Breaking News

കെസി ജോസഫ് 40 വര്‍ഷത്തിന് ശേഷം ഇരിക്കൂര്‍ വിട്ട് മടങ്ങുന്നു..!! ഇനി അങ്കം കേരള കോൺഗ്രസ് തട്ടകത്തിൽ..!! സീറ്റ് ഏറ്റെടുക്കും.. വിട്ടുവീഴ്ച..

 


കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലേക്ക് മാറിയോതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്, കഴിഞ്ഞ തവണ ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയ സീറ്റുകളിലാണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ ഏതാനും സീറ്റുകള്‍ മാത്രമേ പിജെ ജോസഫിന് വിട്ടുകൊടുക്കുകയുള്ളു. ശേഷിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ ഇത്തവണ മത്സരിച്ചേക്കും. നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ ഈ സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലേക്ക് ഇരിക്കൂറില്‍ നിന്നും കെസി ജോസഫ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


40 വര്‍ഷമായി ഇരിക്കൂറില്‍ മത്സരിക്കുന്ന കെസി ജോസഫിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകരിലും അമര്‍ഷം ശക്തമാണ്. 1982 ലാണ് മലയോര മണ്ഡലമായ ഇരിക്കൂറിലേക്ക് കോട്ടയം ജില്ലക്കാരനായ കെസി ജോസഫ് ആദ്യമായി എത്തുന്നത്. തുടര്‍ച്ചയായി എട്ടുതവണ അദ്ദേഹം ഇരിക്കൂറില്‍ നിന്നും മത്സരിച്ച് വിജയിച്ച് നിയമസഭയില്‍ എത്തി.


2016 ല്‍ സിപിഐയിലെ കെടി ജോസിനെതിരെ 9647 വോട്ടുകള്‍ക്കായിരുന്നു കെസി ജോസഫിന്‍റെ വിജയം. എന്നാല്‍ ഇക്കുറി കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്നാണ് എ വിഭാഗത്തിന് ഉള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇരിക്കൂര്‍ വിട്ട് കെസി ജോസഫ് ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനുള്ള സാധ്യത ശക്തമാവുന്നത്.


ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ ഇതാദ്യമായല്ല എതിര്‍പ്പ് ഉയരുന്നത്. നേരത്ത പലവട്ടം അദ്ദേഹം മണ്ഡലത്തില്‍ എത്തിര്‍പ്പുകള്‍ നേരിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോഴെല്ലാം ഉമ്മന്‍ചാണ്ടി ഇടപെട്ടായിരുന്നു കെസി ജോസഫിന്‍റെ സീറ്റ് ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കാര്യം പഴയത് പോലെയല്ല. പാര്‍ട്ടിക്കുളളില്‍ മാത്രമല്ല സ്വന്തം ഗ്രൂപ്പിനുളളിലും കെ.സിക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.


ഇതുകൊണ്ടാണ്ട് കേരള കോണ്‍ഗ്രസ് കളം മാറിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പിലും ആടിയുലയാതെ നിന്ന ഇരിക്കൂറിനെ വിട്ട് കോട്ടയത്തേക്ക് മടങ്ങാന്‍ കെ.സി തയ്യാറെടുക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎല്‍എയായ സിഎഫ് തോമസ് അന്തരിച്ചതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 1980 മുതല്‍ കെസി ജോസഫ് മത്സരിച്ച് വിജയിച്ച് വരുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി.


2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ കെസി ജോസഫിനെതിരെ 1849 വോട്ടുകള്‍ക്കായിരുന്നു സിഎഫ് തോമസ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ അയ്യായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് പിടിച്ചിട്ടുണ്ട്. ഇതും കൂടി പരിഗണിച്ചാണ് കെസി ജോസഫിനെ കോണ്‍ഗ്രസ് ചങ്ങനാശ്ശേരിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്.


മണ്ഡലം മാറിയാലും കെ.സി ജോസഫ് നിര്‍ദേശിക്കുന്ന ഒരാള്‍ക്ക് തന്നെയാവും ഇരിക്കൂറില്‍ സ്ഥാനാര്‍ഥി സാധ്യത. ചങ്ങനാശ്ശേരി വിട്ടുകൊടുക്കേണ്ടി വന്നാല്‍ പകരം ഇരിക്കൂര്‍ സീറ്റിന് പിജെ ജോസഫ് അവകാശ വാദം ഉന്നയിച്ചേക്കും. എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനാണ് സാധ്യത. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ് സീറ്റിലാണ് അവര്‍ മത്സരിച്ചത്. എന്നാല്‍ ഈ സീറ്റ് സിപിഎം വിട്ടു നല്‍കില്ല.


പകരം സിപിഐ മത്സരിക്കുന്ന ഇരിക്കൂര്‍ കൊടുക്കാനാണ് ആലോചന. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനും കണ്ണുണ്ട്. കോണ്‍ഗ്രസില്‍ കെസി ജോസഫിന്‍റെ വിശ്വസ്തനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യനാണ് പ്രഥമ പരിഗണന. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി മാത്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.


ചങ്ങനാശ്ശേരിയില്‍ നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കാന്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഹരിപ്പാട് വിട്ട് മറ്റൊരിടത്തേക്കും ഇല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. എല്‍ഡിഎഫിലേക്ക് മാറിയെങ്കിലും ചങ്ങനാശ്ശേരിയില്‍ ഇത്തവണയും കേരള കോണ്‍ഗ്രസ് എം തന്നെയാവും മത്സരിക്കുക.


അതേസമയം, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ പാലാ സീറ്റ് അവര്‍ക്ക് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പിജെ ജോസഫും ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നതോടെ എന്‍സിപിയോ മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗമോ മുന്നണി മാറിയെത്തുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കാപ്പന്‍ വന്നില്ലെങ്കില്‍ ജോസഫ് വാഴക്കനെ പാലായിലേക്ക് പരിഗണിക്കുന്നുണ്ട്.


പിസി ജോര്‍ജ് യുഡിഎഫിലേക്ക് എത്താനുള്ള സാധ്യതയും ശക്തമാണ്. പ്രാദേശിക എതിര്‍പ്പ് ശക്തമാണെങ്കിലും പിസിയെ മുന്നണിയില്‍ എടുക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ക്ക് അനുകൂല നിലപാടാണ് ഉള്ളത്. പിസി വന്നാല്‍ പൂഞ്ഞാര്‍ സീറ്റ് അദ്ദേഹത്തിന് തന്നെ നല്‍കിയേക്കും. മറ്റൊരു സീറ്റിനും ജനപക്ഷത്തിന് സാധ്യതയുണ്ട്. പിസി വന്നില്ലെങ്കില്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനായിരിക്കും.

No comments