യെദിയൂരപ്പയുടെ അടിതെറ്റല്‍, കാരണം മകന്‍റെ സമാന്തര സര്‍ക്കാർ..!! ബിജെപി എംഎൽഎമാർ..
ബംഗളൂരു: 'കര്‍ണാടകയില്‍ യെദിയൂരപ്പയുടെ മകനാണ് യഥാര്‍ഥ മുഖ്യമന്ത്രി' -യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ എഴുതിയ കത്തിലെ പരാമര്‍ശമായിരുന്നു ഇത്. 2020 ഫെബ്രുവരിയിലാണ് ഈ കത്ത് പുറത്തായത്. യെദിയൂരപ്പയുടെ രാജി മുറവിളിയുടെ തുടക്കം അവിടെനിന്നായിരുന്നു.
കുടുംബത്തില്‍നിന്ന് തന്നെ ഉയരുന്ന അഴിമതി കഥകളായിരുന്നു 2011ലും യെദിയൂരപ്പയുടെ രാജിയിലേക്കെത്തിച്ചത്. അന്ന് ബിസിനസ് ഇടപാടുകളായിരുന്നു അദ്ദേഹത്തിന്റെ രാജി കാരണം.
ഓപ്പറേഷന്‍ താമരയിലൂടെ 2019ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങളുടെ കൊള്ളരുതായ്മകള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കികൊണ്ടിരുന്നു.
അധികാരത്തിലേറിയപ്പോഴും ഒഴിഞ്ഞപ്പോഴും യെദിയൂരപ്പക്കൊപ്പം നിഴലുപോലെ കൂടെ നിന്നിരുന്ന ബന്ധുവായ എന്‍.ആര്‍. സന്തോഷിനെതിരെയായിരുന്നു ആദ്യ ആരോപണം. തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡനം, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ സന്തോഷിന്‍റെ പങ്ക് പുറത്തുവന്നു. ഇതോടെ സന്തോഷില്‍നിന്നും അവരുടെ അനുയായികളില്‍നിന്നും യെദിയൂരപ്പ അകലം പാലിച്ചു. തുടര്‍ന്ന് സ്വകാര്യ വസതിയായ ബംഗളൂരുവിലെ ഡോളര്‍ കോളനിയില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് താമസം മാറി. എന്നാല്‍, ഈ കൂടുമാറ്റത്തിലും യെദിയൂരപ്പയുടെ വീടും ഓഫിസും വാര്‍ത്തകളുടെ പരിധിക്ക് പുറത്തായിരുന്നില്ല. സന്തോഷിന് പകരം രണ്ടാമത്തെ മകന്‍ വിജയേന്ദ്ര വാര്‍ത്താതാരമായി.
കര്‍ണാടക ബി.ജെ.പിയുടെ വൈസ് പ്രസിഡന്‍റാണ് വിജയേന്ദ്ര. അഭിഭാഷകനായ വിജയേന്ദ്ര സഹോദരനും ശിവമോഗ എം.പിയുമായ രാഘവേന്ദ്രയെക്കാള്‍ അധികാരമോഹിയും രാഷ്്ട്രീയത്തില്‍ സമര്‍ഥനുമായിരുന്നു. പ്രായം തളര്‍ത്താന്‍ തുടങ്ങിയതോടെ സംസ്ഥാന ബി.ജെ.പിയുടെയും തന്‍റെയും രാഷ്ട്രീയ പിന്‍ഗാമിയായി വിജയേന്ദ്രയെ യെദിയൂരപ്പ മനസില്‍ കണ്ടു. വിശ്വസ്തരായ ചില അനുയായികളില്‍ നിന്നൊഴികെ യെദിയൂരപ്പ അകലം പാലിച്ചപ്പോള്‍, വിജയേന്ദ്ര സമാന്തര സര്‍ക്കാര്‍ നടത്തുന്നുവെന് ബി.ജെ.പിയിലെ മറ്റു നേതാക്കള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. എം.എല്‍.എമാരെ കൂടാതെ വിജയേന്ദ്രയുടെ ഭരണ ഇടപെടലിനെതിരെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. വിജയേന്ദ്ര നേരിട്ട് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം.
എം.എല്‍.എമാര്‍ക്ക് അനുവദിക്കുന്ന ഫണ്ട് തീരുമാനിക്കുന്നതുപോലും വിജയേന്ദ്രയായി. കൂടാതെ യെദിയൂരപ്പയെ കാണുന്നതില്‍നിന്ന് നിരവധി ബി.ജെ.പി നേതാക്കളെ മകന്‍ വിലക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കള്‍ ആരോപണം പരസ്യമായും രഹസ്യമായും ഉന്നയിക്കാന്‍ തുടങ്ങിയെങ്കിലും വിജയേന്ദ്രയെ ആശ്രയിക്കുന്നതില്‍നിന്ന് യെദിയൂരപ്പ പിന്മാറിയില്ല.
സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ദുര്‍ബല പ്രദേശമായ പഴയ മൈസൂരു പ്രദേശത്ത് ബി.ജെ.പിയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവും വിജയേന്ദ്ര ഏറ്റെടുത്തു.
എന്നാല്‍, കെ.ആര്‍. പേട്ടയിലെ ഉപതെരഞ്ഞെടുപ്പ് ചുമതല വിജയേന്ദ്ര ഏറ്റെടുക്കുകയും ജെ.ഡി.എസ് കോട്ടയില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്തതോടെ യെദിയൂരപ്പയുടെ നിഴലില്‍നിന്ന് മകന്‍ പുറത്തുവരാന്‍ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ യെദിയൂരപ്പയുടെ ദൂതനായി ഡല്‍ഹിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ സന്ദര്‍ശിക്കാനെത്തിയത് വിജയേന്ദ്രയായിരുന്നു. ജൂലൈ 23ന് പാര്‍ട്ടി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു വിജയേന്ദ്രയുടെ അവസാന ഡല്‍ഹി സന്ദര്‍ശനം. യെദിയൂരപ്പയുടെ രാജി അഭ്യൂഹങ്ങള്‍ പുറത്തുവന്നതോടെ യോഗങ്ങള്‍ സംഘടിപ്പിച്ച് പിന്തുണ നേടാനുള്ള തിരക്കിലായിരുന്നു വിജയേന്ദ്ര. അതിന്‍റെ ഭാഗമായി സുത്തൂര്‍, സിദ്ധഗംഗ, ഹിരിയൂര്‍, ചല്ലകേരെ, ചിത്രദുര്‍ഗ തുടങ്ങിയ ഇടങ്ങളില്‍ പിതാവിന് പിന്തുണ തേടി യോഗങ്ങള്‍ നടത്തി. ഇതൊന്നും ഫലിക്കാതെയായിരുന്നു യെദിയൂരപ്പയുടെ രാജിപ്രഖ്യാപനം.
മകനെ ആശ്രയിക്കുേമ്ബാഴും സ്ഥായിയായിരുന്നില്ല വിജയേന്ദ്രയും യെദിയൂരപ്പയും തമ്മിലുള്ള ബന്ധം. 2010ല്‍ വിജയേന്ദ്രയോടും മകള്‍ ഉമാദേവിയോടും വീടുവിട്ടിറങ്ങണമെന്ന് യെദിയൂരപ്പ ആജ്ഞാപിച്ചിരുന്നു. സ്വാര്‍ഥരായ ആളുകളില്‍നിന്ന് അകലം പാലിക്കാനാണ് ഈ നീക്കമെന്നായിരുന്നു യെദിയൂരപ്പയുടെ അന്നത്തെ വാദം. എന്നാല്‍, നഷ്ടമായ മുഖം തിരിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ പ്രതികരണം.
അധികാരത്തില്‍ അല്‍പ്പായുസ് മാത്രമായിരുന്നു യെദിയൂരപ്പക്ക് ഇതുവരെ. 2010ല്‍ 40 കോടിയുടെ ഖനന അഴിമതിക്കഥയാണ് പുറത്തുവന്നത്. യെദിയൂരപ്പയുടെ രണ്ടുമക്കള്‍, മരുമകന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു. 2011ല്‍ യെദിയൂരപ്പ ജയില്‍ വാസവും അനുഭവിച്ചു.
2008-11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി ഖനന ലൈസന്‍സ് അനുവദിച്ചതുവഴി യെദിയൂരപ്പയും കുടുംബവും 40 കോടി രൂപ സമ്ബാദിച്ചെന്നായിരുന്നു കേസ്. ഇതുമൂലം സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നുമായിരുന്നു കണ്ടെത്തല്‍. 2016ല്‍ ഈ കേസില്‍ യെദിയൂരപ്പ അടക്കം 13 പേരെ സി.ബി.ഐ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ ഒന്നടങ്കം മകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴും യെദിയൂരപ്പയുടെ മൗനമാണ് ഇേപ്പാള്‍ തിരിച്ചടിയായത്. മകനെ തെന്റ രാഷ്ട്രീയ പിന്‍ഗാമിയായി അവരോധിക്കാന്‍ ഒരുക്കുന്നതിനിടെയാണ് ഈ ആഘാതം.

No comments