Breaking News

കൊവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു.

 


92 വയസായിരുന്നു. കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.

പതിമൂന്നാം വയസില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്ബാടി എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങള്‍ ഗായികയെ തേടിയെത്തി.

1929 സെപ്തംബര്‍ 28ന് പണ്ഡിറ്റ് ദിനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിരയുടെയും അഞ്ച് മക്കളില്‍ മൂത്തയാളായി മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതാ മങ്കേഷ്‌കര്‍ ജനിച്ചത്. പ്രശസ്ത ഗായിക ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍,ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികര്‍,ഗായിക ഉഷാ മങ്കേഷ്‌കര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

ലതാ മങ്കേഷ്കര്‍ കുട്ടിക്കാലത്ത് പിതാവിന്റെ വഴിയേ നാടകത്തില്‍ അഭിനയിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടി. 2001ല്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചു. 1989ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടി. ഫ്രഞ്ച് സര്‍ക്കാരിന്റെ സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഒഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

No comments