Breaking News

മമത ബനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.. ഐക്യ പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തോട് മമതയുടെ പ്രതികരണം ഇങ്ങനെ....

 


പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന പേര് മമതയുടേതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ നിരയിലെ നമ്ബര്‍ വണ്‍ നേതാവും മമത ബാനര്‍ജിതന്നെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്ല്യാണ്‍ ബാനര്‍ജി അഭിപ്രായപ്പെട്ടു. ഇന്ത്യടുഡേയോട് സംസാരിക്കവെയാണ് ബംഗാള്‍ മുഖ്യമന്ത്രിയും ടി എം സി അധ്യക്ഷയുമായ മമതാ ബാനര്‍ജിയാണ് മോദിയ്‌ക്കെതിരെ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവെന്ന് കല്ല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാണിച്ചത്.


"ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ പേര് മമതയെന്നാണ്. പ്രധാനമന്ത്രി മോദി രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ പാഠം പഠിച്ചത് ബംഗാള്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയിലൂടെയാണ്", ബാനര്‍ജി പറഞ്ഞു.


നരേന്ദ്ര മോദി പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിപക്ഷത്തെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബാനര്‍ജി സൂചിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ വരെ ലഭിച്ചുവെന്നും ബാനര്‍ജി ചൂണ്ടിക്കാണിച്ചു. പെഗസസില്‍ പാര്‍ലമെന്റില്‍ തുടരുന്ന പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കല്ല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.


മമതാ ബാനര്‍ജി ഡല്‍ഹിയില്‍ പ്രതിപക്ഷ ഐക്യം ശക്തപ്പെടുത്താന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ടി എം സി നേതാവ് കല്ല്യാണ്‍ ബാനര്‍ജി പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷ നിരയില്‍ ഏറ്റവും യോഗ്യതയുള്ളത് മമതയ്ക്കാണെന്ന് പ്രസ്താവന ഇറക്കിയത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയുമായും കമല്‍നാഥുമായും മമത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സോണിയ ഗാന്ധിയുമായി മമത ഉടന്‍ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള മമതയുടെ ശ്രമങ്ങളെന്നാണ് സൂചന.

No comments