Breaking News

പോര് തുടങ്ങി ; എന്‍.ഡി.എ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കായംകുളത്ത് ബി.ജെ.പി വോട്ട് മറിച്ചതായി ബി.ഡി.ജെ.എസ്..!! വോട്ട് മറിച്ചത്..

 


കായംകുളം : തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കായംകുളത്ത് ബി.ജെ.പി. വോട്ട് മറിച്ചതായി ബി.ഡി.ജെ.എസ്. പ്രചാരണത്തിലെ വീഴ്ചയെകുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ ദേശീയ, സംസ്ഥാന പ്രസിഡന്റിന്‍മാര്‍ക്കും, ബി.ഡി.ജെ.എസ് സംസ്ഥാനപ്രസിഡന്റിനും പരാതി നല്‍കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി പി. പ്രദീപ്‌ലാല്‍ പറഞ്ഞു.


കഴിഞ്ഞദിവസം കായംകുളത്ത് കൂടിയ ബി.ഡി.ജെ.എസ് യോഗത്തിലും ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. പ്രചാരണത്തിന്റെ അവസാനദിവസങ്ങളില്‍ എന്‍.ഡി.എ.യുടെ പ്രചാരണം കാര്യക്ഷമമായിരുന്നില്ലന്നും ബി.ജെ.പിനേതാക്കളില്‍ ചിലര്‍ സ്വന്തം ബൂത്തുകളില്‍ പോലും പ്രചാരണത്തിന് ഇറങ്ങിയില്ല എന്നും ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുന്നത്.


കണ്ടല്ലൂര്‍, ദേവികുളങ്ങര പഞ്ചായത്തുകളിലാണ് പ്രചാരണത്തില്‍ ഏറ്റവും പിന്നാക്കം പോയത്. ദേവികുളങ്ങരയില്‍ ബി.ജെ.പിനേതാവ് കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിച്ചെന്നും ബി.ഡി.ജെ.എസ് ആരോപിക്കുന്നു. പോസ്റ്ററുകള്‍ പലയിടത്തും ഒട്ടിച്ചില്ല. അഭ്യര്‍ഥനയും മാതൃകബാലറ്റും പലരുടെയും വീട്ടില്‍ ഇപ്പോഴും ഇരുപ്പമുണ്ട് കൊടുത്ത ഫഌ്‌സുകള്‍ പോലും പലയിടത്തും വച്ചിട്ടില്ല എന്നും ആരോപണമുണ്ട്.


പത്തിയൂര്‍ സ്വദേശി സ്വതന്ത്രനായി മത്സര രംഗത്തെത്തിയതിനു ചില ബി.ജെ.പി നേതാക്കളുടെ ഒത്താശയുണ്ടെന്നും ഈ സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ കണ്ടല്ലൂര്‍ മേഖലയില്‍ പതിച്ചത് ചില ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലാണെന്നും പരാതിയിലുണ്ട്. ദേവികുളങ്ങരയില്‍ ബി.ജെ.പി പഞ്ചായത്ത് ഭാരവാഹിയുടെ നേതൃത്വത്തില്‍ വോട്ടു മറിക്കല്‍ നടന്നു. കൃഷ്ണപുരത്തു നിന്നുള്ള നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ കൂട്ടുനിന്നതായും പ്രദീപ് ലാല്‍ പരാതിയില്‍ പറയുന്നു.


പ്രദീപ് ലാലിന്റെ പരാതി എന്‍.ഡി.എ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് സൂചന. നേതാക്കന്‍മര്‍ തമ്മിലുള്ള പിണക്കം മാറ്റാന്‍ മാത്രം പ്രചാരണത്തിനിടയിലെ നാല് ദിവസം പോയെന്നും ബി.ഡി.ജെ.എസ്.ആരോപിക്കുന്നു.


മാര്‍ച്ച്‌ 30 വരെ നല്ലരീതിയില്‍ പോയ പ്രചാരണം പിന്നീട് കാര്യക്ഷമമായില്ല. ബി.ഡി.ജെ.എസ്. ന് വോട്ട് കുറഞ്ഞാല്‍ അടുത്ത തവണ സീറ്റ് ഏറ്റെടുക്കാമെന്ന ബി.ജെ.പി.യിലെ ചില നേതാക്കളുടെ മോഹമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ബി.ജെ.പി. നിയോജകമണ്ഡല നേതൃത്വം ആരോപണം നിഷേധിച്ചു. കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് ഇക്കുറി നേടുമെന്നും, ഫലം വന്നുകഴിയുബോള്‍ ബി.ഡി.ജെ.എസ്. ന്റെ തെറ്റിധാരണമാറുമെന്നുമാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്

No comments