Breaking News

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ..?? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍..!! നടക്കുമോ..??

 


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാണേറ്റത്. യുഡിഎഫില്‍ കൂടുതല്‍ വെല്ലുവിളി നേരിട്ടത് കോണ്‍ഗ്രസ് ആണുതാനും. മുന്നണിയുടെ പ്രബല ശക്തിക്ക് തന്നെ അടിത്തറ ഇളകുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് തീര്‍ച്ച. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ചര്‍ച്ച പല കോണില്‍ നിന്നും ഉയര്‍ന്നു വന്നു. ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, കെ സുധാകരന്‍ തുടങ്ങി പലരുടെയും പേര് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിലേക്ക് പരിഗണിക്കണം എന്ന ആവശ്യവുമുണ്ടായി.


എന്തുകൊണ്ട് തിരുവനനന്തപുരം എംപി ശശി തരൂരിന്റെ പേര് പരിഗണിച്ചുകൂടാ. വിഷയം ചര്‍ച്ചയായത് നടന്‍ പ്രതാപ് പോത്തന്റെ പ്രതികരണത്തോടെയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....


തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയേല്‍ക്കാന്‍ കാരണം കോണ്‍ഗ്രസിലെ ഭിന്നതയാണ് എന്ന് സഖ്യകക്ഷികള്‍ പറയുന്നു. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണുമെല്ലാം ഇക്കാര്യം പറഞ്ഞു. ഇങ്ങനെ പോകാന്‍ സാധിക്കില്ലെന്നായിരുന്നു ഷിബുവിന്റെ പ്രതികരണം.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും ആര്‍എംപി സഖ്യവുമാണ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കിയത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, വടകര എംപി കെ

മുരളീധരന്‍ എന്നിവരെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി ബന്ധത്തെ അനുകൂലിച്ചു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തു.


തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെയും തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസില്‍ ഭിന്നത പരസ്യമായിരുന്നു. തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി രംഗത്തുവന്നു. കെ സുധാകരനും നേതൃത്വത്തെ വിമര്‍ശിച്ചു. കെ സുധാകരനും കെ മുരളീധരനും വേണ്ടി പലയിടങ്ങളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.


നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങവെ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ശക്തനും പൊതുസമ്മതനുമായ ഒരാള്‍ നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായമുണ്ട്. ഇവിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും ഉയര്‍ന്നുവന്നത്. കൂടെ മറ്റു പലരുടെയും പേരുകളും ഉയര്‍ന്നു.


സംസ്ഥാന സര്‍ക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം യുഡിഎഫിലുണ്ട്. എല്‍ഡിഎഫ് വിജയം നേടിയതിന് പിന്നാലെ ജനസമ്പര്‍ക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുന്നു. ഈ പോക്ക് പോയാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് വിമര്‍ശനം.


ചര്‍ച്ചകള്‍ പലവിധം മുന്നോട്ട് പോകവെയാണ് ശശി തരൂരിന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.


ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിളങ്ങുന്ന മുഖമാണ് ശശി തരൂര്‍. അന്താരാഷ്ട്ര വേദികളിലേക്ക് വരെ സാധ്യത കല്‍പ്പിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷേ, കോണ്‍ഗ്രസിനകത്ത് ചിലര്‍ക്ക് അദ്ദേഹത്തോട് താല്‍പ്പര്യക്കുറവുണ്ട് എന്നാണ് വിവരം. ശശി തരൂര്‍ മുഖ്യമന്ത്രിയായാല്‍ സംസ്ഥാനം കണ്ടതില്‍ വച്ച് മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ പറയുന്നു.


അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് ചര്‍ച്ചകള്‍ നേരത്തെ പല കോണുകളിലും നടന്നിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് തന്നെയാകുമെന്ന് ചില നേതാക്കള്‍ പറയുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ എംപി കെസി വേണുഗോപാല്‍, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

No comments