Breaking News

കെ സുധാകരന്‍ രാജിവെക്കുന്നു..?? ഇങ്ങനെ തുടര്‍ന്ന് പോവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി..!! ഫ്ലക്സ് വെച്ചതിൽ തെറ്റില്ല.. പണം വേണം..

 


തദ്ദശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് എംപിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവര്‍ പരസ്യമായി രംഗത്തെത്തി. പരസ്യ പ്രസ്താവനകള്‍ വിലക്കിയെങ്കിലും വിമര്‍ശനങ്ങള്‍ തുറന്നു പറയുന്നതില്‍ നിന്നും നേതാക്കള്‍ പിന്നോട്ട് പോയിട്ടില്ല. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ആവശ്യം ഇടതുപക്ഷവും ബിജെപിയും ആയുധമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവുകയും ചെയ്തു. ഇതിനിടെയാണ് രാജി ഭീഷണിയുമായി കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.


കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ സുധാകരന്‍ എന്നീ മൂന്ന് എംപിമാരാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. മൂന്ന് പേരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹം ഉള്ളവരുമാണ്. നേരത്ത് ഇത്തരം ഒരു ആവശ്യം അവര്‍ പാര്‍ട്ടി വേദികളില്‍ നടത്തിയപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ തയ്യറായില്ല.


എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി അവസരമാക്കി കണ്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ സജീവമാവാനാണ് ഇവരുടെ ശ്രമം. കാസര്‍കോട് നിന്നും മാറി സംസ്ഥാന രാഷ്ട്രീയത്തിലുടനീളം സജീവമാന്‍ മോഹമുണ്ടെന്നും അതിനായി എംപി സ്ഥാനം രാജിവെക്കാന്‍ വരെ തയ്യാറണെന്നും രാജ്മോഹന്‍ ഉണ്ണിത്താന‍് വ്യക്തമാക്കിയപ്പോള്‍ കാര്യങ്ങല്‍ ഇങ്ങനെയൊക്കെയാണ് പോവുന്നതെങ്കില്‍ പാര്‍ട്ടി പദവി തന്നെ വേണ്ടെന്ന് വെക്കുമെന്നാണ് കെ സുധാകരന്‍റെ ഭീഷണി.


കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തിലടക്കം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കെ സുധാകരന്‍ നടത്തിയത്. കെ​എം മാണിയുടെ പാര്‍ട്ടിയെ എന്ത് വിലകൊടുത്തും യുഡിഎഫില്‍ നിലനിര്‍ത്തേണ്ടതായിരുന്നു. വോട്ടെത്ര എന്നതിനപ്പുറമുള്ള സാമൂഹിക പ്രതികരണം അതുണ്ടാക്കുമെന്ന് തിരിച്ചറിയണമായിരുന്നുവെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറഞ്ഞു.


പാര്‍ട്ടി ഇനിയും ഏകോപനമില്ലാതെയാണ് മുന്നോട്ട് പോകുന്ന സാഹചര്യമാണ് ഉള്ളതെങ്കില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്നും സുധാകന്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.


'കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷക്കൂ' പോസ്റ്ററുകള്‍ക്ക് പിന്നിലെ വികാരത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അത്തരം ഫ്ലക്സുകള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണമാണ്. ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്ത പാര്‍ട്ടിയില്‍ അവരുടെ വികാരം രേഖപ്പെടുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. അതിനാലാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോവുന്നതെന്ന് കെ സുധാകരന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്‍റെ വലിയ വീഴ്ചയാണ്. കെപിസിസിക്ക് ആജ്ഞാശക്തിയും ആര്‍ജ്ജവുമുള്ള നേതൃത്വത്തിന്‍റെ അഭാവം ഉണ്ട്. ശുപാർശയ്‌ക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിര പാർട്ടിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.


ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ നിന്നും പുറത്താക്കിയത് മധ്യകേരളത്തില്‍ വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ജോസ് കെ മാണി വിഭാഗത്തിനൊപ്പാണ് കേരള കോണ്‍ഗ്രസ് അണികളെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തെളിഞ്ഞു. അവരെ മുന്നണിയില്‍ നിന്നും പുറത്താക്കരുതെന്നായിരുന്നു അന്നും ഇന്നുമുള്ള തന്‍റെ നിലപാട്. സാധിക്കുമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവരെ മുന്നണിയിലേക്ക് തിരികെ എത്തിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.


പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ അനൈക്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ജനകീയ മുന്നണി രൂപീകരിച്ച് മത്സരിച്ച കല്ലാമയില്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍ എം പിക്കുണ്ടായതും തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തിട്ടുണ്ട്. അവരോട് നന്ദിയുണ്ടെന്നും വ്യക്തമാക്കിയ സുധാകരന്‍ മുല്ലപ്പള്ളിക്കെതിരെ തുറന്നടിക്കുകയും ചെയ്തു.


പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പളളി രാമചന്ദ്രന്‍ പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനം. കെപിസിസി തലത്തിലും ജില്ലാ തലത്തിലും അടിമുടി മാറ്റം വേണം. ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെട്ട് അഴിച്ചു പണി നടത്തണം. ദില്ലിയില്‍ പോയി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് ഈ വിഷയങ്ങള്‍ ധരിപ്പിക്കും. നേതാക്കള്‍ അവരവരുടെ ജില്ലകള്‍ സംരക്ഷിക്കണം. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണമെന്നും സുധാകാരന്‍ അഭിപ്രായപ്പെട്ടിരുന്നു.

No comments