Breaking News

''കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്ക്'' -മുരളീധരൻ..

 


മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ. മുരളീധരന്‍ എം.പി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച്‌ കൊണ്ടുപോയ കെ.കരുണാകരന്‍റെ ശൈലിയാണ് പിണറായി വിജയന്‍റേത്. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയും. കെ. കരുണാകരന് ശേഷം അത്തരമൊരു അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ ശീലങ്ങള്‍ മാറണമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയോഗങ്ങളില്‍ കര്‍ക്കശമായി അഭിപ്രായം പറയാം. എന്നാല്‍, പരസ്യ പ്രസ്താവനകള്‍ പാടില്ല. അത് പാര്‍ട്ടിയെ തകര്‍ക്കും. അച്ചടക്ക നടപടി താനടക്കം എല്ലാവര്‍ക്കും ബാധകമാണ്. കോണ്‍ഗ്രസ് ക്യാമ്ബുകളില്‍ മൊബൈല്‍ ജാമറുകള്‍ വെക്കണം. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം പാര വെക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല. വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിക്ക് തെക്ക് വടക്ക് ഓടേണ്ടി വന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച്‌ നേരിടാനാവില്ല. അതിന് മൂര്‍ച്ചയുള്ള ആയുധം വേണം. അതിന് ഒരുമിച്ച്‌ നില്‍ക്കണം. ഫുള്‍ ടൈം പ്രവര്‍ത്തകരായ പാര്‍ട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്ബോള്‍ കൈയ്യടിക്കാന്‍ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്ബോള്‍ ഇതില്ലാത്തതുമാണ് പാര്‍ട്ടിയിലെ അവസ്ഥ. അത് മാറണം.

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് സ്വന്തമായി നിലപാടില്ല. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുമ്ബോള്‍ രണ്ടു പേരെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നത്. ബി.ജെ.പിക്ക് വളരാന്‍ സി.പി.എം അവസരമുണ്ടാക്കുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

No comments