'പിസി ജോർജിന്റെ പാലാ മോഹം കൈയ്യിൽ വെച്ചാൽ മതി'; യുഡിഎഫിലോ പാർട്ടിയിലോ എടുക്കില്ല; കടുംവെട്ടുമായി ഈ നേതാവ്..
കോട്ടയം; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് എന്ത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനുള്ള നീക്കത്തിലാണ് ജനപക്ഷം നേതാവ് പിസി ജോർജ്.മുന്നണിയിൽ ചേരാനുള്ള താത്പര്യം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചെന്നും ഇതിനോടകം തന്നെ ചർച്ചകൾ പലത് കഴിഞ്ഞെന്നുമാണ് ജോർജ് വ്യക്തമാക്കിയത്. എന്നാൽ ജോർജിന്റെ മോഹം അത്രം എളുപ്പം പൂവണിയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നിയമസഭ ഒരുക്കങ്ങൾക്കായി യുഡിഎഫ് യോഗം ചേർന്നപ്പോൾ പിസി ജോർജിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയില്ലെന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്.ഇപ്പോഴിതാ ജോർജിന് കടുംവെട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ്.
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎ മുന്നണി വിട്ട പിസി ജോർജ് യുഡിഎഫ് ലക്ഷ്യം വെച്ചായിരുന്നു ചരടുവലികൾ നടത്തിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശം നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ജോസ് കെ മാണിയുടെ അഭാവത്തിൽ ജോര്‍ജിനെ മുന്നണിയിലെടുക്കുന്നതിനോട് കോൺഗ്രസ് ഐ വിഭാഗത്തിനും താത്പര്യം ഉണ്ടായിരുന്നു.
എന്നാൽ ഉമ്മൻചാണ്ടിയുടെ കടുത്ത വിമർശകനമായ ജോർജിനെ മുന്നണിയുടെ പടി കയറ്റരുതെന്ന് എ വിഭാഗം കട്ടായം പറഞ്ഞു. മാത്രമല്ല പ്രാദേശിക നേതൃത്വത്തിനിടയിലും എതിർപ്പ് കടുത്തു. ഇതോടെ ജോർജിന് മുന്നിൽ യുഡിഎഫ് വാതിലുകൾ കൊട്ടിയടക്കപ്പെട്ടു.അതേസമയം തദ്ദേശതിരഞ്ഞെടുപ്പിൽ നേടിയ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാറി ചിന്തിക്കാൻ യുഡിഎഫ് നേതൃത്വം നിർബന്ധിതരായി.
ഭരണം ലഭിക്കണമെങ്കിൽ മുന്നണി വിപുലീകരണം നടത്തിയേ മതിയാകൂവെന്ന നിലയിലായി നേതൃത്വം. എൽഡിഎഫിൽ പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന എൻസിപിയേയും എൻഡിഎയിൽ നിന്ന് മാറി നിൽക്കുന്ന പിസി തോമസിനേയും പിസി ജോർജിനേയും എത്തിക്കാനായിരുന്നു ചർച്ചകൾ.
എൻസിപിയേയും പിസി തോമസിനേയും എടുക്കുന്നതിൽ മുന്നണിയിൽ എതിർപ്പുകൾ ഇല്ല. അതേസമയം പിസി ജോർജിനെ മുന്നണയിൽ എടുക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പൊട്ടിത്തെറിയാണ് മുന്നണിയിലും കോൺഗ്രസിലും ഉടലെടുത്തിരിക്കുന്നത്. ഏറ്റവും ഒടുവിലായി പിജെ ജോസഫ് ആണ് ജോർജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പിസി ജോർജിന്റെ മുന്നണി പ്രവേശമെന്ന ആഗ്രഹം നടക്കില്ലെന്നും ജോർജിനെ മുന്നണിയിലോ പാർട്ടിയിലോ എടുക്കാൻ തിരുമാനിച്ചിട്ടില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി. ജോർജിന് വേണമെങ്കിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം . എന്നാൽ പാലാ അടക്കമുള്ള അതിരുകടന്ന മോഹമൊന്നും ജോർജിന് വേണ്ടെന്നും ജോസഫ് വ്യക്തമാക്കി.
ഇത്തവണ പാലായിൽ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു ജോർജ് വ്യക്തമാക്കിയിരുന്നത്. പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിച്ച് പാലായാണ് ജോർജ് പ്രതീക്ഷിക്കുന്നത്. എന്നാൽ എൻസിപി യുഡിഎഫിൽ എത്തുകയാണെങ്കിൽ പാലായ്ക്ക് പകരം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാമെന്ന നിർദ്ദേശവും ജോർജ് മുന്നോട്ട് വെച്ചിട്ടുണ്ട്.
മാത്രമല്ല അഞ്ച് സീറ്റുകളാണ് യുഡിഎഫിനോട് ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള സീറ്റുകളാണ് ഇതിൽ പെടുന്നത്. എന്നാൽ ജോർജിന്റെ ആവശ്യങ്ങളോട് ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വവും.
യുഡിഎഫിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് കൊണ്ട് ജോർജ് ഔദ്യോഗികമായി കത്ത് മുന്നണിക്ക് നൽകിയിട്ടില്ല. ചില നേതാക്കൾവഴി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു കക്ഷിയെ മുന്നണിയിൽ എടുക്കുന്നതോ സീറ്റ് കൈമാറുന്നതോ ചർച്ച ചെയ്യാൻ കഴിയില്ലെ്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം പിസി തോമസിനെ മുന്നണിയിൽ എടുക്കുന്നതിനോട് യുഡിഎഫ് നേതൃത്വത്തിന് താത്പര്യ കുറവില്ല. എന്നാൽ ഘടകക്ഷി ആക്കാൻ സാധിക്കില്ലെന്നാണ് മുന്നണി നിലപാട്. പിജെ ജോസഫിന്റെ കേരള കോൺഗ്രസിനൊപ്പം ലയിച്ചാൽ പരിഗണിക്കാമെന്നാണ് യുഡിഎഫ് നിലപാട്.
അതേസമയം പിസിയ്ക്ക് ഇതിനോട് താത്പര്യമില്ല. വരും ദിവസങ്ങളിലാകും ഇത് സംബന്ധിച്ച കൂടുതൽ വ്യക്ത വരിക.അതിനിടെ ഇത്തവണ16 സീറ്റുകൾ യുഡിഎഫിൽ ആവശ്യപ്പെടുമെന്ന് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും ജനതാദളിന് നൽകിയ ഏഴ് സീറ്റുകളിൽ ഒന്നുമാണ് പിജെ ജോസഫിന്റെ ആവശ്യം.
സീറ്റുകൾ വെച്ചുമാറുന്നതിൽ തടസമില്ല. എന്നാൽ സീറ്റുകളുടെ എണ്ണം കുറയാൻ പാടില്ല.മകൻ അപു ജോസഫ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജോസഫ് പറഞ്ഞു. ഇപ്പോൾ പാർട്ടി സ്റ്റീയറിങ് കമ്മിറ്റിയംഗമാണ് അപു. കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിക്കട്ടെ,എന്നിട്ട് മത്സരിക്കുന്നത് ആലോചിക്കാം, ജോസഫ് പറഞ്ഞു.

No comments