ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ വീണ്ടും മാറ്റം വരും..?? കെ സുധാകരന്‍ വീണ്ടും ഡല്‍ഹിക്ക് പോകും..!! ഗ്രൂപ്പു നേതാക്കളുടെ സമ്മര്‍ദങ്ങള്‍ വഴങ്ങേണ്ടെന്ന നിലപാട് ഹൈക്കമാന്‍ഡിനു മുന്നിലും നേരിട്ടു പറയും..!? സഹകരിക്കില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ..
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നു ഡല്‍ഹിക്ക് പോകും.
വൈകിട്ടാണ് കെ സുധാകരന്‍ ഡല്‍ഹിക്ക് പോകുന്നത്. ഇന്നു കണ്ണൂരില്‍ നിന്നും രാവിലെ തിരുവനന്തപുരത്തെത്തുന്ന സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണുന്നുണ്ട്.
ഇതിനു ശേഷമാകും സുധാകരന്‍ വൈകിട്ടോടെ ഡല്‍ഹിക്ക് പോകുന്നത്. നേരത്തെ കെപിസിസി സമര്‍പ്പിച്ച പട്ടികയില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ ധാരണ സൃഷ്ടിക്കുകയാണ് സുധാകരന്റെ യാത്രാ ലക്ഷ്യം.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെപിസിസി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താല്‍ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ക്ക് വരും.
കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലേയ്ക്ക് നിലവില്‍ ഉയന്‍ന്നു വന്നിരിക്കുന്ന പേരുകള്‍ സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഡല്‍ഹി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടേക്കാം. ഇവിടങ്ങളിലെ നിലവില്‍ ഉയര്‍ന്നിരിക്കുന്ന പേരുകളില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കാം. അതേപോലെ വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍റ് നിര്‍ബന്ധം പിടിച്ചാല്‍ തൃശൂരില്‍ പത്മജാ വേണുഗോപാലിന് നറുക്കു വീണേക്കാം.
അതേസമയം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതൃപ്തി ഹൈക്കമാന്‍ഡ് കണക്കിലെടുക്കില്ല. എന്നാല്‍ ഇരു നേതാക്കളുമായും ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും.
അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഇനിയും വൈകരുതെന്ന നിലപാടിലാണ് കെ സുധാകരനും കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമാരുമുള്ളത്. അതിനിടെ ഗ്രൂപ്പുകളാവട്ടെ പൂര്‍ണ അവഗണന ഉണ്ടായാല്‍ സംസ്ഥാന നേതൃത്വത്തോട് നിസഹകരിക്കാനാണ് തീരുമാനം. പുതിയ നേതാക്കളുമായി സഹകരിക്കേണ്ടെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

No comments