ഡിസിസി പുനഃസംഘടന, കോണ്‍ഗ്രസില്‍ മൂവർ പടക്ക് അതൃപ്തി..!! നേതൃത്വത്തിനെതിരെ പരാതി..!! തനിക്ക് പുല്ലു വില തന്നെന്ന് മുല്ലപ്പള്ളി..
തിരുവനന്തപുരം: പുതിയ ഡി.സി.സി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ദേശീയ നേതൃത്വത്തിന് കൈമാറിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഇന്ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പട്ടിക കൈമാറിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ് , എ,ഐ,സി,സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും കെ. സുധാകരനൊപ്പം ഉണ്ടായിരുന്നു.
എന്നാല്‍ അദ്ധ്യക്ഷന്‍മാരുടെ സാദ്ധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു. ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഇവര്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഡല്‍ഹിയിലും കേരളത്തിലുമായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല എന്നാണ് ആരോപണം.ഡിസിസി അദ്ധ്യക്ഷന്‍മാരുടെ സാദ്ധ്യതാ പട്ടിക നല്‍കുമ്ബോള്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും താരിഖ് അന്‍വറിനോട് പരാതിപ്പെട്ടു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി
അതിനിടെ .പുനഃസംഘടനാ ചര്‍ച്ചകളെ വിമര്‍ശിച്ച പി.എസ് പ്രശാന്തിനെ കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തുനിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി കെ. സുധാകരന്‍ അറിയിച്ചു. പി.എസ് പ്രശാന്ത് യു,ഡി,എഫിനും കോണ്‍ഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

No comments