Breaking News

'പറയുന്നവര്‍ക്ക് മുഴുവന്‍ സ്ഥാനം വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കട്ടെ'- രാജ്‌മോഹന്‍ ഉണ്ണിത്താൻ..

 


ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നവര്‍ക്ക് മുഴുവന്‍ സ്ഥാനം വേണമെങ്കില്‍ അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍ എം.പി.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്ബോള്‍ അവര്‍ പറയുന്നത് മാത്രം നടക്കില്ല. 18 വര്‍ഷം ഉമ്മന്‍ചാണ്ടിയും രമേശും പറഞ്ഞതാണ് നടന്നത്. ഇപ്പോള്‍ പുതിയ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും വന്നു. ഇനി അവര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


കോണ്‍ഗ്രസിന് ചില കീഴ്‌വഴക്കങ്ങളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രസിഡന്റുമായും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായും ആലോചിച്ചാണ് പി.സി.സി, ഡി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഈ പദവികളിലിരുന്നപ്പോള്‍ അവരുമായി കൂടിയാലോചിച്ച്‌ ഭാരവാഹികളെ തീരുമാനിച്ചു. ഇനി സുധാകരനുമായും സതീശനുമായി ആലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ഹൈക്കമാന്‍ഡിനെതിരെയോ കെ.പി.സി.സിക്കെതിരെയോ പരസ്യപ്രസ്താവന നടത്തുന്നതാണ് അച്ചടക്കലംഘനം. താന്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചത് അച്ചടക്കലംഘനമാണെന്ന് പറയുന്നവര്‍ കോണ്‍ഗ്രസിന്റെ ബാലപാഠം അറിയാത്തവരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


അതേസമയം ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് എ, ഐ ഗ്രൂപ്പുകാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചത് കേന്ദ്രനേതൃത്വമാണ്. അതില്‍ ഒരു തര്‍ക്കവുമില്ലെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് മുതിര്‍ന്ന നേതാവായാലും പാര്‍ട്ടിക്ക് പുറത്തുപോവേണ്ടി വരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാവിലെ പറഞ്ഞിരുന്നു.

No comments