Breaking News

ജി23 നേതാക്കളെ എത്തിച്ചത് കമല്‍നാഥല്ല.., സോണിയ കളിച്ചത് മാസ്റ്റര്‍ പ്ലാന്‍.., രാഹുലിനെ വെല്ലുന്ന നീക്കം ഇങ്ങനെ..!!


 ദില്ലി: ജി23 നേതാക്കളുമായുള്ള സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ച്ച കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് സീനിയര്‍ നേതാക്കള്‍ അടക്കം പറയുന്നത്. എന്നാല്‍ സോണിയ ഇവരെ അനുനയിപ്പിക്കാനെടുത്ത തന്ത്രങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം തന്നെ മാറണമെന്ന ആവശ്യമാണ് ഈ നീക്കത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സോണിയ ആദ്യമായി പ്രിയങ്കാ ഗാന്ധിയുടെ സഹായമാണ് ഇവരുടെ പ്രശ്‌നം പരിഹരിക്കാനായി ഉപയോഗിച്ചത്. പ്രിയങ്കയുടെ നേതൃപാടവവും ഇതിലൂടെ പ്രകടമായി.


കമല്‍നാഥിന്റെ വീട്ടില്‍ യോഗം ചേര്‍ന്നതിന് പിന്നാലെ തന്നെ പ്രിയങ്കയെ ട്രബിള്‍ ഷൂട്ടറായി സോണിയ രംഗത്തിറക്കിയിരുന്നു. ആദ്യം ഇടഞ്ഞ് നില്‍ക്കുന്ന കരുത്തനായ ഗുലാം നബി ആസാദിനെ പ്രിയങ്ക നേരിട്ട് വിളിച്ചു. ഈ ഫോണ്‍ കോളാണ് എല്ലാം മാറ്റിയത്. ജി20 നേതാക്കള്‍ ഇതോടെ ചര്‍ച്ചയ്ക്ക് സമ്മതിക്കുകയും ചെയ്തു. എല്ലാ പ്രശ്‌നവും സോണിയ കേള്‍ക്കാന്‍ തയ്യാറാണെന്ന് പ്രിയങ്കയാണ് അറിയിച്ചത്. കുറച്ച് കാലമായി കത്തെഴുതിയ ഒരു നേതാവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു പ്രിയങ്ക.


കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ റോള്‍ മാറുന്നു എന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. സോണിയ മുമ്പ് ചെയ്തത് പോലെ എല്ലാവരെയും ഒന്നിപ്പിക്കുന്ന നീക്കമാണിത്. സോണിയ പ്രിയങ്കയെ വിശ്വസിച്ച് നല്‍കുന്ന ആദ്യ ദേശീയ റോള്‍ കൂടിയാണിത്. പക്ഷേ ഇത് രണ്ടാം തവണയാണ് അവര്‍ കോണ്‍ഗ്രസിന്റെ വലിയൊരു പ്രതിസന്ധി ഒഴിവാക്കുന്നത്. നേരത്തെ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് നേതൃത്വുമായി ഇടഞ്ഞ് നിന്നപ്പോള്‍, അദ്ദേഹത്തിന് വേണ്ട എല്ലാ സഹായവും നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിച്ചതും പ്രിയങ്കയാണ്. രാജസ്ഥാനിലെ സര്‍ക്കാര്‍ നിലനില്‍ക്കുന്നതും അതുകൊണ്ടാണ്.


ബിജെപിയെ നേരിടാന്‍ പാര്‍ട്ടിക്കുള്ളില്‍ മാറ്റം വേണമെന്ന ആവശ്യത്തിലായിരുന്നു പ്രിയങ്കയും. സോണിയയുമായി ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു ജി23 നേതാക്കള്‍. രാഹുലിന്റെ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന കെസി വേണുഗോപാലിനെയും രണ്‍ദീപ് സുര്‍ജേവാലയെയും മറികടന്നാണ് പ്രിയങ്ക തീരുമാനമെടുത്തത്. ഇവര്‍ക്ക് ഇനിയൊരു അവസരം നല്‍കി തിരിച്ചുകൊണ്ടുവരേണ്ടെന്ന നിലപാടിലായിരുന്നു സുര്‍ജേവാലയും വേണുഗോപാലും. ഇവരാണ് നേരത്തെ ജി23 നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കാനുള്ള വഴിയൊരുക്കിയത്.


