Breaking News

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന്..


കോര്‍പറേഷന്‍ ഭരണം ആര് പിടിക്കുമെന്നതാണ് തൃശൂരില്‍ ഉയരുന്ന ചോദ്യം. എല്‍ഡിഎഫിന് സാധ്യതകള്‍ ഏറെയാണെങ്കിലും യുഡിഎഫിന്റെ കരുനീക്കം അവരെ ആശങ്കയിലാഴ്ത്തുന്നു. കോണ്‍ഗ്രസ് വിമതന്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തിമ നിലപാട് എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇടതുപാളയത്തില്‍ നിന്ന് ചിലര്‍ യുഡിഎഫ് ക്യാമ്പിലേക്ക് മാറുമെന്ന പ്രചാരണവും ശക്തമാണ്. കോണ്‍ഗ്രസ് വിമതനെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ഇരുമുന്നണികളിലും സജീവമാണ്. തൃശൂരില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ....


അപ്രതീക്ഷിതമായ വാര്‍ത്തകള്‍ തൃശൂരില്‍ നിന്ന് കേള്‍ക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതിനിടെയാണ് രണ്ടു ഇടതു അംഗങ്ങളെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് ശ്രമം നടത്തുന്നു എന്ന പ്രചാരണം. എന്നാല്‍ ഈ പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് ഇടതുപക്ഷം പറയുന്നു.


കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ച എംകെ വര്‍ഗീസിന്റെ നിലപാട് തൃശൂരില്‍ നിര്‍ണായകമാണ്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് അദ്ദേഹം ആദ്യം തന്നെ പ്രഖ്യാപിച്ചത്. മന്ത്രി വിഎസ് സുനില്‍കുമാര്‍ ഇടതുപക്ഷത്തിന് പിന്തുണ തേടി വര്‍ഗീസിനെ ബന്ധപ്പെട്ടു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.


അഞ്ച് വര്‍ഷം മേയര്‍ പദവി വേണമെന്നാണ് കോണ്‍ഗ്രസ് വിമതന്റെ ആവശ്യം. എന്നാല്‍ രണ്ടു വര്‍ഷം നല്‍കാമെന്ന് ഇടതുമുന്നണി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്താല്‍ യുഡിഎഫിന്റെ അവസരോചിത ഇടപെടലുണ്ടാകും. ഇടതുമുന്നണിയും വര്‍ഗീസും തമ്മിലുള്ള ചര്‍ച്ചകള്‍ ഇനിയും നടക്കാനുണ്ട്.


വര്‍ഗീസിനെ എങ്ങനെയെങ്കിലും തങ്ങളുടെ പക്ഷത്ത് എത്തിക്കാനാണ് യുഡിഎഫ് ശ്രമം. ഉന്നത നേതാക്കളെ ഉപയോഗിച്ച് ഇതിനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെയാണ് ഇടതുക്യാമ്പില്‍ നിന്ന് രണ്ടു പേരെ അടര്‍ത്തിയെടുക്കാനുള്ള നീക്കം. ഇടതുപക്ഷം ഇക്കാര്യം തള്ളിയെങ്കിലും അവര്‍ക്ക് ആശങ്ക ബാക്കിയാണ്.

വര്‍ഗീസ് യുഡിഎഫ് ക്യാമ്പിലേക്ക് പോയാല്‍ എന്ത് നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇനിയും നടക്കാനുള്ള ഒരു ഡിവിഷനിലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷയുണ്ട്. ഡെപ്യൂട്ടി മേയര്‍ പദവി സിപിഐക്ക് നല്‍കാനും ഇടതുപക്ഷത്ത് തീരുമാനമായിട്ടുണ്ട്. മേയര്‍ ആര് എന്നറിഞ്ഞതിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.


ഇടതുപക്ഷത്തിന് മേല്‍ക്കൈ ലഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ തൃശൂര്‍ കോര്‍പറേഷനില്‍ വന്നത്. 24 ഡിവിഷനുകളില്‍ എല്‍ഡിഎഫ് ജയിച്ചു. 23ല്‍ യുഡിഎഫും. ആറില്‍ ബിജെപി. ഒരു സ്വതന്ത്രനും ജയിച്ചു. ഇടതുസ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച പുല്ലഴി ഡിവിഷന്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. വിമതനെയും പുല്ലഴി ഡിവിഷനും ലഭിച്ചാല്‍ അഞ്ച് വര്‍ഷം ഭരിക്കാമെന്ന് എല്‍ഡിഎഫ് കരുതുന്നു.

No comments