Breaking News

എല്‍.ജെ.പിയില്‍ നാടകീയത തുടരുന്നു ; സ്വന്തം പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പാസ്വാനെ പുറത്താക്കി..!! കേന്ദ്ര മന്ത്രിസഭ പുനഃസംഘടന മുന്നിൽ കണ്ട്..


 പട്ന: വിമതനീക്കത്തിന് പിന്നാലെ ചിരാഗ് പാസ്വാന്‍ എം.പിയെ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. ഒരാള്‍ ഒരു പദവി എന്ന നയം പിന്തുടര്‍ന്നാണ് വിമത എം.പിമാര്‍ ചിരാഗിനെ അധ്യക്ഷപദവിയില്‍ നിന്നും നീക്കം ചെയ്തത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എല്‍.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്, പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ചിരാഗായിരുന്നു വഹിച്ചിരുന്നത്.


വിമതര്‍ സുര്‍ജന്‍ ഭാനിനെ വര്‍ക്കിങ് പ്രസിഡന്‍റും തെരഞ്ഞെടുപ്പ് ഓഫീസറുമായി നിയമിച്ചു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് വിളിക്കാനും അഞ്ച് ദിവസങ്ങള്‍ക്കം ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വിമതരുടെ നേതാവും ചിരാഗിന്‍റെ പിതൃസഹോദരനും കൂടിയായ പശുപതി കുമാര്‍ പരസായിരിക്കും പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍.


കഴിഞ്ഞ ദിവസമാണ് ചിരാഗ് പാസ്വാനെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന അഞ്ച് എം.പിമാര്‍ എതിര്‍പക്ഷത്തേക്ക് നീങ്ങിയത്. ലോക്സഭയില്‍ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കാന്‍ അനുമതി തേടിയ വിമതര്‍, നേതാവായി ഹാജിപൂര്‍ എം.പിയായ പശുപതി കുമാര്‍ പരസിനെ തെരഞ്ഞെടുത്തിരുന്നു. ആകെ ആറ് എം.പിമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ അഞ്ച് പേരും ചിരാഗിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.


ചിരാഗ് പാസ്വാനെ ലോക്സഭയില്‍ പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്ന് നീക്കുകയെന്നത് അഞ്ച് എം.പിമാരുടെയും താല്‍പര്യമായിരുന്നെന്ന് പശുപതി കുമാര്‍ പരസ് പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്തുകയല്ല, സംരക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ചിരാഗ് പാസ്വാനെതിരെ തനിക്ക് മാത്രമായി പ്രത്യേക എതിര്‍പ്പൊന്നുമില്ലെന്നും പശുപതി കുമാര്‍ പരസ് പറഞ്ഞു.


പശുപതി കുമാറിനെ കൂടാതെ ചൗധരി മെഹബൂബ് അലി കൈസര്‍, വീണ ദേവി, പ്രിന്‍സ് രാജ്, ചന്ദന്‍ സിങ് എന്നിവരാണ് ഇന്നലെ വൈകീട്ട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ടത്. എന്‍.ഡി.എയുടെ ഭാഗമായി എല്‍.ജെ.പി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞതായി ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് നീക്കങ്ങള്‍ക്കു പിന്നിലെ ശക്തിയെന്നാണ് പറയപ്പെടുന്നത്. പശുപതി നാഥ് പരസിന് കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്നാണ് അഭ്യൂഹം. എല്‍.ജെ.പിക്കുള്ളില്‍ ചിരാഗിനെതിരെയുണ്ടായിരുന്ന അതൃപ്തി മുതലെടുത്ത് നിതീഷ് കുമാര്‍ തന്ത്രം മെനയുകയായിരുന്നു.


മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രാംവിലാസ് പാസ്വാന്‍റെ മരണ ശേഷമാണ് മകന്‍ ചിരാഗ് പാസ്വാന്‍ എല്‍.ജെ.പി നേതൃത്വം ഏറ്റെടുത്തത്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിന് പല മണ്ഡലങ്ങളിലും കനത്ത തിരിച്ചടി നല്‍കിയത് എല്‍.ജെ.പിയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ സഖ്യം വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു.


അതേസമയം, നിലവിലെ സംഭവവികാസങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. പക്ഷേ, പുതിയ മാറ്റം ബി.ജെ.പിക്കും ജെ.ഡി.യുവിനും ഗുണകരമാണെന്ന് ഒരു പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി.

No comments