Breaking News

ഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറും.. ഈ മാറ്റങ്ങൾ ഉണ്ടാകും..


 തിരുവനന്തപുരം: നിലവിലെ പശ്ചാത്തലത്തില്‍ യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പില്‍ സാധിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയിലേക്ക്. ഹൈക്കമാന്റ് വിളിപ്പിച്ചത് പ്രകാരമാണ് മൂന്ന് കേരള നേതാക്കള്‍ ദില്ലിയിലേക്ക് പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറിയ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.


നേതൃത്വങ്ങളില്‍ കാര്യമായ മാറ്റം പ്രകടമായാല്‍ മാത്രമേ ജനപിന്തുണ ലഭിക്കൂ എന്ന് ഹൈക്കമാന്റ് മനസിലാക്കുന്നു. ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് എത്തുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...


തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും പരസ്യമായ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിരുന്നു. ആര്‍എംപി, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധമായിരുന്നു വിവാദങ്ങളില്‍ ഒരു വിഷയം. ഇതാകട്ടെ കാര്യമായ പ്രചാരണ ആയുധമാക്കി ഇടതുപക്ഷം ഉപയോഗിക്കുകയും ചെയ്തു.


തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലെ ഭിന്നതായണ് തിരിച്ചടിക്ക് കാരണമെന്ന് ഘടകകക്ഷികളും കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും പരസ്യമായി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗും ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും ഇക്കാര്യം പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിയില്‍ ഐക്യം വേണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.


ഉമ്മന്‍ ചാണ്ടിയെ മുന്നണിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗും ആര്‍എസ്പിയും അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണം എന്ന് ജോസഫ് പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ എല്ലാ നേതാക്കളും ഇക്കാര്യം പറഞ്ഞിരുന്നു.


ജില്ലാതലം മുതല്‍ താഴേക്ക് സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കേരള നേതൃത്വം എടുത്തിട്ടില്ല. ഹൈക്കമാന്റിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിനോട് ചേര്‍ന്ന് സംഘടനാതലത്തില്‍ മാറ്റമുണ്ടാകുന്നത് ദോഷം ചെയ്യുമെന്നും അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.


ഈ സാഹചര്യത്തിലാണ് മൂന്ന് മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. ഈ മാസം 18ന് മൂവരും ദില്ലിയിലെത്തി ചര്‍ച്ചകള്‍ നടത്തും.


ഉമ്മന്‍ ചാണ്ടിയെ യുഡിഎഫിന്റെ ചുമതല ഏല്‍പ്പിക്കുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥികള്‍, സീറ്റ് വിഭജനം എന്നിവയും ചര്‍ച്ചയാകും. ഡിസിസി അധ്യക്ഷന്‍മാരായി ആര് വരണം എന്ന വിഷയത്തിലും ദില്ലി ചര്‍ച്ചയില്‍ ധാരണയാകുമെന്നാണ് വിവരം. ഗ്രൂപ്പ് തര്‍ക്കം ഒഴിവാക്കി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് അണികള്‍ക്കിടയിലെ പൊതുവികാരം.

No comments