Breaking News

മലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി..!! ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എം..!!

 


കോഴിക്കോട്: രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ മാറിമറിയാന്‍ അധികം സമയമൊന്നും വേണ്ട. കടുത്ത സിപിഎം വിമര്‍ശകരായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ വീണ്ടും ഇടതുപക്ഷത്തെത്തിയത് കേരളം കണ്ടതാണ്. സിപിഎമ്മുമായി ഒരുഘട്ടത്തിലും സഹകരിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍കാലങ്ങളില്‍ വിലയിരുത്തപ്പെട്ടിരുന്ന കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മും ഇപ്പോള്‍ എല്‍ഡിഎഫിലാണ്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്ന് സീറ്റില്‍ ആയിരുന്നു കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്നുകൊണ്ട് മത്സരിച്ചത്. മുന്നണി മാറിയെങ്കിലും മൂന്ന് സീറ്റ് തന്നെ തങ്ങള്‍ക്ക് കിട്ടണം എന്നതാണ് ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റിലും സിപിഎമ്മിനോട് തോറ്റമ്പാനായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ വിധി. ഇത്തവണ എങ്ങനെ ആകുമെന്ന് നോക്കാം...


തളിപ്പറമ്പ്, പേരാമ്പ്ര, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ആയിരുന്നു കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്നുകൊണ്ട് മത്സരിച്ചത്. മൂന്നിടത്തും സിപിഎം ആയിരുന്നു എതിരാളികള്‍. മൂന്ന് മണ്ഡലങ്ങളിലും വിജയം നേടിയതും സിപിഎം സ്ഥാനാര്‍ത്ഥികള്‍ തന്നെ.


മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണയും മലബാര്‍ മേഖലയില്‍ മൂന്ന് സീറ്റുകള്‍ വേണം എന്നതാണ് ആവശ്യം. പിജെ ജോസഫ് വിഭാഗം ഇല്ലെങ്കിലും മേഖലയില്‍ തങ്ങളുടെ സ്വാധീനത്തിന് കുറവൊന്നും ഇല്ലെന്നാണ് വാദം.


തളിപ്പറമ്പില്‍ കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥി ജെയിംസ് മാത്യു കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് നാല്‍പതിനായിരത്തിലേറെ ഭൂരിപക്ഷത്തിനാണ്. പേരാമ്പ്രയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്‍ വിജയിച്ചത് നാലായിരത്തില്‍ പരം വോട്ടിനും. ആലത്തൂരില്‍ ഡികെ പ്രസേനന്റെ ഭൂരിപക്ഷം മുപ്പത്തിയാറായിരത്തിലും അധികമായിരുന്നു. അതുകൊണ്ട് തന്നെ ഈ സീറ്റുകള്‍ ഒന്നും തന്നെ സിപിഎം വിട്ടുനല്‍കാന്‍ സാധ്യതയില്ല.


കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മിനും ഇല്ല. അതേ സമയം കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളില്‍ ചെറിയ പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


യുഡിഎഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചുകൊണ്ടിരുന്ന സീറ്റായിരുന്നു പേരാമ്പ്ര. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിപിഎമ്മിന്റെ കുത്തക സീറ്റ് ആണ്. പക്ഷേ, 2016 ല്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പേരാമ്പ്ര കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കാന്‍ സിപിഎം തയ്യാറായേക്കും എന്നാണ് സൂചനകള്‍.


2011 ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ ഇടതിനൊപ്പം ആയിരുന്നു കുറ്റ്യാടി. എന്നാല്‍ 2016 ല്‍ നേരിയ ഭൂരിപക്ഷത്തില്‍ മുസ്ലീം ലീഗിന്റെ പാറക്കല്‍ അബ്ദുള്ള സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെകെ ലതികയെ പരാജയപ്പെടുത്തുകയായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മേഖല ആയതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് എം ഈ സീറ്റിന് വേണ്ടി ആവശ്യമുയര്‍ത്തുന്നത്.


യുഡിഎഫ് മണ്ഡലം ആയിരുന്ന തിരുവമ്പാടി 2006 ല്‍ മത്തായി ചാക്കോ ആണ് ആദ്യമായി സിപിഎമ്മിന് സ്വന്തമാക്കിയത്. മത്തായി ചാക്കോയുടെ മരണശേഷം ജോര്‍ജ്ജ് എം തോമസ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2011 ല്‍ മുസ്ലീം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 2016 ല്‍ ജോര്‍ജ്ജ് എം തോമസ് വിജയിച്ചു. മലയോര മേഖലയായ തിരുവമ്പാടിയില്‍ കേരള കോണ്‍ഗ്രസിന് തരക്കേടില്ലാത്ത സ്വാധീനമുണ്ട്. സിപിഎമ്മിന്റെ ഉറച്ച സീറ്റ് അല്ലാത്തതിനാല്‍ തന്നെ ഇത് വിട്ടുകിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് എം.


കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തുമ്പോള്‍ സിപിഎം ലക്ഷ്യമിട്ടത് മധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയ മെച്ചങ്ങള്‍ ആയിരുന്നു. മധ്യതിരുവിതാംകൂര്‍ എക്കാലവും യുഡിഎഫിനൊപ്പം മാത്രമാണ് നിന്നിട്ടുള്ളത്. അതില്‍ മാറ്റം വരുത്താനായാല്‍ തുടര്‍ഭരണം നേടാം എന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്. അതേസമയം മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് എം സിപിഎമ്മിന് ഭാരമാകുമോ എന്നും കണ്ടറിയേണ്ടി വരും.


തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയിലും തങ്ങളുടെ സ്വാധീനം തെളിയിക്കാനായി എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദം. കണ്ണൂരിലേയും കോഴിക്കോട്ടേയും കുടിയേറ്റ മേഖലകളില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത് തങ്ങളുടെ കൂടി ശക്തിയുടെ ബലത്തിലാണ് എന്നാണ് വാദം.


മുന്നണിയില്‍ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും ജോസ് കെ മാണിയുടെ വരവിനോട് വലിയ താത്പര്യമുണ്ടായിരുന്നില്ല. സീറ്റ് വിഭജനത്തില്‍ നഷ്ടം സംഭവിക്കുമെന്ന ആശങ്ക തന്നെ ആയിരുന്നു ഇതിന് കാരണം. കഴിഞ്ഞ തവണ 90 സീറ്റുകളില്‍ ആയിരുന്നു സിപിഎം മത്സരിച്ചത്. ഇത്തവണ രണ്ട് ഘടകക്ഷികള്‍ കൂടുതല്‍ എത്തിയതോടെ ഏറ്റവും അധികം സീറ്റുകള്‍ നഷ്ടപ്പെടുക സിപിഎമ്മിന് തന്നെ ആയിരിക്കും.

No comments