Breaking News

വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ..?? ഇവരും പരിഗണനയിൽ..!! മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്..



വട്ടിയൂക്കാവ് : വീറും വാശിയും നിറഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.വിജയത്തിൽ കുറഞ്ഞതൊന്നും ഇരുമുന്നണികളും സ്വപ്നം കാണുന്നില്ല. ജയസാധ്യത മാത്രം പരിഗണിച്ച് മതി സ്ഥാനർത്ഥി നിർണയം എന്നാണ് എൽഡിഎഫും യുഡിഎഫും ആവർത്തിക്കുന്നത്.


കടുത്ത മത്സരത്തിന് വഴിയൊരുങ്ങുന്ന തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ ഇത്തവണ സ്ഥാനാർത്ഥി ചർച്ചകൾ നേരത്തേ തന്നെ പാർട്ടികൾ തുടങ്ങി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം എന്തുവിലകൊടുത്തും തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്


2011 ൽ നിലവിൽ വന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആദ്യം ഭരണം പിടിച്ചത് കോൺഗ്രസായിരുന്നു. അന്ന് കെ മുരളീധരൻ വൻ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിച്ച് കയറി. 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.2016 ലും മണ്ഡലത്തിൽ മുരളീധരനിലൂടെ കോൺഗ്രസ് വിജയം ആവർത്തിച്ചു.


2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ വടകര മണ്ഡലം എംപിയാതോടെ വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. വിജയം പ്രതീക്ഷിച്ച കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് അട്ടിമറി വിജയമായിരുന്നു അന്നത്തെ തിരുവനന്തപുരം കോർപറേഷൻ മേയർ കൂടിയായിരുന്ന വികെ പ്രശാന്ത് നേടിയത്.


14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ കല്ലുകടിയായപ്പോൾ സമുദായ വോട്ടുകൾ ഉൾപ്പെടെ പെട്ടിയിലാക്കിയായിരുന്നു പ്രശാന്തിന്റെ വിജയം.


അടിത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മുതിർന്ന നേതാവ് വിഎം സുധീരൻ മത്സരിക്കട്ടേയെന്നാണ് നേതൃത്വം പറയുന്നത്. സുധീരൻ എത്തിയാൽ സീറ്റ് ലഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.


പ്രാദേശിക നേതാക്കളും പ്രവർത്തകരും സമാന ആവശ്യമാണ് ഉയർത്തുന്നത്.അതേസമയം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വിഎം സുധീരൻ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. സുധീരനെത്തിയില്ലേങ്കിൽ കെഎസ് ശബരീനാഥന്റെ പേര് ഇവിടെ ശക്തമാണ്.


സിപിഎം വികെ പ്രശാന്തിനെ തന്നെ ഇറക്കുമ്പോൾ യുവരക്തം തന്നെ കോൺഗ്രസിന് വേണ്ടിയും ഇറങ്ങട്ടേയെന്നാണ് ഒരു വിഭാഗം പറയുന്നത്.നിലവിൽ അരുവിക്കരയിൽ നിന്നുള്ള എംഎൽഎയാണ് ശബരീനാഥൻ. ശബരിയെ വട്ടിയൂർക്കാവ് മത്സരിപ്പിച്ചാൽ കോൺഗ്രസിന്റെ കുത്തക സീറ്റായ അരുവിക്കരയിൽ മറ്റൊരു മുതിർന്ന നേതാവിനെ ഇറക്കി മണ്ഡലം നിലനിർത്താമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേര് ഉൾപ്പെടെ ഇവിടെ ഉയർന്ന് കേൾക്കുന്നുമ്ട്. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിടത്ത്.ഈ സാഹചര്യത്തിൽ ചെന്നിത്തല സുരക്ഷിത മണ്ഡലത്തിലേക്ക് നീങ്ങട്ടേയെന്ന അഭിപ്രായം ജില്ലാ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നുണ്ട്.


അതേസമയം അരുവിക്കര കിട്ടിയില്ലേങ്കിൽ താൻ മത്സരിക്കില്ലെന്ന നിലപാടിലാണ് ശബരീനാഥൻ. ഹരിപ്പാട് വിടാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കുന്നുണ്ട്. പിസി വിഷ്ണുനാഥിനോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം തയ്യാറായിട്ടില്ല.


കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ പേരാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ചത്. എന്നാൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിക്കാൻ അഭിജിത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ പ്രവർത്തനങ്ങളും അഭിജിത്ത് തുടങ്ങി കഴിഞ്ഞു.


ജ്യോതി വിജയകുമാറിന്റെ പേരും മണ്ഡലത്തിൽ സജീവമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തിയതിലൂടെ കേരളം ശ്രദ്ധിച്ച നേതാവാണ് ജ്യോതി വിജയകുമാര്‍.തിരുവന്തപുരത്ത് സിവില്‍ സര്‍വ്വീസ് അക്കാദമി അധ്യാപികയും മുന്‍ മാധ്യമ പ്രവര്‍ത്തയുമാണ് ഇവര്‍.


സ്ഥാനാര്‍ത്ഥികളായി ജ്യോതി വിജയകുമാറും വികെ പ്രശാന്തും എത്തിയാൽ മണ്ഡലംയുവ നേതാക്കളുടെ പോരാട്ട ചൂടിന് സാക്ഷ്യം വഹിച്ചേക്കും. ബിജെപി സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ പേരാണ് ഇവിടെ ഉയരുന്നത്. 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

No comments