Breaking News

എന്താണ് ഈ കൊങ്കുനാട്..?? വിഭജനം നടന്നാല്‍ തമിഴ്‌നാടിന് എന്ത് സംഭവിക്കും..?? ബിജെപിയുടെത് വലിയ ലക്ഷ്യങ്ങൾ..

 


ചെന്നൈ: തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന് റിപ്പോര്‍ട്ട്. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായ കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് തമിഴ് മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡി.എം.കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇത് ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പല വിഷയങ്ങളിലും ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ ഭിന്നതയുണ്ട്.


കൊങ്കുനാട്ടില്‍ ബി.ജെ.പി.ക്കും നേരിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്.


കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എല്‍. മുരുഗനും പാര്‍ട്ടി നേതാവ് വാനതി ശ്രീനിവാസനും ബി.ജെ.പി തമിഴ്‌നാട് അദ്ധ്യക്ഷനും മുന്‍ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.മുരുകന് വിഭജനത്തിന്റെ ചുമതല നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.


പ്രതിഷേധം ശക്തം


വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ, തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായി. ഈറോഡില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഡി.എം.ഡികെയും മറ്റ് തമിഴ് സംഘടനകളും ആവശ്യപ്പെട്ടു. കോയമ്ബത്തൂരില്‍ ഡി.എം.ഡി.കെ പ്രതിഷേധ ധര്‍ണയും കരൂരില്‍ തന്തെയ്പെരിയാര്‍ ദ്രാവിഡ സംഘടന പ്രതിഷേധ മാര്‍ച്ചും നടത്തി. അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാ ഡി.എം.കെയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡി.എം.കെയില്‍ ചേര്‍ന്നു. വെങ്കടാചലത്തിന്റെ നൂറ് കണക്കിന് അനുയായികളും പാര്‍ട്ടി വിട്ടു.


കൊങ്കുനാട്


കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാടിന് കീഴില്‍ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്ബ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments