Breaking News

'പ്രവര്‍ത്തകര്‍ അച്ചടക്കമില്ലാതെ പെരുമാറാനോ, പ്രതിഷേധിക്കാനോ പാടില്ല'..!! രാജിക്ക് മുന്നേ യെദിയൂരപ്പയുടെ..

 


ബംഗളൂരു: മുഖ്യമന്ത്രിയുടെ പ്രവ‌ര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്ന കര്‍ണാടകയില്‍ ശ്രദ്ധേയമായ ട്വീറ്റുമായി മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പ. താന്‍ പാര്‍ട്ടിയുടെ വിനീതനായ പ്രവര്‍ത്തകനാണെന്ന് പറയുന്ന ട്വീറ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമുണ്ട്.അച്ചടക്കമില്ലാതെ പെരുമാറാനോ, പ്രതിഷേധിക്കാനോ പാടില്ലെന്നും ട്വീറ്റില്‍ യെദ്യുരപ്പ കുറിച്ചിരിക്കുന്നു.


കഴിഞ്ഞയാഴ്‌ചയാണ് യെദ്യുരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടിയുടെ മറ്റ് നേതാക്കളെയും കണ്ടത്. ഇതിന് ശേഷം ഉടനെ അദ്ദേഹം രാജിവയ്‌ക്കുമെന്ന് അഭ്യൂഹം പരന്നു. എന്നാല്‍ താന്‍ സ്ഥാനത്ത് തുടരും എന്നാണ് ഡല്‍ഹിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.


ഏറ്റവും പുതിയ ട്വീറ്റില്‍ കേന്ദ്ര നേതൃത്വത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ നല്‍കുന്ന മറുപടിയായാണ് സൂചന. സ്ഥാനത്ത് തുടരാന്‍ അദ്ദേഹം സംസ്ഥാനത്തെ മത നേതാക്കളുടെയും ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ തന്നെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം.


'അനുഗ്രഹിക്കപ്പെട്ട വിനീതനായ പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍. ഉന്നതനിലവാരമുള‌ള പാര്‍ട്ടിയെ സേവിക്കാന്‍ കഴിഞ്ഞത് ബഹുമതിയായാണ് കാണുന്നത്. എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടി മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം. പ്രതിഷേധമോ അപമര്യാദയോടെയുള‌ള പെരുമാറ്റമോ പാടില്ല.' യെദ്യുരപ്പ ട്വിറ്ററില്‍ കുറിച്ചു.


കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോണ്‍ഗ്രസ്-ജനതാദള്‍(സെക്യുലര്‍) സ‌ര്‍ക്കാരിനെ വീഴ്‌ത്തി അധികാരത്തില്‍ തുടരുന്ന യെദ്യുരപ്പയ്‌ക്കെതിരെ പാര്‍ട്ടി എംഎല്‍‌എമാര്‍ തന്നെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ പ്രതിഷേധിക്കുന്നതാണ് കാണുന്നത്. ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നല്‍, ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍ എംഎല്‍‌സി എ.എച്ച്‌ വിശ്വനാഥ് എന്നിവര്‍ യെദ്യുരപ്പയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു.


78കാരനായ യെദ്യുരപ്പയുടെ മകനും സംസ്ഥാന ബിജെപി ഉപാദ്ധ്യക്ഷനുമായ ബി.വൈ വിജയേന്ദ്രയാണ് സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം. പാര്‍ട്ടി നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയ യെദ്യുരപ്പയ്‌ക്കൊപ്പം വിജയേന്ദ്രയുമുണ്ടായിരുന്നു.



സംസ്ഥാനത്തെ മതനേതാക്കളായ വീരശൈവ-ലിംഗായത്ത് സമുദായങ്ങള്‍ യദ്യുരപ്പയ്‌ക്കൊപ്പമാണ്. അദ്ദേഹത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ സമുദായങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No comments