Breaking News

ഉമ്മന്‍ചാണ്ടിയും ഷാഫി പറമ്ബിലും കെ ബാബുവും ആയിരങ്ങൾക്ക് ഒപ്പം സദസ്സിൽ..!! കോണ്‍ഗ്രസില്‍ അച്ചടക്കമാണ് സാറേ മെയിന്‍..!!!

 


പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്റെ പ്രഖ്യാപനത്തെ കേരള രാഷ്ട്രീയം ഏറെ കൗതുകത്തോടെയാണ് കേട്ടത്.

സ്റ്റേജിലേക്ക് ഇടിച്ചു കയറുന്ന നേതാക്കളുള്ള പാര്‍ട്ടിയില്‍ ഇതൊക്കെ നടക്കുമോ എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ അടക്കം പറയുകയും ചെയ്തു. എന്നാല്‍ നേതൃത്വം പറഞ്ഞത്, അച്ചട്ടായി അനുസരിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ എന്നതാണ് ഏറെ കൗതുകകരം.

അത് ഒടുവില്‍ കണ്ടത് എറണാകുളത്താണ്. വര്‍ഗീയതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്രയുടെ സമാപനച്ചടങ്ങില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ പിടി തോമസ്, കെ ബാബു, ഷാഫി പറമ്ബില്‍ തുടങ്ങിയ സംസ്ഥാന നേതാക്കളൊക്കെ സ്റ്റേജിന് താഴെയാണിരുന്നത്. സ്റ്റേജില്‍ സ്ഥാനം പ്രാസംഗികനു മാത്രം. ഉമ്മന്‍ചാണ്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്ത ഡിസിസി നേതൃയോഗത്തോടെയാണ് പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമായത്. വേദിയില്‍ സുധാകരന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ. കെപിസിസി സെക്രട്ടറിമാര്‍ക്കു വരെ സദസ്സിലായിരുന്നു സ്ഥാനം.

സദസ്സിലെ കസേരകളില്‍ സംസ്ഥാന ഭാരവാഹികളുടെ പേരും മറ്റുള്ളവരുടെ ക്രമനമ്ബരും രേഖപ്പെടുത്തിയിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. ഇവരുടെ പേരും ക്രമനമ്ബറും രേഖപ്പെടുത്തിയ പട്ടിക റജിസ്‌ട്രേഷന്‍ കൗണ്ടറിലുണ്ടായിരുന്നു.

സ്വന്തം ഫ്‌ളക്‌സ് വച്ച്‌ നേതാവാകേണ്ടെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിനായി എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ലെവി നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിയ കെപിസിസി നേതൃത്വം നടത്തിയ മൂന്നു സര്‍വേകളുടെ ഫലവും മാനവശേഷി വികസന വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും പരിശോധിച്ചാണ് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയാറാക്കിയത്.

No comments