സംശയിക്കുന്നുണ്ട്. ഏകനാഥ് ഖഡ്‌സെക്ക് പിന്നാലെയാണ് ബിജെപിക്ക് മറ്റൊരു നേതാവിനെ കൂടി നഷ്ടമായിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....


പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്നാണ് ജയ്‌സിങ് റാവു ഗെയ്ക്ക്‌വാദിന്റെ ആരോപണം. സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന സംബന്ധിച്ച് എടുത്തുപറയുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്ന നേതാക്കളില്‍ പലരും പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പേ ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയ നേതാവാണ് ജയ്‌സിങ് റാവു ഗെയ്ക്ക്‌വാദ്.


രണ്ടു തവണ കേന്ദ്രമന്ത്രിയായിട്ടുണ്ട് ജയ്‌സിങ് റാവു ഗെയ്ക്ക്‌വാദ്. ജനസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി രൂപീകരിച്ചപ്പോള്‍ അദ്ദേഹം ബിജെപിയുടെ പ്രചാരണം ഏറ്റെടുത്തു. മഹാരാഷ്ട്രയില്‍ രണ്ടുതവണ എംഎല്‍എ ആയിട്ടുണ്ട്. മറാത്തവാഡ മേഖലയില്‍ ബിജെപിയെ വളര്‍ത്തിയതില്‍ മുഖ്യപങ്കുണ്ട് ഇദ്ദേഹത്തിന്.


മറാത്താവാഡയില്‍ ബിജെപി രൂപീകരിച്ചതിലും വ്യാപിപ്പിച്ചതിലും ജയ്‌സിങ് റാവു ഗെയ്ക്ക്‌വാദിന്റെ പങ്ക് ചെറുതല്ല. എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പത്രിക സമര്‍പ്പച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാജിവച്ചത്. തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ തനിക്ക് പ്രധാന പദവികള്‍ നല്‍കുന്നില്ല. സ്ഥാനാര്‍ഥിയാകണം എന്ന് ആഗ്രഹിക്കുന്നില്ല. അതേസമയം, പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് ബിജെപി നേതൃത്വം എനിക്ക് അവസരം നല്‍കുന്നില്ലെന്നും ജയ്‌സിങ് റാവു ഗെയ്ക്ക് വാദ് പറഞ്ഞു.


തന്നെ എന്തിന് അവഗണിക്കുന്നു. ഇക്കാര്യം അറിയാന്‍ നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നേതാക്കള്‍ ഫോണെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഞാന്‍ എന്ത് ചെയ്യണം. പ്രമുഖ നേതാക്കള്‍ ഔറംഗാബാദില്‍ വന്ന് പോകുന്നു. തന്നെ വിളിക്കുന്നില്ല. ഇനിയും സഹിക്കാനാകില്ലെന്നും ജയ്‌സിങ് റാവു ഗെയ്ക്ക് വാദ് പറഞ്ഞു.


ബിജെപിയുടെ നിര്‍മാതാവ് എന്നാണ് പഴയ ബിജെപി നേതാക്കള്‍ ജയ്‌സിങ്‌റാവു ഗെയ്ക്ക് വാദിനെ വിശേഷിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി തകരുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നതിന് തയ്യാറാണ്. എന്നാല്‍ തനിക്ക് അവസരം നല്‍കാന്‍ നേതൃത്വം തയ്യാറല്ല. അതുകൊണ്ട് ഇനി പാര്‍ട്ടിയില്‍ നില്‍ക്കുന്നില്ലെന്നും ജയ്‌സിങ്‌റാവു ഗെയ്ക്ക് വാദ് പറഞ്ഞു.


അടുത്തിടെ ഏക്‌നാഥ് ഖഡ്‌സെയും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പക്ഷേ ജയ്‌സിങ് റാവു ഗെയ്ക്ക് വാദിന്റെ രാജിയോട് പ്രതികരിച്ചില്ല. അദ്ദേഹം മറ്റെതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന് വ്യക്തമല്ല. ശിവസേനയും എന്‍സിപിയുമാണ് ജയ്‌സിങ് റാവു ഗെയ്ക്ക് വാദിന്റെ രാജിക്ക് പിന്നിലെന്ന് അഭ്യൂഹമുണ്ട്.

No comments