പഠിപ്പില്‍ മുന്നിൽ..!! വോട്ടിലും മുന്നിലെത്താന്‍ കോണ്‍ഗ്രസ് പോരാളികൾ..
സോഫ്റ്റ്വെയര് എന്‍ജിനീയറും അധ്യാപകനായി മാറിയ രാഷ്ട്രീയക്കാരനും പ്രശസ്ത സര്‍വകലാശാല ബിരുദക്കാരും രാഷ്ട്രീയ കുടുംബങ്ങളില്‍നിന്നുള്ളവരും...പഞ്ചാബില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി മത്സരിക്കുന്നവര്‍ക്ക് മാറ്റേറെ
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖറിന്റെ അനന്തിരവന് സന്ദീപ് ജാഖര്‍ (45) അജ്മീര്‍ യൂനിവേഴ്സിറ്റി, ഫ്ലോറിഡ ഇന്റര്‍നാഷനല്‍ യൂനിവേഴ്സിറ്റിയിലെ മയോ കോളജ് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവുമാണ്. ജാഖര്‍ കുടുംബത്തിന്റെ 'സ്വന്തം'മണ്ഡലമായ അബോഹറില്‍ നിന്നാണ് ജനവിധി തേടുന്നത്.
നടന് സോനു സൂദിന്റെ സഹോദരിയും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ മാളവിക സൂദ് സച്ചാറാണ് (38) മോഗയിലെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ ഹര്‍ജോത് കമലിന് ടിക്കറ്റ് നിഷേധിച്ചാണ് പുതുമുഖത്തിന് അവസരം കൊടുത്തത്.
സ്വകാര്യ കോളജ് ലെക്ചററും ഇംഗ്ലീഷില്‍ പി.എച്ച്ഡിയുമുള്ള രണ്‍വീര്‍ കൗര്‍ മിയാനാണ്(30) ബുദ്ലധയിലെ മത്സരം കൊഴുപ്പിക്കാന്‍ ഇറങ്ങുന്നത്. പഞ്ചാബ് മന്ത്രി ബ്രഹ്മ മൊഹീന്ദ്രയുടെ മകനും നിയമ ബിരുദധാരിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മോഹിത് മൊഹീന്ദ്രയാണ് (32) പട്യാല റൂറലില്‍ മത്സരിക്കുന്നത്.
യു.കെ കേംബ്രിഡ്ജ് സര്‍വകലാശാല എം.ബി.എ ബിരുദധാരി കാമില്‍ അമര്‍ സിങ്ങാണ് (34) റായ്കോട്ടിന്റെ ജനവിധി നിശ്ചയിക്കാന്‍ ഗോദയിലുള്ളത്.
സംസ്ഥാന കോണ്‍ഗ്രസ് വക്താവാണ് കാമില്‍. കാമിലിന്റെ പിതാവ് ഡോ. അമര്‍ സിങ് ഫത്തേഗഡ് സാഹിബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ശക്തികേന്ദ്രമായ ലംബിയില്നിന്ന് രണ്ടാം തലമുറ രാഷ്ട്രീയക്കാരനായ ജഗ്പാല്‍ സിങ് അബുല്‍ ഖുറാന മത്സരരംഗത്തുണ്ട്. ജഗ്പാലിന്റെ പിതാവ് ഗുര്‍നാം സിങ് അബുല്‍ ഖുറാന 1990 കളില്‍ മന്ത്രിയായിരുന്നു.
അധ്യാപികയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രജീന്ദര്‍ കൗര്‍ ബല്ലുവാനയില് നിന്നാണ് മത്സരിക്കുന്നത്.
യുവാക്കളുടെ ആരാധനപാത്രമായ പഞ്ചാബി ഗായകന് സിദ്ധു മൂസ്വാല (28) മാന്‍സയില്‍നിന്ന് കന്നിയങ്കത്തിന് കച്ചകെട്ടിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അമര്‍പ്രീത് സിങ് ലാലി (39) ഗര്ശങ്കറില് ജനവിധി തേടുന്നു.
No comments