Breaking News

പരാതി കേള്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല, നേതാക്കളെ പോലും അപമാനിക്കുന്നു: തോല്‍വി പഠിക്കാനെത്തിയ അശോക് ചവാന്‍ സമിതി വെറും പ്രഹസനമെന്ന് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേപം.. ഗ്രൂപ്പ് നേതാക്കൾ..

 


കേരളത്തിലെ കോണ്‍ഗ്രസിന്‍്റെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ അശോക് ചവാന്‍ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍. സമിതിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാണെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആരോപണം. തോല്‍വിയുടെ കാരണം എംഎല്‍എമാരോടും എംപിമാരോടും മാത്രം തിരക്കിയപ്പോള്‍ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡിസിസി പ്രസിഡന്‍റുമാരെയും അവഗണിച്ചെന്ന പരാതി ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.


തോറ്റ സ്ഥാനാര്‍ത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നാണ് ആക്ഷേപം. പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ടെന്നും സമിതി പേരിന് മാത്രമാണെന്നുമാണ് നേതാക്കളുടെ അടക്കം പറച്ചില്‍.


പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ അപമാനിക്കപ്പെട്ടെന്ന് രമേശ് ചെന്നിത്തല സോണിയാഗാന്ധിയോട് പരാതിപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും സോണിയാ ഗാന്ധിക്കയച്ച പ്രതിഷേധക്കത്തില്‍ ചെന്നിത്തല പരാതിപ്പെട്ടു. ആരാകും പ്രതിപക്ഷ നേതാവെന്ന് മുന്‍കൂട്ടി അറിയിക്കാത്തില്‍ വികാരനിര്‍ഭരമായ കത്താണ് സോണിയഗാന്ധിക്ക് രമേശ് ചെന്നിത്തലയ അയച്ചിരിക്കുന്നത്. തന്നെയല്ല പരിഗണിക്കുന്നതെങ്കില്‍ നേരത്തെ അറിയിക്കാമായിരുന്നു. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പിന്മാറുമായിരുന്നു. ഒടുവില്‍ അപമാനിതനാകേണ്ടി വന്നെന്നും ചെന്നിത്തല പരിഭവിച്ചു.


സര്‍ക്കാരിനെതിരായ അഴിമതികള്‍ ഒന്നൊന്നായി പുറത്ത് കൊണ്ടുവന്നിട്ടും പാര്‍ട്ടി ഏറ്റെടുത്തില്ല. സംഘടന സംവിധാനം ദുര്‍ബലമായിരുന്നതിനാല്‍ തന്‍റെ പോരാട്ടം താഴേക്കെത്തിയില്ലെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു. സംഘടന ദൗര്‍ബല്യമാണ് തോല്‍വിക്ക് കാരണമായതെന്ന് നേരത്തെ അശാക് ചവാന്‍ സമിതിക്ക് മുന്‍പിലും ചെന്നിത്തല പരാതിപ്പെട്ടിരുന്നു.

No comments