Breaking News

ആലപ്പുഴയില്‍ തോമസ് ഐസക്കിനെ തോൽപ്പിക്കും..!! മുന്‍ ഇടത് എംപിയെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്..

 


ആലപ്പുഴ: 1996 മുതല്‍ 2006 വരേയുള്ള ഇരുപത് വര്‍ഷം തുടര്‍ച്ചായി വിജയിച്ച ആലപ്പുഴ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമാവുന്നത് 2011 ലാണ്. പിജെ മാത്യുവിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ തോമസ് ഐസക് ആയിരുന്നു കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തത്. 2016 ല്‍ ലാലി വിന്‍സെന്‍റിനേയും പരാജയപ്പെടുത്തി തോമസ് ഐസക് മണ്ഡലത്തില്‍ വിജയം തുടര്‍ന്നു. രണ്ട് തവണ വിജയിച്ച വ്യക്തി എന്ന നിലയില്‍ തോമസ് ഐസക്കിനെ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കാനാണ് സാധ്യത കൂടുതല്‍. അതേസമയം മറുവശത്ത് കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്.


തോമസ് ഐസക്ക് തന്നെ വീണ്ടും ഇടത് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ മത്സരം കൂടുതല്‍ ശക്തമാവും. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കണമെന്നാണ് മണ്ഡലം കമ്മറ്റിയിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. തോമസ് ഐസക്കിന് ഒത്ത എതിരാളി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് വരുന്നത് മുന്‍ ഇടത് എംപി കൂടിയായ കെഎസ് മനോജിന്‍റെ പേരാണ്.


മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ലാലി വിന്‍സന്‍റിനെ തോമസ് ഐസക് പരാജയപ്പെടുത്തിയത്. ഐസക്കിന് 83211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 52179 വോട്ടുകളായിരുന്നു ലാലി വിന്‍സെന്‍റിന് ലഭിച്ചത്. ബിജെപിക്ക് വേണ്ടി മത്സരിച്ച രഞ്ജിത് ശ്രീനിവാസിന് 18214 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.


തോമസ് ഐസക്കിന് എതിരായി കെഎസ് മനോജ് വരുമ്പോള്‍ മത്സരം കടുക്കുമെന്നും വിജയ സാധ്യത കൂടുതലാണെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. 2004 ല്‍ സിപിഎം സ്വതന്ത്രനായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച വ്യക്തിയാണ് കെഎസ് മനോജ്. മൂന്ന് തവണ വിജയിച്ച വിഎം സുധീരനെ പരാജയപ്പെടുത്തിയായിരുന്നു ഇടതുമുന്നണിക്ക് വേണ്ടിയുള്ള കെഎസ് മനോജിന്‍റെ വിജയം.


തോമസ് ഐസക്കിന് എതിരായി കെഎസ് മനോജ് വരുമ്പോള്‍ മത്സരം കടുക്കുമെന്നും വിജയ സാധ്യത കൂടുതലാണെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. 2004 ല്‍ സിപിഎം സ്വതന്ത്രനായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച വ്യക്തിയാണ് കെഎസ് മനോജ്. മൂന്ന് തവണ വിജയിച്ച വിഎം സുധീരനെ പരാജയപ്പെടുത്തിയായിരുന്നു ഇടതുമുന്നണിക്ക് വേണ്ടിയുള്ള കെഎസ് മനോജിന്‍റെ വിജയം.


പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ കെഎസ് മനോജ് ലോക്സഭയില്‍ അവതരിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമ ബില്‍ 2005, പെട്രോള്‍ പംപ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബില്‍ 2005, കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബില്‍ 2006 എന്നിവ ശ്രദ്ധേയമായിരുന്നു. 2009 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും സിപിഎം കെഎസ് മനോജിന് അവസരം നല്‍കിയെങ്കിലും കോണ്‍ഗ്രസിലെ കെസി വേണുഗോപാലിനോട് പരാജയപ്പെട്ടു.


പിന്നീട് സിപിഎമ്മുമായി അകന്ന കെഎസ് മനോജ് കോണ്‍ഗ്രസ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ച് വന്നിരുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു മനോജ് സിപിഎമ്മുമായി അകന്നത്. 2010 ജനുവരിയില്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. തുടര്‍ന്ന് കെസി വേണുഗോപാലിന്‍റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയത്.


വൈകാതെ വിദേശത്തേക്ക് ജോലിക്കായി പോയ അദ്ദേഹത്തെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തെ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ വിഎം സുധീരന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.


എട്ട് വര്‍ഷത്തോളം വിദേശത്ത് ഡോക്ടറായി ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ കെ എസ് മനോജ് ഇപ്പോള്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സാമുദായിക സമവാക്യം കൂടി പരിഗണിക്കുമ്പോള്‍ തോമസ് ഐസക്കിനെ പരാജയപ്പെടുത്തി ആലപ്പുഴ മണ്ഡലം പിടിച്ചെടുക്കാന്‍ കെഎസ് മനോജിന് കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.


അതേസമയം, ഐസക്കിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചില അഭ്യുഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം ഐസക്കിന് അനുകൂലമായാല്‍ പഴയ മരാരിക്കുളം മണ്ഡലം ഉള്‍പ്പടെ തുടര്‍ച്ചയായ അഞ്ചാം വട്ടവും അദ്ദേഹം ജനവിധി തേടും. ഐസക്കിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച മട്ടിലാണ് പ്രാദേശിക ഘടകങ്ങളുടെ പ്രവര്‍ത്തനം.


നാല് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ച വ്യക്തിയെന്ന നിലയില്‍ അധികാരം എക്കാലവും വേണമെന്ന അഭിപ്രായമില്ലെന്ന് തോമസ് ഐസക് അടുത്തിടെ പറഞ്ഞിരുന്നു. ഐസക്കില്ലെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെടി മാത്യുവിനെ പോലുള്ളവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി ആഞ്ചലോസിനെ ആലപ്പുഴയിൽ പരിഗണിക്കാനുള്ള സാധ്യതയും ഒഴിവാക്കാനാവില്ല.


സിപിഎമ്മും സിപിഐയും തമ്മിൽ ജില്ലയിൽ ഒരു സീറ്റ് വച്ചുമാറിയേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ട്. അത് ആലപ്പുഴ ആണെങ്കില്‍ ആഞ്ചലോസിന് സാധ്യത കൂടുതലാണ്. എന്നാല്‍ പിഎം വിട്ടു സിപിഐയിലെത്തിയ ആഞ്ചലോസ് മത്സരിക്കുന്നതിനോട് സിപിഎമ്മിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുള്ളതയാണ് സൂചന. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം നേതൃത്വം തോമസ് ഐസക്കിന്‍റെ അനുഭവ സമ്പത്ത് ഉപയോഗിക്കാന്‍ തിരുമാനിച്ചാല്‍ മറ്റ് പേരുകള്‍ ഉയര്‍ന്ന് വരില്ല.

No comments