അഹമ്മദ് പട്ടേലിന്റെയും തരുണ്‍ ഗൊഗോയിയുടെയും വേര്‍പാട് പ്രിയങ്കയെ പുതിയൊരു റോളിലേക്ക് കൊണ്ടുവരാന്‍ പ്രാപ്തയാക്കുകയായിരുന്നു. പ്രിയങ്ക കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഹമ്മദ് പട്ടേലിനുള്ള ഏറ്റവും വലിയ അംഗീകാരമായിരിക്കുമെന്ന് വളരെ വൈകാരികതയോടെയാണ് പറഞ്ഞത്. ഇത് കൃത്യമായി നേതാക്കള്‍ക്കിടയില്‍ വര്‍ക്കൗട്ടായി. ഷിംലയില്‍ നിന്ന് വന്ന ഉടനെ ഗുലാം നബി ആസാദിനെ പ്രിയങ്ക വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ആസാദും ആനന്ദ് ശര്‍മയും തമ്മില്‍ സംസാരിച്ച് ആവശ്യങ്ങള്‍ പ്രിയങ്ക അറിയിക്കുകയായിരുന്നു.


രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെങ്കിലും ഭാരപ്പെട്ട റോളുകള്‍ വഹിക്കില്ല. പ്രിയങ്കയ്ക്ക് സോണിയയുടെ റോളാണ് ഒരുങ്ങുന്നത്. ഒരുപക്ഷേ എല്ലാ സംസ്ഥാനങ്ങളുടെയും നേരിട്ടുള്ള മേല്‍നോട്ടവും പ്രിയങ്കയ്ക്ക് നല്‍കും. രാഹുലിന് സഖ്യമുണ്ടാക്കുന്നതില്‍ പിഴയ്ക്കുന്നുവെന്നും സോണിയക്കും പരാതിയുണ്ട്. സീനിയര്‍ നേതാക്കളെല്ലാം രാഹുലിന് കീഴില്‍ പ്രവര്‍ത്തിക്കാനും പ്രയാസമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രിയങ്കയ്ക്ക് ചുറ്റും പ്രവര്‍ത്തിക്കുന്ന സംഘമായി ഇവര്‍ മാറും. ദേശീയ തലത്തില്‍ തന്റെ ടീമിനെ കൂടിയാണ് ഇതിലൂടെ പ്രിയങ്ക കണ്ടെത്തിയിരിക്കുന്നത്.


ജി23 നേതാക്കളുമായി ആദ്യം സാരിച്ചത് കമല്‍നാഥാണ്. തുടര്‍ന്ന് പ്രിയങ്കയുമായി നാഥ് എല്ലാ കാര്യങ്ങളും സംസാരിച്ചു. ജി23 നേതാക്കളുടെ കോര്‍ ടീമിനെ കണ്ട് കമല്‍നാഥ് കാര്യങ്ങള്‍ അറിയിച്ചു. സോണിയക്കും സീനിയര്‍ നേതാക്കള്‍ക്കുമിടിയലുള്ള പാലമായിട്ടാണ് കമല്‍നാഥ് പ്രവര്‍ത്തിച്ചത്. സോണിയക്ക് മുന്നില്‍ വലിയൊരു യോഗത്തിനായുള്ള ആവശ്യം അറിയിച്ചതും കമല്‍നാഥാണ്. കമല്‍നാഥിന്റെ ദേശീയ റോളിന് പിന്നിലും പ്രിയങ്കയുടെ നിര്‍ദേശമാണ്. വിശ്വസ്തരെ കൂടെ കൂട്ടാന്‍ തന്നെയാണ് ഇതോടെ സോണിയ ലക്ഷ്യമിടുന്നത്.


2022ലെ യുപി തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക പൂര്‍ണമായും ദേശീയ തലത്തിലേക്ക് മാറും. രാഹുലിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനും പ്രിയങ്ക ശ്രമം നടത്തുന്നുണ്ട്. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ ടീം പ്രിയങ്ക ശക്തമായി വരുന്നുണ്ട്. നിരവധി സീനിയര്‍-ജൂനിയര്‍ നേതാക്കള്‍ അവരെയാണ് പിന്തുണയ്ക്കുന്നത്. അമരീന്ദര്‍ സിംഗും ഭൂപേഷ് ബാഗലും പ്രിയങ്കയെ ശക്തമായി പിന്തുണയ്ക്കുന്ന നേതാക്കളാണ്. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെങ്കില്‍ പ്രിയങ്ക വരണമെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ വരാന്‍ പോകുന്ന അധ്യക്ഷന് 2022 വരെയാണ് ചുമതല. പ്രിയങ്ക യുപിയില്‍ നിന്ന് മാറുന്ന അതേ വര്‍ഷമാണ് ഇത്. പ്രിയങ്കയുടെ വളര്‍ച്ച ആ സമയത്ത് തന്നെ കാണാന്‍ സാധിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.

No comments