Breaking News

യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു..!! ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്..

 


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറുമോ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉണര്‍ത്തുവിളിയായി കാണാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന് ഇഷ്ടം. പാഠം ഉള്‍ക്കൊണ്ട് ശക്തമായ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.


നിമയസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തവണ മല്‍സരിക്കുമോ എന്ന ചോദ്യത്തോടും ചാണ്ടി ഉമ്മന്‍ 24ന്യൂസിനോട് പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....


നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകുമെന്ന്് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. യുഡിഎഫ് നേതൃത്വങ്ങള്‍ അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെട്ടത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ ഒരുക്കം നടത്തണമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിക്കുന്നത്.


70 ശതമാനം യൂവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്നാണ് ചാണ്ടി ഉമ്മന്റെ അഭിപ്രായം. ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് വരുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കും. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല. ഇത്തവണ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി പറഞ്ഞില്ല.


കേരളത്തില്‍ ശക്തമായ ഒരുക്കമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. വോട്ട് ചേര്‍ക്കല്‍ പ്രക്രിയയിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എല്ലായിടത്തും യൂണിറ്റുകള്‍ രൂപീകരിക്കുന്നുണ്ട്. ഒരു യൂണിറ്റില്‍ പത്ത് പേരുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചാലക ശക്തി യൂത്ത് കോണ്‍ഗ്രസ് തന്നെയാകുമെന്ന് ചാണ്ടി ഉമ്മന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ആണെന്നും അദ്ദേഹം പറഞ്ഞു.


ഓരോ പൊതുപ്രവര്‍ത്തകര്‍ക്കും ചില പരിമിതികളുണ്ട്. അതില്‍ ചിലത് എനിക്കുമുണ്ട്. പലപ്പോഴും എന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. അന്നൊന്നും ഞാന്‍ മല്‍സരിച്ചിട്ടില്ല. മല്‍സരിക്കുന്നില്ല എന്ന നിലപാടാണ് താന്‍ ഇതുവരെ സ്വീകരിച്ചത്. ബാക്കി കാര്യം പാര്‍ട്ടി തീരുമാനിക്കും. സ്‌കൂള്‍ കാലം മുതല്‍, കഴിഞ്ഞ 20 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉണര്‍ത്തുവിളിയാണ്. പാര്‍ട്ടിയെ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം എന്ന ഉണര്‍ത്തുവിളി. അത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന് 100 സീറ്റിലധികം ലഭിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

No comments