Breaking News

ചെന്നിത്തലക്ക് പഞ്ചാബിന്‍റെയോ ഗുജറാത്തിന്‍റെയോ ചുമതല നല്‍കിയേക്കും..

 


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്‌ച അവസാനിച്ചു. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്‌തനാണെന്നും ചില ആശങ്കകള്‍ പ്രകടിപ്പിച്ചത് സത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും പുതിയ പദവി നല്‍കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.



തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പാര്‍ട്ടിക്ക് വേണ്ടി ഏത് വെല്ലുവളി ഏറ്റെടുക്കാനും തയ്യാറാണ്. ഒരു പദവിയില്ലെങ്കിലും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.


രാഹുല്‍ഗാന്ധിക്ക് തന്നോട് ഒരു പിണക്കവുമില്ല. അദ്ദേഹത്തിന് വളരെ സ്‌നേഹമുണ്ടെന്ന് ഇന്നത്തെ കൂടിക്കാഴ്‌ചയോടെ മനസിലായി. മനസിലുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം രാഹുല്‍ഗാന്ധിയോട് പറഞ്ഞുവെന്നും പ്രശ്‌നങ്ങളെല്ലാം മാറിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ തോല്‍വി ഞെട്ടിച്ചെന്നായിരുന്നു രാഹുല്‍ ചെന്നിത്തലയോട് പറഞ്ഞത്


അതേസമയം, എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. പഞ്ചാബിന്‍റെയോ ഗുജറാത്തിന്‍റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നല്‍കുക. 2004ല്‍ ചെന്നിത്തല പ്രവര്‍ത്തക സമിതി അംഗമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയായും ചെന്നിത്തല പ്രവര്‍ത്തിച്ചിട്ടുണ്ട്.


അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തും പഞ്ചാബും. ഈ സാഹചര്യത്തിലാണ് ഇതില്‍ ഏതെങ്കിലും ഒന്നിന്‍റെ ചുമതല ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.

No comments