Breaking News

ജോസഫിനും മുന്നണിയ്ക്കും ഒരുപോലെ കീറാമുട്ടി..!! 15 കിട്ടിയാലും ജോസഫിന് മതിയാവില്ല..!! പാതി കൊടുക്കാന്‍ യുഡിഎഫും..!! വഴങ്ങില്ല..

 


കോട്ടയം: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. പിജെ ജോസഫ് യുഡിഎഫില്‍ നിന്നപ്പോള്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. ജോസ് കെ മാണിയോടൊപ്പം പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി ജോസഫിന് നഷ്ടമായി.


ഇനി പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് ചിഹ്നം നേടണം പിജെ ജോസഫിന്. ഒരുപക്ഷേ, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ സീറ്റ് വിഭജനം ജോസഫിന് കീറാമുട്ടിയാകും. അതിനൊപ്പം ജോസഫിന്റെ ഡിമാന്റുകള്‍ യുഡിഎഫിനും വെല്ലുവിളിയാണ്. പരിശോധിക്കാം...


2016 ല്‍ ജോസഫും ജോസുമുള്ള കെഎം മാണി നയിച്ച കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായിരുന്നു. അന്ന് 15 സീറ്റുകളില്‍ ആണ് പാര്‍ട്ടി മത്സരിച്ചത്. ആ പതിനഞ്ചില്‍ മാണിയും ജോസഫും സീറ്റുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു. അന്ന് വിജയിക്കാനായത് 6 സീറ്റുകളിലും.


ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനും മുന്നേ ജോസഫും ജോസ് കെ മാണിയും പിരിഞ്ഞു. രണ്ട് പേരും രണ്ട് മുന്നണികളിലായി മത്സരിച്ചു. എന്നാല്‍ ശക്തി തെളിയിക്കാന്‍ കഴിഞ്ഞത് ജോസ് കെ മാണിയ്ക്കായിരുന്നു. പാര്‍ട്ടി പേരും ചിഹ്നവും ഇല്ലാതെ ലക്കുകെട്ട അവസ്ഥയില്‍ ആയിരുന്നു പിജെ ജോസഫ് വിഭാഗം.


ജോസ് കെ മാണി പോയതുകൊണ്ട് തന്റെ പാര്‍ട്ടിയ്ക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല എന്ന അവകാശവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇപ്പോഴും പിജെ ജോസഫ്. അതുകൊണ്ട് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ഇത്തവണയും വേണം എന്നതാണ് യുഡിഎഫിന് മുന്നില്‍ വച്ചിട്ടുള്ള ഡിമാന്റ്.


തദ്ദേശ തിരഞ്ഞെടുപ്പോടെ ജോസഫ് വിഭാഗത്തിലുള്ള പ്രതീക്ഷകള്‍ യുഡിഎഫിനും ഏറെക്കുറേ നഷ്ടമായിരിക്കുകയാണ്. അതുകൊണ്ടാണ് പുതിയ ഘടകക്ഷികളെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഒരുകാലത്തും അടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്ന പിസി ജോര്‍ജ്ജുമായി പോലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി എട്ട് സീറ്റിന് മുകളില്‍ ജോസഫ് വിഭാഗത്തിന് യുഡിഎഫ് നല്‍കില്ലെന്നാണ് വിവരം.


പാര്‍ട്ടി പിളര്‍ന്നപ്പോള്‍, ജോസിനൊപ്പമുണ്ടായിരുന്ന നേതാക്കളില്‍ വലിയൊരു വിഭാഗത്തെ കൂടെ കൊണ്ടുവരാന്‍ പിജെ ജോസഫിന് സാധിച്ചിരുന്നു. പിളര്‍പ്പിന് ശേഷവും ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടര്‍ന്നിരുന്നു. ഇത്തരത്തില്‍ എത്തിയ നേതാക്കളെ തൃപ്തിപ്പെടുത്താതെ ജോസഫിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല.


സ്ഥാനാര്‍ത്ഥി മോഹികളെ എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് ഇപ്പോഴത്തെ നിലയില്‍ പിജെ ജോസഫിന് സാധിക്കില്ലെന്ന് ഉറപ്പാണ്. അതിന് 15 സീറ്റ് പോലും തികയാതെ വരും. പക്ഷേ, സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ എത്ര നേതാക്കള്‍ മറുകണ്ടം ചാടും എന്ന ആശങ്കയും ജോസഫിനെ മഥിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.


എല്‍ഡിഎഫ് വിട്ട് ജോസഫിനൊപ്പം ചേര്‍ന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോസിനെ വിട്ട് എത്തിയ ജോസഫ് എം പുതുശ്ശേരി, ജോണി നെല്ലൂര്‍, ജോയ് എബ്രാഹം തുടങ്ങിയ വലിയൊരു നിരയെ കൈവിടാന്‍ ആകാത്ത സ്ഥിതിയിലാണ് പിജെ ജോസഫ്. ഇവര്‍ക്ക് സീറ്റ് നല്‍കിയാല്‍, ആദ്യം മുതല്‍ തനിക്കൊപ്പം നില്‍ക്കുന്ന വിശ്വസ്തരെ തഴയേണ്ട ഗതികേടും വരും.


നേതാക്കളുടെ പ്രവാഹത്തില്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു പിജെ ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങളില്‍ ഒന്നും അത് തന്നെ ആയിരുന്നു. പാര്‍ട്ടി പേരും ചിഹ്നവും ഇല്ലാതെ മത്സരിക്കേണ്ടി വന്നു എന്നതും തിരിച്ചടിയായി. സ്വന്തം തട്ടകമായ തൊടുപുഴയില്‍ പോലും വലിയ പരാജയം ഏറ്റുവാങ്ങിയതോടെ യുഡിഎഫില്‍ പിജെ ജോസഫിന്റെ വിലപേശല്‍ ശേഷിയും നഷ്ടമായിരിക്കുകയാണ്.


നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയും രൂപീകരിക്കേണ്ടതുണ്ട് പിജെ ജോസഫിന്. കേരള കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട പേര് തന്നെ ആയിരിക്കും സ്വീകരിക്കുക എന്നാണ് സൂചന. പാര്‍ട്ടി ചിഹ്നം ചെണ്ട ആയിരിക്കുമെന്ന് പിജെ ജോസഫ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


കോണ്‍ഗ്രസിനേയും യുഡിഎഫിനേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഇത്തവണ ഭരണം നേടിയില്ലെങ്കില്‍ കേരളത്തില്‍ ഒരു തിരിച്ചുവരവ് ഏറെക്കുറേ അസാധ്യമാകും എന്ന ഭയമുണ്ട്. അതുകൊണ്ട് തന്നെ മുന്നണിയ്ക്കുള്ളിലെ സീറ്റ് വിഭജനത്തിലും വിജയസാധ്യത തന്നെ ആയിരിക്കും പ്രധാന മാനദണ്ഡം എന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments